Wednesday, November 16, 2022


 പത്തിരുപതു വർഷം മുൻപ് ആണ് ഇങ്ങനെ ആരുമില്ലായ്മ ഹൃദയത്തെ മുറുക്കി വലിച്ച അവസ്ഥ തോന്നിയത്. ആരുമില്ലാത്ത അവസ്ഥ അല്ല. ഉള്ളവരിൽ നിന്ന് അകന്നു, വഴിക്ക് നടുക്ക്, ആൾക്കൂട്ടത്തിൽ, നിന്ന് പോയ പോലെ. 

എനിക്ക് 8 വയസ് കൂടെ ഇല്ല. ഭരതനാട്യത്തിൻ്റേ അരങ്ങേറ്റമാണ് പിറ്റേന്ന്. അതോണ്ട് രാത്രി 9 മണി വരെ പ്രാക്ടീസ് ഉണ്ടെന്നും കുട്ടികൾക്ക് ഡാൻസ് ക്ലാസ് നടക്കുന്നിടത്ത് തന്നെ കിടക്കാം എന്നും വേണമെങ്കിൽ മാതാപിതാക്കൾക്ക് വന്നു രാത്രി കുട്ടികളെ തിരിച്ച് കൊണ്ടുപോകാം എന്നും പിറ്റേന്ന് വെളുപ്പിന് ( കഠിന പരിശീലനം ) എത്തിക്കണം എന്നും ടീച്ചർ പറഞ്ഞു. 

എൻ്റെ ഹൃദയം ചെറുതായി വേദനിച്ചു. അതേ രാത്രിയാണ് ഞങ്ങളുടെ പള്ളിപ്പെരുന്നാൽ. രണ്ടു രൂപക്ക് മുതൽ കിട്ടുന്ന കോൺ ഐസ്ക്രീം, ചോളപ്പൊരി, എൻ്റെ വയറു പോലെ ഇരിക്കുന്ന ബലൂൺ, ചെണ്ട മേളം, വെടിക്കെട്ട്, നേർച്ച കിട്ടുന്ന വൻ ടേസ്റ്റ് ഉള്ള ചെറിയ കള്ളപ്പവും കുരുമുളകും അരി വറുത്തതും അപ്പോൾ മുതൽ വലിയ നഷ്ടബോധത്തോടെ തലക്ക് മുകളിൽ നിന്നു. അരങ്ങേറ്റമോന്നും അല്ലെങ്കിലും അത്ര പ്രധാനം ആണെന്ന അഭിപ്രായം എനിക്ക് ഇല്ലായിരുന്നു. പാട്ട് കേട്ടാൽ തുള്ളുന്ന കുട്ടി ആയത് കൊണ്ട് വീട്ടുകാർ നിർബന്ധിപ്പിച്ച് ഡാൻസ് പഠിപ്പിക്കാൻ വിട്ടതാണ്. ഏത് ഭരതമുനി, എന്ത് നാട്യശാസ്ത്രം ! 

രാത്രി പ്രാക്ടീസ് കഴിഞ്ഞ് വീട്ടിൽ നിന്ന് വിളിക്കാൻ വരില്ല എന്ന് ആദ്യം തന്നെ പറഞ്ഞു. പള്ളിക്കമ്മറ്റിയിൽ ഉണ്ട് അമ്മ. അതുകൊണ്ട് പെരുന്നാളിൽ നിന്നും മാറി നിൽക്കാൻ പറ്റില്ല. ഉച്ചക്ക് എന്നെ ഡാൻസ് സ്കൂളിലാക്കി വീട്ടുകാർ പോയി. രാത്രി ക്ലാസ് കഴിഞ്ഞു ഒരുപാട് കുട്ടികൾ തിരിച്ച് പോകുകയാണ് എന്നറിഞ്ഞു എൻ്റെ ചെറിയ ചങ്ക് പിന്നെയും പിടഞ്ഞു. പള്ളിയിൽ നടക്കുന്ന പെരുന്നാളിൽ വീട്ടുകാർ വളരെ സന്തോഹത്തോടെ പങ്കെടുക്കുന്നത് ആലോചിച്ച് എനിക്ക് കരച്ചിൽ വന്നു. ഞാനൊന്നു പുറത്തിറങ്ങി. ഒരുരൂപക്ക് ഫോൺ വിളിക്കാൻ പറ്റുന്ന ചുവന്ന ഫോൺ കണ്ടെത്തണം എന്ന് കരുതിയാണ് പോയത്. അഞ്ചു രൂപക്ക് മുന്തിരി ജ്യൂസ് കുടിച്ചു. ബാക്കി ഒരു രൂപക്ക് ഞാനാ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു. ചാച്ചന് സുഖമില്ലാത്ത കൊണ്ട് ചാച്ചനും കുഞ്ഞാൻ്റിയും വീട്ടിലുണ്ട്. അവർ പെരുന്നാളിന് പോയില്ല. കുഞാൻ്റിയുടെ ശബ്ദം കേട്ട് എൻ്റെ ശബ്ദം ഇടറി. ഇവിടെ ആരുമില്ല എന്ന് പറഞ്ഞു ഞാൻ കരഞ്ഞു. സത്യത്തിൽ കുറച്ച് കുട്ടികൾ ഉണ്ട് അന്നവിടെ ഉറങ്ങാൻ. എന്നാലും അവരൊന്നും എൻ്റെ ആരും അല്ല. എന്നെ വന്നു കൂട്ടാമോ എന്ന് പറഞ്ഞപ്പോഴെക്കും മുന്തിരിയുടെ പുളി ചേർന്ന ഒരു സങ്കടതിരമാല തൊണ്ടയിൽ വന്നടിച്ചു . ഫോൺ കട്ടായി. എൻ്റെ കണ്ണീർ, ജ്യൂസും, ഫോൺ ബൂത്തും നടത്തുന്ന അയാള് കാണാതിരിക്കാൻ ഞാൻ വേഗം നടന്നു. പാതി ഇരുട്ട് വീണ വഴിയിലൂടെ ഞാൻ ഡാൻസ് ക്ലാസിലേക്ക് തിരിച്ചെത്തി. പകൽ മുഴുവൻ ഡാൻസ് കളിക്കുന്ന കുട്ടികളുടെ ഉറച്ച കാലടികളുടെ ശബ്ദവും ടീച്ചറിൻ്റെ പാട്ടും തട്ടി നിക്കുന്ന ആ കെട്ടിടത്തിന് അപ്പൊൾ ഇരുട്ടും നിശബ്ദതയും പിടിപെട്ടു തളർന്നു കിടന്നു. നിലത്ത് ബെഡ്ഷീറ്റിന് മുകളിൽ കിടന്നു മറ്റു കുട്ടികൾ കാണാതെ ഞാൻ കരഞ്ഞു. തണുത്ത സിമൻ്റ് നിലത്ത് എൻ്റെ പൊള്ളുന്ന കണ്ണീർ വീണു. എനിക്കാ നിമിഷം ആദ്യമായി അരക്ഷിതത്വം അനുഭവപ്പെട്ടു. എൻ്റെ ലോകത്ത് നിന്ന് , എനിക്ക് അറിയാവുന്ന ആളുകളിൽ നിന്ന് എന്നെ ആരോ ഭൂമിക്കടിയിലെ അറയിൽ അടച്ച പോലെ . അങ്ങനെ കിടക്കുമ്പോ എൻ്റെ അതെ സ്ഥലത്തെ മറ്റൊരു കുട്ടിയുടെ വീട്ടുകാർ വന്നു അവളെ വിളിക്കാൻ. അവളെയും കൂട്ടി പെരുന്നാളിന് പോകാൻ. അവർ എന്നോട് സംസാരിച്ചു. അവർ ഇറങ്ങുന്നത് കണ്ടു ഞാൻ വലിയ വേദനയോടെ നോക്കി. അപ്പൊൾ അവളുടെ അച്ഛൻ എന്നോട് " ഞങ്ങളുടെ കൂടെ പോരുന്നോ ? പെരുന്നാളിൻ്റെ ഇടത്ത് വെച്ച് വീട്ടുകാരെ കണ്ടു പിടിക്കാം" എന്ന് പറഞ്ഞു. ഞാൻ ഒരു നഷ്ടപ്പെട്ട പൂച്ചക്കുട്ടിയുടെ നിസ്സഹായതയോടെ അവരുടെ പുറകെ നടന്നു. ഓട്ടോയിൽ ഇരുന്ന് പോകുമ്പോ എൻ്റെ കണ്ണ് പിന്നെയും നിറഞ്ഞു കവിഞ്ഞു കൊണ്ടിരുന്നു.

ഇപ്പൊൾ അറിയാത്ത നാട്ടിൽ പരിചയമില്ലാത്ത വഴിയിൽ ഏതോ ഓട്ടോയിൽ ഇരുന്ന് പോകുമ്പോ അതേ വേദന , അതേ അരക്ഷിതാവസ്ഥ തോന്നുന്നു. വർഷങ്ങൾക്ക് ശേഷം. തിരിച്ചു കൊണ്ടു പോകാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. 


ഇനി ഇതിന് ഒരു ബാക്കി കഥ ഉണ്ട്. ഞാൻ അവിടെ തനിച്ച് ആണെന്ന് കരുതി കുഞ്ഞാൻ്റി പള്ളിയിലേക്ക് വിളിച്ചു. അവർ മൈക്കിലൂടെ എൻ്റെ അമ്മയെയും അച്ഛനെയും ഉടനെ വിളിപ്പിച്ചു. അവർ പെട്ടെന്ന് തന്നെ ഒരു ഓട്ടോ വിളിച്ച് ഡാൻസ് ക്ലാസിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴേക്കും എന്നെ കൂട്ടുകാരിയുടെ വീട്ടുകാർ കൊണ്ട് പോയെന്നറിഞ്ഞ് അവർ തിരിച്ച് പെരുന്നാൾ നടക്കുന്ന സ്ഥലത്തേക്ക് വന്നു. അവിടെ വെച്ച് മകളെ കണ്ടു കിട്ടിയതിൽ അവർ സന്തോഷിക്കും എന്ന് കരുതിയത് വെറുതെയായി. ആൾക്കൂട്ടത്തിൻ്റെ ഇടയിലൂടെ കയ്യിൽ കോൺ ഐസ്ക്രീമും പിടിച്ച് ഞാൻ സന്തോഷത്തോടെ നടക്കുമ്പോ അമ്മ എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി. 

Tuesday, October 4, 2022


 വെള്ളച്ചാട്ടത്തിന്റെ കുറച്ച് അടുത്തായി ഞങ്ങൾക്ക് ഒരു ചെറിയ ടെന്റ് ഉണ്ടായിരുന്നു. അതിന്റെ പുറത്ത് ഒരു പ്ലാസ്റ്റിക് കസേരയും മരത്തിന്റെ ഒരു കഷ്ണവും താൽക്കാലികമായി ഉണ്ടാക്കിയ അടുപ്പും പട്ടിക്ക് ഭക്ഷണം കൊടുക്കുന്ന പാത്രവും. ടെന്റിനകത്ത് ഞങ്ങളുടെ ട്രാവൽ ബാഗും കുറച്ച് പുസ്തകങ്ങളും മാത്രം. ഞങ്ങളുടെ ജീവിതം ഇപ്പോള് വളരെ ലളിതമായിരിക്കുന്നു. പുഴയിൽ എത്ര നേരം വേണമെങ്കിലും ഇറങ്ങി കിടക്കാം. ശക്തിയിൽ വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് വെള്ളം വീഴുന്നിടത്ത് നിന്ന് ശരീര വേദനകൾ മാറുന്നത് അറിയാം. ഞങ്ങളിൽ തന്നെ ഞങൾ നഷ്ടപ്പെട്ടു പോവാതിരിക്കാൻ ദിവസത്തിന്റെ മൂനിലൊന്ന് ഭാഗം ഏകാന്തതയിൽ കഴിച്ചു കൂട്ടാനും ഞങൾ ശ്രദ്ധിച്ചു. അവള് ആ സമയത്ത് പുസ്തകം എടുത്ത് അടുത്തൊരു മരവള്ളികളുടെ സ്വാഭാവിക ഊഞ്ഞാലിൽ ഇരുന്നു. ഞാൻ മല കയറി ഉണക്ക വിറകു എടുക്കുകയോ വെറുതെ പക്ഷികളെ നോക്കി നടക്കുകയോ ചെയ്തു. അപ്പോളൊക്കെ ടൈഗർ കൂടെ വന്നു. എന്നാലും പെട്ടെന്ന് ഓർത്തെന്ന പോലെ തിരിച്ച് പോയി അവളുടെ അടുത്ത് നിലത്ത് കിടക്കുകയും ചെയ്യും. മഴ പെയ്യുമ്പോൾ ഞങൾ മരത്തിൽ കയറി ഇരുന്നു അതെല്ലാം കൊണ്ടു. മഴയും വെള്ളവും മണ്ണും ഇലകളും ഞങ്ങളും ഒന്നും പലതല്ല എന്ന് ഞങൾ രണ്ടാളും അതിനോടകം മനസ്സിലാക്കിയിരുന്നു. ഭൂതവും ഭാവിയും ഒന്നും ഇല്ലാതെ വെള്ളം പോലെ എളിമപ്പെടാൻ ഞങൾ ഓരോ ദിവസവും ആഗ്രഹിച്ച് കൊണ്ടിരുന്നു. 

***

കാടിനോട് എനിക്കുള്ളതിനേക്കാൾ അടുപ്പവും പരിചയവും അവന് ആയിരുന്നു. പല മരങ്ങളും ജീവികളും പായലും വള്ളികളും എനിക്ക് പുതുമ തോന്നിയപ്പോൾ അവയൊക്കെ തൊട്ട് കാണിച്ച് കൊണ്ട് അവയെ പറ്റി അവൻ പറഞ്ഞു തന്നു. ഒരോ ഇലക്കുള്ളിലും പ്രാണികളുടെ ചിറകടിയിലും കോടമഞ്ഞിന്റെ പാളിയിലും കുടി കൊണ്ടിരുന്ന പദാർത്ഥം കവിത ആവുന്ന അവസ്ഥയെ/ അദ്ഭുതത്തെ ഞങൾ ബഹുമാനത്തോടെ സ്നേഹത്തോടെ എളിമയോടെ കണ്ടും അറിഞ്ഞും അനുഭവിച്ചും പഠിച്ചു. അവന്റെ ആത്മീയതയും ലളിതമായിരുന്നു. ആയിരിക്കുന്നതിനാൽ തന്നെ അത് ഒന്നിൽ നിന്ന് മറ്റൊന്ന് ആവുകയല്ലാതെ ഇല്ലാതാവുകയില്ല എന്നും അതിനാൽ ഒന്നും മറ്റൊന്നിൽ നിന്ന് അന്യമല്ല എന്നും അവൻ വിശ്വസിച്ചു, ജീവിച്ചു. ടൈഗർ ഞങ്ങളുടെ ഒപ്പം എപ്പോഴും ഉണ്ടായിരുന്നു. അത് ഞങ്ങളുടെ ഏദൻ ആണെന്ന് ഇടക്കു തോന്നി. 

ഓരോ പൂവും ഓരോ ഇലയും ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ ആണെന്നും ഞങ്ങൾ അവയുടെ ആണെന്നും കരുതിയതിനാൽ ഒന്നിനോടും വിരക്തിയും ആസക്തിയും ഞങ്ങൾക്ക് തോന്നിയില്ല. എല്ലാത്തിനെയും അവയുടെ അവസ്ഥയിൽ തന്നെ സ്നേഹിക്കാൻ ഞങ്ങൾ ശ്രമിച്ചു. ടെന്റിന്റെ അടുത്തുള്ള മരത്തിൽ ഞങൾ ഒരു ഏറുമാടം ഉണ്ടാക്കി. നിലാവുള്ള രാത്രികളിൽ അവിടെ ഇരുന്നു ഇനിയും പറയാൻ ബാക്കി ഉള്ള കഥകൾ തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു. മഴയും വെയിലും മഞ്ഞും മാറി മാറി വന്നാലും നഗരത്തിലേക്ക് ഒരു തിരിച്ച് പോക്ക് വേണ്ട എന്ന് രണ്ടാളും രഹസ്യമായി ആഗ്രഹിച്ചിരുന്നു.


പതിയെ ഞങ്ങൽ തനിച്ച് ഇരിക്കുന്ന സമയം കൂടി വന്നു. അവൻ ഇലക്കുള്ളിലെ ലോകത്തെ കുറിച്ച് ധ്യാനനരതനായി ഇരുന്നപ്പോൾ ഞാൻ ഇടിമിന്നലും നിലത്ത് വീണു അഴുകുന്ന പഴയ മരത്തടിയും നോക്കി അലഞ്ഞു. അവൻ മണ്ണിന്റെ മണം അനുസരിച്ച് കാലാവസ്ഥ അറിയുന്ന രീതിയിലേക്ക് അന്വേഷണം തുടർന്നു. എനിക്ക് നാട്ടിൽ എത്തി കുറച്ച് എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കാൻ തോന്നി. ഞങ്ങളുടെ ലോകങ്ങൾ രണ്ടായി തിരിഞ്ഞു. ഒരേ കാഴ്ച ഞങൾ 4 വിത്യസ്ത കണ്ണുകൾ കൊണ്ട് കണ്ട് തുടങ്ങി. സ്നേഹത്തിന്റെ, ദൈവത്തിന്റെ, ഭക്തിയുടെ , തത്വ ശാസ്ത്രത്തിന്റെ എല്ലാം പിറകിൽ ഞങ്ങൾക്ക് നൂറു കണക്കിന് ചിന്തകള് വന്നു. ഒരിക്കൽ നിലാവ് ഉള്ള രാത്രി അവൻ ഉറങ്ങി കിടന്ന ഏറുമാടത്തിൽ നിന്ന് ഇറങ്ങി ഞാൻ നടന്നു. എനിക്ക് കാണാതെ അറിയാവുന്ന കാട്ടു വഴിയിലൂടെ ഇരുട്ടിൽ ഞാൻ ഓടി. എനിക്ക് എന്നെ നഷ്ടമാകുന്നതിന് മുൻപ് തന്നെ അവിടെ നിന്ന് പോകണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. കാടും നാടും തമ്മിൽ ഉള്ള ദൂരത്തേക്കാൽ അവന്റെ ചിന്തയും എന്റെ ചിന്തയും അകന്നിരുന്നു. സ്നേഹം മാത്രം അറ്റ് പോവാത്ത ചെറിയ പട്ട് നൂൽ പോലെ എന്നെ എല്ലായിടത്തും പിന്തുടർന്നു. 


 കുറച്ചങ്ങ് നടന്നാൽ കാടിനടുത്തുള്ള ഒരു ചെറിയ വീടുണ്ട്. അവിടെ എത്തിയാൽ വാറ്റും ഉണക്ക ഇറച്ചി ചതച്ചതും കിട്ടും. 

ജോയി കിതച്ചു കൊണ്ട് കയറ്റം കയറി. 

കുപ്പി കൊണ്ടുവന്നിട്ടു വേണം വൈകുന്നേരത്തെ കലാപരിപാടികൾ തുടങ്ങാൻ. കൂട്ടുകാർ ബാക്കി എല്ലാം അപോഴേക്കും റെഡി ആക്കും . ഈണ്ടിക്കുഴിക്കാരുടെ വീടിനു അടുത്തെത്തിയപ്പോ പാപ്പച്ചൻ ചേട്ടൻ മുറ്റത്തൊരു കസേരയിൽ ഇരിക്കുന്നത് കണ്ടു. 

പഴയ വാച്ച് അങ്ങേരുടെ ശരീരത്തിൻ്റെ ഒരു ഭാഗം പോലെ ഇടതു കയ്യിൽ മുറുകെ കെട്ടി വെച്ചിട്ടുണ്ട്. 

പകൽ നേരമാണെങ്കിലും കസേരക്ക് താഴെ ഒരു വലിയ സ്റ്റീൽ ടോർച്ച് കിടത്തി വെച്ചിരിക്കുന്നു. 

"പാപ്പച്ചൻ ചാച്ചോയ്"

ചിരിച്ചു കൊണ്ട് ഉറക്കെ വിളിച്ച് ജോയി മുറ്റത്തേക്ക് ചെന്നു. 

പാപ്പച്ചൻ്റെ കൊച്ചുമോൾ നിലത്ത് മണ്ണിൽ വരച്ചു കളിക്കുന്നു. 

ഉറക്കെ വിളിച്ചെങ്കിലും പാപ്പച്ചൻ ചേട്ടൻ കേട്ടതായി തോന്നിയില്ല. 

അടുത്ത് ചെന്ന് കയ്യിൽ തൊട്ട് വീണ്ടും ചോദിച്ചു. 

"ചായയൊക്കെ കുടിച്ചോ ചാച്ചാ? " 

പാപ്പച്ചൻ തവിട്ടു നിറമുള്ള കണ്ണു തുറന്നു നിഷ്കളങ്കമായി വെറുതെ ചിരിച്ചു. 

മുറ്റത്ത് നിന്ന കുട്ടി വീട്ടിലുള്ളവരെ വിളിക്കാൻ എന്ന പോലെ എണീറ്റപ്പോൾ ജോയി പറഞ്ഞു. 

"ഞാൻ ചുമ്മാ കയറിയതാ മോളെ. ചാച്ചനോട് രണ്ട് വാക്ക് മിണ്ടാമെന്ന് ഓർത്ത്"

ജോയിക്ക് പാപ്പച്ചൻ ചേട്ടനെ കണ്ടപ്പൊ മുതൽ വല്ലാത്ത ഒരു സങ്കടം തോന്നിയിരുന്നു. 

കാടിനകത്ത് കയറി തോക്കും അമ്പുമൊക്കെയായി മലാനെയും പന്നിയെയും മുയലുകളെയും പിടിച്ചിരുന്ന, 

ഉടുമ്പിൻ്റെ നാക്ക് പൊരിച്ച് തിന്നു ശക്തനായെന്ന് നാട്ടിലൊക്കെ അറിയപ്പെട്ട,

ചീട്ടുകളിയും വാറ്റുമദ്യവും കുറച്ച് ചട്ടമ്പിത്തരവും ഉള്ള ഗാങ്ങിൻ്റെ ലീഡറും ആയിരുന്ന മനുഷ്യനാണ് ഈ ഇരിക്കുന്നത്. 

ഒരിക്കൽ വെള്ളമടിച്ച് പിമ്പിരിയായ നേരത്ത് നൂറു രൂപ നോട്ട് ചുരുട്ടി കത്തിച്ച് വലിച്ചിട്ടുണ്ടത്രെ! 

പണം ധൂർത്തടിക്കാൻ മടിയില്ലാത്തവരെ പാപ്പച്ചൻ എന്ന് വിളിക്കാറ് പോലുമുണ്ട് നാട്ടിൽ. 

ജോയിയുടെ കണ്ണുകളും കടന്ന് പാപ്പച്ചൻ്റെ നോട്ടം ദൂരേക്ക് ഉന്നമില്ലാത്ത തോക്കിൻ കുഴൽ പോലെ അദൃശ്യമായി നീണ്ടു. 

" എന്നെ മനസ്സിലായോ?"

ഉച്ചക്കടിച്ച ഒരു ഗ്ലാസ് വാറ്റിൻ്റെ തരിപ്പ് കൂടേ ഉണ്ടായിരുന്നത് കൊണ്ട് ജോയിയുടെ ശബ്ദത്തിന് ഇടർച്ചയും ആവേശവും ഉണ്ടായിരുന്നു. 

അറിയാം എന്ന ഭാവത്തിൽ വൃദ്ധൻ തലയാട്ടി. 

" എന്നാ പറഞ്ഞേ, ആരാ ?"

പാപ്പച്ചൻ്റെ മുഖത്ത് ആദ്യമല്പം ആഴത്തിൽ ചിന്ത തെളിഞ്ഞു, നെറ്റിയൊന്ന് ചുളിഞ്ഞു. 

പിന്നെ അൽപം ജാള്യത നിറഞ്ഞു. ഓർമകളിൽ തപ്പി പെറുക്കിയിട്ടും എവിടെയും എത്താത്തതിൻ്റെ നിരാശയായി പിന്നെ. 

ഒടുവിൽ അൽപം ദേഷ്യത്തോടെ മുഖം മാറ്റി. പാപ്പച്ചൻ വീണ്ടും ഉൾലോകത്തേക്ക് വലിഞ്ഞു. 

ജോയി വീണ്ടും മല കയറാൻ തുടങ്ങിയപ്പോ വാധക്യത്തിൻ്റെ നിസ്സഹായതയുടെ പ്രേതം അയാളെ പിടി കൂടി. 

നടക്കുന്നതിനിടക്ക് അയാൾ ഇങ്ങനെ ഓർത്തു. 

"എനിക്ക് ആരോഗ്യവും ഓർമയും പോയി വീടിൻ്റെ മൂലക്ക് ചടങ്ങ് പോലെ ഇരിക്കുമ്പോ അറിയുമോ എന്ന് ചോദിച്ച് ഏതേലും നാറി വന്നാൽ ഉള്ള ശക്തി വെച്ച് ഞാനവൻ്റെ മൂക്കിടിച്ച് പരത്തും. "

 മഴക്കാലം ഞാൻ വെറുത്തിരുന്നു. ഇരുട്ടും കാറ്റും ചാറ്റലിൻ്റെ അസുഖകരമായ തണുപ്പും അരക്ഷിതാവസ്ഥ നിറച്ചിരുന്നു. നിലത്ത് ചുരുണ്ട് കൂടി ഇരിക്കാൻ വരുന്ന പാമ്പിനെയും മറ്റ് ഇഴജന്തുക്കളെയും ഓർത്ത് എൻ്റെ മനസമാധാനം നശിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം പഴയ വീടിൻ്റെ അരികത്തൂടെ നടന്നപ്പോൾ മഴയോട് പണ്ടു തോന്നിയിരുന്ന ഭയമാണ് ഓർമ വന്നത്. പണ്ട് പ്രമേഹ രോഗിയായ ചാച്ചന് വേണ്ടി എവിടുന്നോ ഒരു ചെടി കൊണ്ട് വന്നു നട്ട് വെച്ചു. ഇൻസുലിൻ ചെടി എന്ന് ആയിരുന്നു അതിൻ്റെ പേര്. അതിൻ്റെ നന്നേ പുളിയുള്ള ഇലകൾ എല്ലാ ദിവസവും ഓരോന്ന് പറിച്ചു വെറ്റില പോലെ ചുരുട്ടി ചാച്ചന് കൊടുത്തിരുന്നത് ഞാനാണ്. കപ്പയും മധുരമിട്ട ചായയും കഴിക്കാതെ മനസ്സ് ക്ഷീണിച്ച ചാച്ചൻ ഓരോ ദിവസവും വലിയ പ്രതീക്ഷയോടെ ഇല ചവച്ചരച്ചു. പാരമ്പര്യ രോഗങ്ങളെക്കുറിച്ചു വലിയ ധാരണ ഇല്ലാഞ്ഞിട്ടും ഒരു ഇല എന്നും ഞാനും കഴിച്ചു. മധുരമില്ലാത്ത വാർദ്ധക്യം എന്നെ ഭയപ്പെടുത്തികാണണം. ഇതുപോലൊരു പെരുമഴ ദിവസം, ഒരു പകൽ ചാച്ചൻ മരിച്ചുപോയി. മരിച്ചടക്കിന് വന്ന എല്ലാവരും ചാച്ചനെ കുറിച്ചും ഈ നൂറ്റാണ്ടിൽ ഇതു പോലൊരു മഴ ഉണ്ടായിട്ടില്ലെന്നും പറഞ്ഞുകൊണ്ടിരുന്നു. ഇൻസുലിൻ ചെടിയെ ഞാൻ മറന്നിരുന്നു. ഇന്നാണ് ഞാനത് കണ്ടത്. പഴയ വീടിൻ്റെ ചുറ്റും , പഴയ ചെടിത്തോട്ടത്തിലെ ഒറ്റച്ചുവട് ഇൻസുലിൻ ചെടി പടർന്നു. ഭ്രാന്ത് പിടിച്ച പോലെ മഴയുടെ കൊഴുപ്പിൽ പറമ്പ് മുഴുവൻ നിറയാൻ തയാറെടുക്കുന്ന പോലെ, നാട്ടിലുള്ള പ്രമേഹ രോഗികൾക്ക് മുഴുവൻ ഓരോ ഇല വീതം എന്നും രാവിലെ കൊടുക്കാൻ മാത്രം ചെടികൾ. രോഗം മാറിയാലും ഇല്ലെങ്കിലും പ്രതീക്ഷയുടെ പുളിപ്പുള്ള കട്ടിയുള്ള ഇലകൾ. ഒരെണ്ണം ഞാൻ വെറുതെ പഠിച്ചെടുത്തു കടിച്ചു നോക്കി. അതിനു വേർപാടിൻ്റെയും അരക്ഷിതാവസ്ഥയുടെയും മരണഭയത്തിൻ്റെയും രുചി തോന്നി.


 "Have I seen you somewhere? I feel like I've. That's why I've been looking at you whenever I cross this Street. " 

" I felt the same too. Come in, take a look. "

He invited me to his antique shop. 

Beautiful! I thought. Everything in that shop had a secret story to tell, including him. 


The shop was under a huge banyan tree, opposite of the ghat. Everyday from the day I reached this village, when I take walks to the ghat, or I go for chai , I see him , sitting infront of his shop. The shades of banyan leaves drew pictures on his face and curly long hair. We exchange this few seconds of gaze at each other, as if we're trying to remember where we know eachother from. Today I'm leaving this place. I gotta greet this person, I thought. 


He and I stood in the shop , having nothing new to speak. He went out and got us two chai.


In summers, when the deserted outskirts start heating up, this village reemerges as a pile of dust, sort of like a tiny tornado, a storm. The banyan tree was moving hysterically. Every nearby shop shut their shops halfway. People covered their faces completely. 

He told me that he never went out of the village. It's his father's shop, after the pandemic, even if there are no visitors, he keeps the shop open. The antique jewellery with their dull coating and faded yet beautiful stones are still still waiting for appreciating eyes. I kept wondering how it would be to just stay in one place, this place. Near the ghat, surrounded by hills, in extreme cold and extreme heat. He asked me to take a look at the jwellery collection. 

" I'm not buying " I said 

" And I'm not selling" he said "come on, take a look! see if you like something" 

I took a ring. He packed it and gave it to me. He didn't take money. Even after I insisted repeatedly. 

"It's just for the memory"

What is happening? I thought. I don't even know his name, he doesn't know mine either. I'm one among the thousands of visitors in this village. He is one among the hundreds of friendly people of this village! 

Or is it so ? 

I went to room, Packed everything and walked to the bus station. By then all the shops were completely closed. 

The storm was at the nose tip of the hills.  I reached near the Banyan tree. His shop is closed too. I stood there for few seconds as if it had become a ritual to do so. The leaves of the Banyan tree trembled and welcomed the first drops of the storm.


കോട്ടയുടെ


മുകളിൽ ഒരു വെള്ള വെളിച്ചമുള്ള വൈദ്യുതി വിളക്കുണ്ട്. രാജാക്കന്മാരിൽ നിന്ന് രാജാക്കന്മാരിലേക്ക് കൈമാറി നൂറ്റാണ്ടുകളായി ഉറങ്ങി കിടക്കുന്ന കോട്ടയുടെ മുകളിൽ പഴയ ഒരു പള്ളിയും ഖബറിടങ്ങളിലെ നിശ്ചലതയും കാറ്റിന് കൂട്ടായി നിൽപ്പുണ്ട്. പകൽ കോട്ടയിൽ നിന്നാൽ നഗരം മുഴുവൻ കാണാം. കോട്ടയുടെ താഴെയുള്ള തടാകം കാണാം. അകലെ ഉള്ള തെർമൽ പവർ പ്ലാൻ്റിൽ നിന്ന് ആകാശത്തിലേക്ക് ഉയരുന്ന പുക വരെ കാണാം. പക്ഷേ രാത്രിയിൽ കോട്ട മറ്റൊന്ന് ആവുന്നുണ്ട്. കടൽതിരകൾക്ക് സാക്ഷിയായി നിലകൊള്ളുന്ന ലൈറ്റ് ഹൗസ് പോലെയോ നീണ്ട മുളയിൽ കൊളുത്തിയിട്ട നക്ഷത്രം പോലെയോ ഞാൻ അതിനെ സങ്കൽപ്പിക്കുന്നു. പകുതി ഉറങ്ങിയ നഗരത്തിനോട് അത് പഴയ യുദ്ധത്തെ കുറിച്ച് പറഞ്ഞു നെടുവീർപ്പിടുന്നു. മൺവഴികൾ ഉള്ള കാലത്തെ പല ജീവിതങ്ങളെയും ഓർത്തു വേദനിക്കുന്നു. ഉറങ്ങാതിരുന്ന എന്നെ ഏതോ പഴയ ഭടൻ്റെ ദുസ്വപ്നങ്ങൾ ഓർമിപ്പിക്കുന്നു. എനിക്കുറപ്പാണ് രാത്രി കോട്ടയ്ക്ക് ജീവൻ വെക്കുന്നുണ്ടെന്ന്. 

Sunday, October 24, 2021

 സർക്കാരാശുപത്രികൾക്ക് മാത്രമുള്ള ഒരു അരക്ഷിതാവസ്ഥയും ദൈന്യതയും തളം കെട്ടിയ കോംബൗണ്ട് ആണത്. സന്ധ്യാനേരത്ത് കൂട്ടമായെത്തിയ കൊതുകുകൾ ഒന്നിച്ച് വന്നു പൊതിയുന്നത് കൊണ്ട് കാറിനകത്ത് കയറി ചില്ല് കയറ്റി തന്നെ വെച്ചു. സാർ അകത്ത് മീറ്റിങ്ങിലാണ്. കമ്പനിയുടെ വണ്ടി ദൂരയാത്രക്ക് കൊണ്ടുപോകാൻ മാത്രം നല്ല അവസ്ഥയിൽ അല്ലാത്തത് കൊണ്ടും സാറിൻ്റെയും തൻ്റെയും ഒന്നു രണ്ടു മീറ്റിംഗുകൾ ഒന്നിച്ചായതിനാലുമാണ് ഒരുമിച്ച് ഒരു കാറിൽ വന്നത്. ജില്ലയിലെ കുഷ്ഠരോഗ വിഭാഗത്തിലെ ഡോക്റ്റർ കൂടിയായ ഓഫീസർ ആണ്. പക്ഷേ ഇപ്പോൾ മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധിക്കാനാവാത്ത വിധം ജനങ്ങളെ കൊണ്ട് എന്തുചെയ്തും പ്രധിരോധ കുത്തിവയ്പ്പ് എടുപ്പിക്കാനാണ് ജില്ലയിലെ എല്ലാ ഡിപ്പാർട്ട്മെൻ്റും എല്ലാ ഉദ്യോഗസ്ഥരും ചുമതലപ്പെട്ടിരിക്കുന്നത്. 


എല്ലാ പഴയ കെട്ടിടങ്ങൾക്ക് മുന്നിലും ഉണ്ടാകാറുള്ള പോലെ ആശുപത്രിയുടെ മുന്നിൽ ഒരുവലിയ പഴയ ആൽമരം ക്ഷീണിച്ചു പടർന്നു തൂങ്ങി നിന്നു. മഞ്ഞ ബൾബിൻ്റെ വെളിച്ചത്തിൽ ഇലകൾക്ക് വാർധക്യമേറി. രണ്ടു സ്ത്രീകൾ അൽപനേരമായി വാതിൽക്കൽ തന്നെ വിഷമിച്ച് നിൽക്കുന്നു. മുൻപ് ക്യാൻ്റീനുണ്ടോ എന്ന് തിരക്കാൻ അകത്തേക്ക് പോയപ്പോഴും അവരെ കണ്ടിരുന്നു. ചില്ല് അടച്ചിരുന്നെങ്കിലും പെട്ടെന്ന് അവരുടെ അലർച്ച കേട്ടു. അത് നിലവിളിയും കരച്ചിലും കണ്ണീരു കലർന്ന വാക്കുകളുമായി മുഴങ്ങി. ഡ്രൈവർ വന്നു കാറിൽ കയറി. മുറി ഹിന്ദിയിൽ അയാൾ കുറച്ചു വിവരങ്ങൾ തന്നു. 

പാമ്പുകടിയേറ്റ് അല്പം മുൻപ് മരിച്ച വൃദ്ധൻ്റെ ഭാര്യയും മകളുമാണത്. എൻ്റെ നോട്ടം അവരിലേക്ക് നീളുന്നത് കണ്ടപ്പോൾ ഡ്രൈവർ സംസാരം തുടർന്നു. പ്രധാനമായും മൂന്നുതരത്തിലുള്ള പാമ്പുകളാണ് ഇവിടെ ഉണ്ടാവാറ്. മൂർഖൻ, കോമൺ ക്രേറ്റ്, പിന്നെ അയാള് പറഞ്ഞ പേര് എനിക്ക് മനസിലായില്ല. കറുപ്പിൽ വെള്ള പുള്ളിയുള്ള കോമൺ ക്രേറ്റ് ആണത്രേ അയാളെ കടിച്ചത്.  

" ആദ്മി കാ ഹീറ്റ് ഇൻകോ പസന്ത് ഹേ. കൊതുകിൻ്റെ കടി പോലെയേ തോന്നൂ. പല്ലുകൾ ചെറുതായത് കൊണ്ട് കടിച്ച പാടു പോലും ആരും ശ്രദ്ധിക്കില്ല. " 


മരണത്തിൻ്റെ കൊടും ക്രൂരത അവരെ ഉലച്ചിട്ടുണ്ട്. അവരുടെ അടുത്തുപോയി എന്തെങ്കിലും പറയണമെന്നോ കരച്ചിലിൽ പങ്കുചേരണമെന്നോ തോന്നി. ധൈര്യം വന്നില്ല. ഡ്രൈവർ വലിയ താൽപര്യത്തോടെ ഒന്നു രണ്ടു യൂട്യൂബ് വീഡിയോ തുറന്ന് കാണിക്കാൻ തുടങ്ങി. വരണ്ട പാടത്ത് നിന്നും വീടിൻ്റെ വളപ്പിൽ നിന്നും മറ്റും പിടിക്കുന്ന വിഷപ്പാമ്പുകളെ പ്ലാസ്റ്റിക് ഭരണികളിലാക്കി ഒരു കൂട്ടം ചെറുപ്പക്കാർ നടന്നു വരുന്നതും മലകളുടെ താഴെ അതിനെ ഓരോന്നിനെയും തുറന്നു വിടുന്നതുമായിരുന്നു വീഡിയോയിൽ. ആ സ്ത്രീകൾ ഒരു വരാന്തയിലേക്ക് മാറിയിരുന്നു കരച്ചിൽ തുടങ്ങിയിരുന്നു. വലിയ ആവേശത്തോടെ അയാള് പാമ്പുകളെ കുറിച്ചും അയാൾ ഭാഗമായ പാമ്പുപിടിത്ത സംഘത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. കരച്ചിലും അയാളുടെ തെലുങ്കും കന്നടയും ഹിന്ദിയും ചേർന്ന സംസാരവും വീഡിയോയുടെ ശബ്ദവും കൂടിക്കുഴഞ്ഞു എന്നെ ശ്വാസം മുട്ടിച്ചു. എനിക്ക് സങ്കടവും ദേഷ്യവും നിസ്സഹായതയും അനുഭവപ്പെട്ടു. 

ഞാൻ കാറിൽ നിന്നിറങ്ങി കൊതുകുകളെ വകവെക്കാതെ കോംബൗണ്ടിന് വെളിയിലേക്ക് നടന്നു. കൊതുക് കടിച്ചു മലേറിയയോ ഡെങ്കുവോ വരുന്നതിൽ ഒട്ടും അനീതിയില്ല. ആ കുടുംബത്തിൻ്റെ ആർത്തലച്ചുള്ള കരച്ചിൽ ഓർത്തപ്പോൾ സ്വയം സംരക്ഷിക്കുവാനുള്ള ഉദ്ധ്യമങ്ങളോട് അല്പം പുച്ഛം തോന്നി. 


ഒരു ചെറിയ ചായക്കടയും ജ്യൂസ് കടയും മാത്രമേ ആ പരിസരത്ത് ഉണ്ടായിരുന്നുള്ളൂ. ഒരു ഉന്തുവണ്ടിയിൽ കൈതച്ചക്ക ജ്യൂസ് വിൽക്കാൻ ഒരു പയ്യനും ഒരു വൃദ്ധനും ഉണ്ട്. ഇലക്ട്രിക് പോസ്റ്റിൻ്റെ കീഴെ കുറച്ച് നേരം വെറുതെ നിന്നു. ആ പയ്യന് പത്തോ പന്ത്രണ്ടോ വയസു കാണും. ജ്യൂസ് ഉണ്ടാക്കുന്ന മെഷീൻ കൈ കൊണ്ട് ആണ് കറക്കേണ്ടത്. സകല ശക്തിയുമെടുത്ത് അവനത് കറക്കും, മെലിഞ്ഞു പോയ അവൻ്റെ അരയിൽ നിന്ന് ഊർന്നു പോവാൻ തുടങ്ങുന്ന പാൻ്റ് വീണ്ടും വലിച്ചു കയറ്റി അവൻ വീണ്ടും മെഷീൻ കറക്കും. ഉന്തുവണ്ടിയുടെ മുകളിൽ വള്ളി കെട്ടി തൂക്കിയ കൈതച്ചക്കകൾ കൊടുങ്കാറ്റിലെന്ന പോലെ ആടും, കത്തിച്ചു വെച്ച മെഴുകു തിരിയുടെ നാളം ഇപ്പൊൾ മരിക്കാനായ വൃദ്ധൻ്റെ ആത്മാവ് കണക്കെ അവിടേക്കോ ഇവിടേക്കോ പരക്കം പായും. പെട്ടിക്കടയുടെ ഒരറ്റത്ത് ഒരു പ്ലാസ്റ്റിക് സ്റ്റൂളിൽ തൊപ്പിവച്ച നരച്ച നെടുനീളൻ കുർത്തയിട്ട് വൃദ്ധനിരിക്കുന്നു. അവൻ്റെ എല്ലിച്ച ശരീരം പഴങ്ങൾ പിഴിഞ്ഞു കിട്ടാൻ പാടുപെടുന്നത് കണ്ടു അയാളല്പം വേദനയോടെ ഇരിക്കുന്നു. നിസ്കാരത്തഴമ്പിൻ്റെ പാട് കണ്ണുകളിലേക്കും ദുഃഖം പോലെ വീണു കിടന്നു. മഹാമാരി തുടങ്ങിയതിൽ പിന്നെ ഈ കുട്ടി സ്കൂളിൽ പോയിട്ടുണ്ടാവുമോ , ഉച്ചഭക്ഷണം ധാന്യങ്ങളുടെ രൂപത്തിൽ വീട്ടിലെത്തുന്നുണ്ടോ? പഠിക്കാൻ ഫോണോ ബുക്കോ പെൻസിലോ വീട്ടിലുണ്ടാവുമോ എന്നൊക്കെ ആലോചിച്ചു. ഒന്നും ചോദിക്കാതെ കുറച്ചല്പം മുന്നോട്ട് നടന്നു. 


ഹരിയാന- രാജസ്ഥാൻ ധാബ എന്നെഴുതിയ നീല ബോർഡ് കണ്ടു. മരത്തിന് ചുറ്റും ബൾബ് മാല ചുറ്റിയ അലങ്കാരങ്ങൾ പിടിപ്പിച്ച അത്തരം ഒരു നൂറു ധാബകൾ റോഡിൻ്റെ അങ്ങോട്ടും ഇങ്ങോട്ടും പോയാൽ കാണാം. തണുത്തു തുടങ്ങിയ വെള്ള മണലിൽ തഴപ്പായ കട്ടിലിൽ ട്രക്ക് ഡ്രൈവർമാർ ഇരുന്നു ബീഡി വലിക്കുകയും ഇഞ്ചി ചേർത്ത കടുംചായ കുടിക്കുകയും ചെയ്യുന്നു. അവർ കാലുകൾ ചെരുപ്പുകളൂരി മണലിൽ ചവിട്ടി ആശ്വസിക്കുകയാണ്. ഈ നാട്ടിലെ വിഷപ്പാമ്പുകൾ നിങ്ങളെയും കടിച്ചേക്കാം എന്നവരോട് പറയാൻ തോന്നി. 

ഇവരാരും മാസ്ക് ധരിച്ചിട്ടില്ല. ഈ നാട്ടിൽ വന്നതിൽ പിന്നെ ജോലി ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ പോകുമ്പോഴാണ് മാസ്ക് ധരിക്കുന്നവരെ കാണുന്നത്. ഇനിയും വാക്സിൻ എടുക്കാൻ ബാക്കിയുള്ള പത്തോ പതിനഞ്ചോ ശതമാനം ജനങ്ങളെ എങ്ങനെ, ആരെക്കൊണ്ട് പറയിപ്പിച്ചു , എന്ത് ധനസഹായം കാണിച്ച് മോഹിപ്പിച്ചു വാക്സിനേഷൻ സെൻ്ററുകളിൽ എത്തിക്കണമെന്ന് ചർച്ച ചെയ്യാനായിരുന്നു ഇന്നത്തെ മീറ്റിംഗുകൾ മുഴുവൻ. സമുദായ നേതാക്കളെ കൊണ്ട് പറയിപ്പിച്ചും. പണവും അരിയും ഗോതമ്പും അടങ്ങിയ ഭക്ഷ്യകിറ്റ് കാണിച്ച് ആകർഷിച്ചും വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരുമെന്നും പോലീസിനെ കാണിച്ചും പേടിപ്പിച്ചുമൊക്കെ വേണം എന്ന് ഇങ്ങോട്ടുള്ള യാത്രയിൽ സാർ പറഞ്ഞിരുന്നു. ആര് പറഞ്ഞാലും കേൾക്കാത്ത ഒരു വിഭാഗത്തെ പറ്റി മൂപ്പർ എടുത്തു പറയുകയുണ്ടായി. അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ച കുറെ മനുഷ്യർ. 

" അവർ രണ്ടു സൈഡിലും നിന്ന് ആനുകൂല്യങ്ങൾ സ്വീകരിക്കും. " 

അയാള് പറഞ്ഞ ഒരു സൈഡ് സർക്കാരിൻ്റെ ആണ്. മറ്റൊന്ന് അവർ തിരഞ്ഞെടുത്ത സഭാസമൂഹം. സംസാരത്തിന് മറുപടി കൊടുക്കാതെ ഇരുന്നാൽ നിർത്തുമെന്ന് ഞാൻ വെറുതെ കരുതി. 

" ദോപ്പണ്ണ ഇപ്പൊൾ ജോർജ് ആയി " എന്ന് പറഞ്ഞു അയാളുറക്കെ ചിരിച്ചപ്പോൾ വണ്ടിയിൽ നിന്നിറങ്ങി എങ്ങോട്ടെങ്കിലും ഓടാൻ എനിക്കു തോന്നി. വഴിനീളെ കണ്ട വീടുകളിൽ എല്ലാവരും മുറ്റത്തും ഉമ്മറത്തും വെറുതെ ഇരിക്കുന്നതാണ് കണ്ടത്. കുട്ടികൾ , പുരുഷന്മാർ, സ്ത്രീകൾ, വൃദ്ധർ, ചെറുപ്പക്കാർ എല്ലാവരും വെറുതെ എവിടേക്കെന്നുമില്ലാതെ നോക്കി ഇരിക്കുന്നു. അത് വിശ്രമത്തിൻ്റെ ഇരിപ്പല്ല എന്ന് ഈ സാറിനോ ഈ ജില്ലയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്കോ മനസ്സിലായിക്കാണുമോ എന്നതിശയിച്ച് പോയി. 


ആശുപത്രി വളപ്പിലേക്ക് തന്നെ തിരിച്ചു നടന്നു. അവരുടെ കരച്ചിലിന് ശബ്ദം കുറഞ്ഞെങ്കിലും ദുഃഖത്തിൻ്റെ ആഴം കൂടിയിട്ടെ ഉള്ളൂ. ആൽമരത്തിന് ആധി കയറിയ പോലെ ആടിയുലച്ച് ഒരു കാറ്റ് വന്നു. കറൻ്റ് പോയതും മഴ പെയ്ത് തുടങ്ങിയതും ഒന്നിച്ചായിരുന്നു. അവരെ ഒന്നു ദുഃഖിക്കാനും അല്പം അന്തസോടെ മൃതശരീരം ഏറ്റുവാങ്ങാനും സമ്മതിക്കാത്ത പ്രകൃതിയോട് അപ്പോൾ വെറുപ്പും ദേഷ്യവും തോന്നി. 

എൻ്റെ കരുണക്ക് ആഴമില്ല എന്നെനിക്ക് തന്നെ അറിയാമായിരുന്നു. പാവങ്ങളുടെ ആരും വില കാണാത്ത ദുഃഖമോർത്ത് ഞാൻ രണ്ടുതുള്ളി കണ്ണീരൊഴുക്കും , നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇത് മറക്കും. ശമ്പളത്തിൻ്റെ മിച്ചം പിടിച്ച് മരണാനന്തര ചടങ്ങുകൾക്ക് അൽപം പണം നൽകാനോ നാളെ ചടങ്ങുകൾ തീരുന്ന വരെ സഹായിക്കാനോ കഴിയാത്ത, എൻ്റെ ആഴവും പ്രവൃത്തിയുമില്ലാത്ത കരുണ അവർക്കെന്തിനാണ്. 

മഴ കനക്കുന്തോറും ഹൃദയത്തിൻ്റെ ചൂട് തേടി കറുപ്പിൽ വെള്ള പുള്ളികളുള്ള അനേകം പാമ്പുകൾ കണക്കെ നിസ്സഹായതയും സ്വയം നിന്ദയും എന്നെ വരിഞ്ഞു മുറുക്കി.