Sunday, October 24, 2021

 സർക്കാരാശുപത്രികൾക്ക് മാത്രമുള്ള ഒരു അരക്ഷിതാവസ്ഥയും ദൈന്യതയും തളം കെട്ടിയ കോംബൗണ്ട് ആണത്. സന്ധ്യാനേരത്ത് കൂട്ടമായെത്തിയ കൊതുകുകൾ ഒന്നിച്ച് വന്നു പൊതിയുന്നത് കൊണ്ട് കാറിനകത്ത് കയറി ചില്ല് കയറ്റി തന്നെ വെച്ചു. സാർ അകത്ത് മീറ്റിങ്ങിലാണ്. കമ്പനിയുടെ വണ്ടി ദൂരയാത്രക്ക് കൊണ്ടുപോകാൻ മാത്രം നല്ല അവസ്ഥയിൽ അല്ലാത്തത് കൊണ്ടും സാറിൻ്റെയും തൻ്റെയും ഒന്നു രണ്ടു മീറ്റിംഗുകൾ ഒന്നിച്ചായതിനാലുമാണ് ഒരുമിച്ച് ഒരു കാറിൽ വന്നത്. ജില്ലയിലെ കുഷ്ഠരോഗ വിഭാഗത്തിലെ ഡോക്റ്റർ കൂടിയായ ഓഫീസർ ആണ്. പക്ഷേ ഇപ്പോൾ മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധിക്കാനാവാത്ത വിധം ജനങ്ങളെ കൊണ്ട് എന്തുചെയ്തും പ്രധിരോധ കുത്തിവയ്പ്പ് എടുപ്പിക്കാനാണ് ജില്ലയിലെ എല്ലാ ഡിപ്പാർട്ട്മെൻ്റും എല്ലാ ഉദ്യോഗസ്ഥരും ചുമതലപ്പെട്ടിരിക്കുന്നത്. 


എല്ലാ പഴയ കെട്ടിടങ്ങൾക്ക് മുന്നിലും ഉണ്ടാകാറുള്ള പോലെ ആശുപത്രിയുടെ മുന്നിൽ ഒരുവലിയ പഴയ ആൽമരം ക്ഷീണിച്ചു പടർന്നു തൂങ്ങി നിന്നു. മഞ്ഞ ബൾബിൻ്റെ വെളിച്ചത്തിൽ ഇലകൾക്ക് വാർധക്യമേറി. രണ്ടു സ്ത്രീകൾ അൽപനേരമായി വാതിൽക്കൽ തന്നെ വിഷമിച്ച് നിൽക്കുന്നു. മുൻപ് ക്യാൻ്റീനുണ്ടോ എന്ന് തിരക്കാൻ അകത്തേക്ക് പോയപ്പോഴും അവരെ കണ്ടിരുന്നു. ചില്ല് അടച്ചിരുന്നെങ്കിലും പെട്ടെന്ന് അവരുടെ അലർച്ച കേട്ടു. അത് നിലവിളിയും കരച്ചിലും കണ്ണീരു കലർന്ന വാക്കുകളുമായി മുഴങ്ങി. ഡ്രൈവർ വന്നു കാറിൽ കയറി. മുറി ഹിന്ദിയിൽ അയാൾ കുറച്ചു വിവരങ്ങൾ തന്നു. 

പാമ്പുകടിയേറ്റ് അല്പം മുൻപ് മരിച്ച വൃദ്ധൻ്റെ ഭാര്യയും മകളുമാണത്. എൻ്റെ നോട്ടം അവരിലേക്ക് നീളുന്നത് കണ്ടപ്പോൾ ഡ്രൈവർ സംസാരം തുടർന്നു. പ്രധാനമായും മൂന്നുതരത്തിലുള്ള പാമ്പുകളാണ് ഇവിടെ ഉണ്ടാവാറ്. മൂർഖൻ, കോമൺ ക്രേറ്റ്, പിന്നെ അയാള് പറഞ്ഞ പേര് എനിക്ക് മനസിലായില്ല. കറുപ്പിൽ വെള്ള പുള്ളിയുള്ള കോമൺ ക്രേറ്റ് ആണത്രേ അയാളെ കടിച്ചത്.  

" ആദ്മി കാ ഹീറ്റ് ഇൻകോ പസന്ത് ഹേ. കൊതുകിൻ്റെ കടി പോലെയേ തോന്നൂ. പല്ലുകൾ ചെറുതായത് കൊണ്ട് കടിച്ച പാടു പോലും ആരും ശ്രദ്ധിക്കില്ല. " 


മരണത്തിൻ്റെ കൊടും ക്രൂരത അവരെ ഉലച്ചിട്ടുണ്ട്. അവരുടെ അടുത്തുപോയി എന്തെങ്കിലും പറയണമെന്നോ കരച്ചിലിൽ പങ്കുചേരണമെന്നോ തോന്നി. ധൈര്യം വന്നില്ല. ഡ്രൈവർ വലിയ താൽപര്യത്തോടെ ഒന്നു രണ്ടു യൂട്യൂബ് വീഡിയോ തുറന്ന് കാണിക്കാൻ തുടങ്ങി. വരണ്ട പാടത്ത് നിന്നും വീടിൻ്റെ വളപ്പിൽ നിന്നും മറ്റും പിടിക്കുന്ന വിഷപ്പാമ്പുകളെ പ്ലാസ്റ്റിക് ഭരണികളിലാക്കി ഒരു കൂട്ടം ചെറുപ്പക്കാർ നടന്നു വരുന്നതും മലകളുടെ താഴെ അതിനെ ഓരോന്നിനെയും തുറന്നു വിടുന്നതുമായിരുന്നു വീഡിയോയിൽ. ആ സ്ത്രീകൾ ഒരു വരാന്തയിലേക്ക് മാറിയിരുന്നു കരച്ചിൽ തുടങ്ങിയിരുന്നു. വലിയ ആവേശത്തോടെ അയാള് പാമ്പുകളെ കുറിച്ചും അയാൾ ഭാഗമായ പാമ്പുപിടിത്ത സംഘത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. കരച്ചിലും അയാളുടെ തെലുങ്കും കന്നടയും ഹിന്ദിയും ചേർന്ന സംസാരവും വീഡിയോയുടെ ശബ്ദവും കൂടിക്കുഴഞ്ഞു എന്നെ ശ്വാസം മുട്ടിച്ചു. എനിക്ക് സങ്കടവും ദേഷ്യവും നിസ്സഹായതയും അനുഭവപ്പെട്ടു. 

ഞാൻ കാറിൽ നിന്നിറങ്ങി കൊതുകുകളെ വകവെക്കാതെ കോംബൗണ്ടിന് വെളിയിലേക്ക് നടന്നു. കൊതുക് കടിച്ചു മലേറിയയോ ഡെങ്കുവോ വരുന്നതിൽ ഒട്ടും അനീതിയില്ല. ആ കുടുംബത്തിൻ്റെ ആർത്തലച്ചുള്ള കരച്ചിൽ ഓർത്തപ്പോൾ സ്വയം സംരക്ഷിക്കുവാനുള്ള ഉദ്ധ്യമങ്ങളോട് അല്പം പുച്ഛം തോന്നി. 


ഒരു ചെറിയ ചായക്കടയും ജ്യൂസ് കടയും മാത്രമേ ആ പരിസരത്ത് ഉണ്ടായിരുന്നുള്ളൂ. ഒരു ഉന്തുവണ്ടിയിൽ കൈതച്ചക്ക ജ്യൂസ് വിൽക്കാൻ ഒരു പയ്യനും ഒരു വൃദ്ധനും ഉണ്ട്. ഇലക്ട്രിക് പോസ്റ്റിൻ്റെ കീഴെ കുറച്ച് നേരം വെറുതെ നിന്നു. ആ പയ്യന് പത്തോ പന്ത്രണ്ടോ വയസു കാണും. ജ്യൂസ് ഉണ്ടാക്കുന്ന മെഷീൻ കൈ കൊണ്ട് ആണ് കറക്കേണ്ടത്. സകല ശക്തിയുമെടുത്ത് അവനത് കറക്കും, മെലിഞ്ഞു പോയ അവൻ്റെ അരയിൽ നിന്ന് ഊർന്നു പോവാൻ തുടങ്ങുന്ന പാൻ്റ് വീണ്ടും വലിച്ചു കയറ്റി അവൻ വീണ്ടും മെഷീൻ കറക്കും. ഉന്തുവണ്ടിയുടെ മുകളിൽ വള്ളി കെട്ടി തൂക്കിയ കൈതച്ചക്കകൾ കൊടുങ്കാറ്റിലെന്ന പോലെ ആടും, കത്തിച്ചു വെച്ച മെഴുകു തിരിയുടെ നാളം ഇപ്പൊൾ മരിക്കാനായ വൃദ്ധൻ്റെ ആത്മാവ് കണക്കെ അവിടേക്കോ ഇവിടേക്കോ പരക്കം പായും. പെട്ടിക്കടയുടെ ഒരറ്റത്ത് ഒരു പ്ലാസ്റ്റിക് സ്റ്റൂളിൽ തൊപ്പിവച്ച നരച്ച നെടുനീളൻ കുർത്തയിട്ട് വൃദ്ധനിരിക്കുന്നു. അവൻ്റെ എല്ലിച്ച ശരീരം പഴങ്ങൾ പിഴിഞ്ഞു കിട്ടാൻ പാടുപെടുന്നത് കണ്ടു അയാളല്പം വേദനയോടെ ഇരിക്കുന്നു. നിസ്കാരത്തഴമ്പിൻ്റെ പാട് കണ്ണുകളിലേക്കും ദുഃഖം പോലെ വീണു കിടന്നു. മഹാമാരി തുടങ്ങിയതിൽ പിന്നെ ഈ കുട്ടി സ്കൂളിൽ പോയിട്ടുണ്ടാവുമോ , ഉച്ചഭക്ഷണം ധാന്യങ്ങളുടെ രൂപത്തിൽ വീട്ടിലെത്തുന്നുണ്ടോ? പഠിക്കാൻ ഫോണോ ബുക്കോ പെൻസിലോ വീട്ടിലുണ്ടാവുമോ എന്നൊക്കെ ആലോചിച്ചു. ഒന്നും ചോദിക്കാതെ കുറച്ചല്പം മുന്നോട്ട് നടന്നു. 


ഹരിയാന- രാജസ്ഥാൻ ധാബ എന്നെഴുതിയ നീല ബോർഡ് കണ്ടു. മരത്തിന് ചുറ്റും ബൾബ് മാല ചുറ്റിയ അലങ്കാരങ്ങൾ പിടിപ്പിച്ച അത്തരം ഒരു നൂറു ധാബകൾ റോഡിൻ്റെ അങ്ങോട്ടും ഇങ്ങോട്ടും പോയാൽ കാണാം. തണുത്തു തുടങ്ങിയ വെള്ള മണലിൽ തഴപ്പായ കട്ടിലിൽ ട്രക്ക് ഡ്രൈവർമാർ ഇരുന്നു ബീഡി വലിക്കുകയും ഇഞ്ചി ചേർത്ത കടുംചായ കുടിക്കുകയും ചെയ്യുന്നു. അവർ കാലുകൾ ചെരുപ്പുകളൂരി മണലിൽ ചവിട്ടി ആശ്വസിക്കുകയാണ്. ഈ നാട്ടിലെ വിഷപ്പാമ്പുകൾ നിങ്ങളെയും കടിച്ചേക്കാം എന്നവരോട് പറയാൻ തോന്നി. 

ഇവരാരും മാസ്ക് ധരിച്ചിട്ടില്ല. ഈ നാട്ടിൽ വന്നതിൽ പിന്നെ ജോലി ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ പോകുമ്പോഴാണ് മാസ്ക് ധരിക്കുന്നവരെ കാണുന്നത്. ഇനിയും വാക്സിൻ എടുക്കാൻ ബാക്കിയുള്ള പത്തോ പതിനഞ്ചോ ശതമാനം ജനങ്ങളെ എങ്ങനെ, ആരെക്കൊണ്ട് പറയിപ്പിച്ചു , എന്ത് ധനസഹായം കാണിച്ച് മോഹിപ്പിച്ചു വാക്സിനേഷൻ സെൻ്ററുകളിൽ എത്തിക്കണമെന്ന് ചർച്ച ചെയ്യാനായിരുന്നു ഇന്നത്തെ മീറ്റിംഗുകൾ മുഴുവൻ. സമുദായ നേതാക്കളെ കൊണ്ട് പറയിപ്പിച്ചും. പണവും അരിയും ഗോതമ്പും അടങ്ങിയ ഭക്ഷ്യകിറ്റ് കാണിച്ച് ആകർഷിച്ചും വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരുമെന്നും പോലീസിനെ കാണിച്ചും പേടിപ്പിച്ചുമൊക്കെ വേണം എന്ന് ഇങ്ങോട്ടുള്ള യാത്രയിൽ സാർ പറഞ്ഞിരുന്നു. ആര് പറഞ്ഞാലും കേൾക്കാത്ത ഒരു വിഭാഗത്തെ പറ്റി മൂപ്പർ എടുത്തു പറയുകയുണ്ടായി. അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ച കുറെ മനുഷ്യർ. 

" അവർ രണ്ടു സൈഡിലും നിന്ന് ആനുകൂല്യങ്ങൾ സ്വീകരിക്കും. " 

അയാള് പറഞ്ഞ ഒരു സൈഡ് സർക്കാരിൻ്റെ ആണ്. മറ്റൊന്ന് അവർ തിരഞ്ഞെടുത്ത സഭാസമൂഹം. സംസാരത്തിന് മറുപടി കൊടുക്കാതെ ഇരുന്നാൽ നിർത്തുമെന്ന് ഞാൻ വെറുതെ കരുതി. 

" ദോപ്പണ്ണ ഇപ്പൊൾ ജോർജ് ആയി " എന്ന് പറഞ്ഞു അയാളുറക്കെ ചിരിച്ചപ്പോൾ വണ്ടിയിൽ നിന്നിറങ്ങി എങ്ങോട്ടെങ്കിലും ഓടാൻ എനിക്കു തോന്നി. വഴിനീളെ കണ്ട വീടുകളിൽ എല്ലാവരും മുറ്റത്തും ഉമ്മറത്തും വെറുതെ ഇരിക്കുന്നതാണ് കണ്ടത്. കുട്ടികൾ , പുരുഷന്മാർ, സ്ത്രീകൾ, വൃദ്ധർ, ചെറുപ്പക്കാർ എല്ലാവരും വെറുതെ എവിടേക്കെന്നുമില്ലാതെ നോക്കി ഇരിക്കുന്നു. അത് വിശ്രമത്തിൻ്റെ ഇരിപ്പല്ല എന്ന് ഈ സാറിനോ ഈ ജില്ലയിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്കോ മനസ്സിലായിക്കാണുമോ എന്നതിശയിച്ച് പോയി. 


ആശുപത്രി വളപ്പിലേക്ക് തന്നെ തിരിച്ചു നടന്നു. അവരുടെ കരച്ചിലിന് ശബ്ദം കുറഞ്ഞെങ്കിലും ദുഃഖത്തിൻ്റെ ആഴം കൂടിയിട്ടെ ഉള്ളൂ. ആൽമരത്തിന് ആധി കയറിയ പോലെ ആടിയുലച്ച് ഒരു കാറ്റ് വന്നു. കറൻ്റ് പോയതും മഴ പെയ്ത് തുടങ്ങിയതും ഒന്നിച്ചായിരുന്നു. അവരെ ഒന്നു ദുഃഖിക്കാനും അല്പം അന്തസോടെ മൃതശരീരം ഏറ്റുവാങ്ങാനും സമ്മതിക്കാത്ത പ്രകൃതിയോട് അപ്പോൾ വെറുപ്പും ദേഷ്യവും തോന്നി. 

എൻ്റെ കരുണക്ക് ആഴമില്ല എന്നെനിക്ക് തന്നെ അറിയാമായിരുന്നു. പാവങ്ങളുടെ ആരും വില കാണാത്ത ദുഃഖമോർത്ത് ഞാൻ രണ്ടുതുള്ളി കണ്ണീരൊഴുക്കും , നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇത് മറക്കും. ശമ്പളത്തിൻ്റെ മിച്ചം പിടിച്ച് മരണാനന്തര ചടങ്ങുകൾക്ക് അൽപം പണം നൽകാനോ നാളെ ചടങ്ങുകൾ തീരുന്ന വരെ സഹായിക്കാനോ കഴിയാത്ത, എൻ്റെ ആഴവും പ്രവൃത്തിയുമില്ലാത്ത കരുണ അവർക്കെന്തിനാണ്. 

മഴ കനക്കുന്തോറും ഹൃദയത്തിൻ്റെ ചൂട് തേടി കറുപ്പിൽ വെള്ള പുള്ളികളുള്ള അനേകം പാമ്പുകൾ കണക്കെ നിസ്സഹായതയും സ്വയം നിന്ദയും എന്നെ വരിഞ്ഞു മുറുക്കി. 

Wednesday, September 22, 2021

 I watched the movie Incendies and it haunted me for days. The unbearable pain of life and how people receive that pain described in the film shook me. 

It also talks about the idea that how little children know about their parents' early life. I mean, sure if you're becoming a parent in the time of social media and cheaper ways to document events of life, then it's possible that your kids may draw a rough picture of how your life has been, (Your nature, world view, you meeting your partner, when you started sharing life , decides on welcoming children to the life , their childhood and so on)

Before that ? I know a few things that my parents chose to tell from what they remember. A few pictures that they keep as treasurers. Most of the beautiful / painful / random fun things they did in their childhood or teenage is lost on the memory lane. And that upsets me. 

The other day grandma was talking to me about her brother! You know, I didn't even know about his existence. Apparently he had wanderlust in his blood. He left home in his teenage, left no trace for the next 4 years. He came back, left again. No letters or information for another 4 years. He had joined the army. Sent few letters that my grandma still remember. He did that for major part of his life. Until one day , he came back. Tired , older and sick. He never married. Grandma tells me that there is no land that he hadn't touched. But the stories ? No information on that. He just sat there in the verandah. Staring sharply at the road. Everyone thought he would finally settle down. Enjoy the care and love at home. But he left again. Grandma doesn't know if he is alive or not. What a life right ? He was the Saint of disappearance. Prophet of wandering. Advocate of living just for the sake of living, Being bounded by nothing. 


I wonder how much of life is left untold !!

Saturday, July 17, 2021

കെട്ടിപ്പിടിക്കപ്പെടാൻ കൊതിക്കുന്ന ശരീരം അങ്ങേയറ്റം ദയനീയത നിറഞ്ഞതാണ്.
ഒട്ടും ലൈംഗികത ഇല്ലാത്ത
അൽപം മുറുക്കെ ഉള്ള ആ കിട്ടാ കെട്ടിപ്പിടുത്തത്തെ കാത്ത് ശരീരം കാറ്റ് കൊണ്ടെന്ന പോലെ അൽപം വീർത്തു പോകും.
ഞെരിഞ്ഞു അമർന്ന് അൽപനേരം നിന്നു  തൻ്റെ ശരീരം മറ്റു മനുഷ്യരാൽ കെട്ടിപ്പിടിക്കപ്പെട്ടത് ഓർത്ത് ആശ്വസിക്കാൻ ശരീരത്തിൻ്റെ ഉടമ രഹസ്യമായി കൊതിക്കും.
അത് കിട്ടാത്ത കാലത്തോളം
പെരു മഴയത്തെ,
മുറ്റത്ത് വലിച്ചു കെട്ടിയ കറുത്ത ടാർപോളിൻ കാരണം 
വെളിച്ചമെത്താത്ത മുറിയിലെ
ആദ്യ ആർത്തവ വേദനയുടെ നിസ്സഹായതയും വിമുഖതയും നിറഞ്ഞ കുട്ടിയെ പോലെ മനസ്സ് വെറുതെ കരയും.
പായൽ പിടിച്ച ചെരിഞ്ഞ വഴിയിൽ നടക്കുമ്പോഴുള്ള വഴുക്കുമോ എന്ന പേടിയും നടപ്പ് നിർത്തിയാൽ മറിഞ്ഞ് വീഴുമോ എന്ന നെഞ്ചിടിപ്പും പോലെ മനുഷ്യരെ കാണുമ്പോഴെല്ലാം അൽപം ആത്മ നിന്ദയോടും പ്രതീക്ഷയോടും കൂടെ നിലകൊള്ളും.
ഗുരുത്വാകർഷണം വിട്ടു പോയി ഭ്രമണ പഥമില്ലാതെ അലയുന്ന കരട് പോലെ മനുഷ്യ സ്നേഹം കിട്ടാത്ത മനുഷ്യർ തന്നിൽ നിന്നും മറ്റുള്ളവയിൽ നിന്നുമകന്ന് ചുറ്റിക്കറങ്ങിപോകും

Tuesday, June 22, 2021

വലിയ ചെറിയ വാക്കുകളുടെ നിശ്ശബ്ദ വഴക്കുകൾ

രസവും ഉരുളക്കിഴങ്ങ് ഉപ്പേരിയും മുട്ട ചിക്കിപ്പൊരിച്ചതും 
കഴിച്ചു കൊണ്ട് 
മഴ ചെളിക്കുണ്ടാക്കിയ ചുറ്റുവട്ടം നോക്കി ഇരിക്കുമ്പോഴാണ് 
പ്രേമത്തിൽ ആദ്യത്തേത് എന്ന് പറയാവുന്ന വലിയ പ്രതിസന്ധി അവർക്കിടയിൽ ഉണ്ടായത്. 
മലിനജലം ഒഴുകുന്ന ഒരു കനാലിൻ്റെ ഓരത്താണ് ഫ്ളാറ്റുകളുടടെയും ഹൗസിംഗ് കോളനികളുടെയും സമുച്ചയങ്ങൾ ഉള്ളത്. 
കനാലിൻ്റെ തീരത്ത് ഒരു വലിയ ആൽമരമുണ്ട്. അതിൽ നിറയെ പരുന്തുകളും മറ്റു പക്ഷികളും അണ്ണാൻമാരും കുടികൊള്ളുന്നു. 
അവരുടെ അപ്പാർട്ട്മെൻ്റിനു താഴെ അത് നോക്കി നടത്തുന്നയാളുടെ ഒരു ചെറിയ കൂര ഉണ്ട്. 
മഴ വെള്ളത്തിൽ ചാടി കളിച്ചു കൊണ്ടു അയാളുടെ നാല് പൊടിക്കുഞ്ഞുങ്ങൾ..
അവരെ നോക്കികൊണ്ട് മുറ്റത്തൊരു പ്ലാസ്റ്റിക് കസേരയിൽ അയാളിരുന്ന്  ബീഡി വലിക്കുന്നു.  ഇടയ്ക്ക് വാതിൽക്കൽ ഇരിക്കുന്ന ഭാര്യയോട്   ചിരിച്ചു കൊണ്ടു സംസാരിക്കുകയും ചെയ്യുന്നു.  
അവരുടെ വീടിനു മുന്നിലുള്ള അഴുക്ക് കനാലോ ചുറ്റുമുള്ള അപ്പാർട്ട്മെൻ്റുകളിലെ തിരക്കുള്ള, ആവശ്യത്തിന് പണവും ആഘോഷങ്ങൾ ഉള്ള ഞായറാഴ്ചകളും ഉള്ള ജീവിതങ്ങളോ ഒന്നും അവരെ ആ നിമിഷം ഒട്ടും ബാധിക്കുന്നില്ല  എന്നു അവള്ക്ക് തോന്നി. 
" നമ്മൾ ജോലിയെ പറ്റിയോ ഭക്ഷണത്തിന് എന്തുണ്ടാക്കണം എന്നതിനെ പറ്റിയോ അല്ലാതെ എന്തെങ്കിലും സംസാരിച്ചിട്ടു എത്ര കാലമായി!"
കേൾക്കാൻ ഇഷ്ടമല്ലാത്ത സത്യം കേട്ട് രണ്ടാളുടെയും ഹൃദയത്തിൻ്റെ പിന്നിൽ അതൊരു സങ്കടപ്പാട പോലെ കെട്ടി കിടന്നു. 
ബാൽക്കണിയുടെ ഭിത്തിയിൽ നിറയെ പല ചട്ടികളിലായി അവർ പരസ്പരം സമ്മാനിച്ച പൂച്ചെടികളും വള്ളിപ്പടർപ്പുകളും ഉണങ്ങി, ഇലകൾ കൊഴിച്ച് നിൽപ്പുണ്ട്. 
സ്നേഹിക്കപ്പെടാത്ത 
സ്പർശിക്കപ്പെടാത്ത 
നിറുകയും
മുതുകും 
തോളും
നെഞ്ചിൻകൂടിൻെറ ഏറ്റവും താഴത്തെ വാരിയെല്ലുകളും
ഹൃദയത്തിനുള്ളിലെ വളരെ ഏകാന്തമായ ഇരുട്ടുമുറികളുമായി
അവർ രണ്ടാളും ഉച്ച തിരിഞ്ഞ ആ സമയത്ത്  അങ്ങനെ ഒത്തിരി നേരം ഇരുന്നു. 
മഴ രണ്ടെണ്ണം വീണ്ടും പെയ്തു പോയി. 
ഉരുളക്കിഴങ്ങ് ഉപ്പേരിയിലെ മഞ്ഞൾ നഖങ്ങളിൽ ഒട്ടി. 
അവള് അപ്പോ അവളുടെ പുതിയ പ്രിയപ്പെട്ട വാക്കിനെ കുറിച്ചോർത്തു. എൻട്രോപ്പി എന്നതാണ് അത്. 
കുറച്ച് നാളുകളായി കാഴ്ചകൾക്കിടയിൽ ആകാശത്ത് മേഘങ്ങൾ തെളിയുന്ന പോലെ അത് കണ്ണിൻ്റെ മുന്നിൽ ലാവണ്യം നിറഞ്ഞ വാക്കിൻ്റെ ചലനം ആവുന്നു
ഉറങ്ങാൻ നേരം എൻട്രോപ്പി അതിൻ്റെ ദീർഘവും ആഴമുള്ളതുമായ സങ്കീർണ ആശയങ്ങളായി സ്വപ്നത്തിന് മുൻപേ വന്നു. 
അതിന് മുമ്പുള്ള അവളുടെ പ്രിയപ്പെട്ട വാക്ക് ഇനേർഷ്യ എന്നതായിരുന്നു. ചെറുവാക്കുകൾ പോലും ഹൃദയത്തില് വലിയ തിരക്ക് ഉണ്ടാക്കി 
പ്രേമത്തിൽ ആയപ്പോൾ 
പ്രേമിക്കുന്നു എന്ന വാക്ക് മാത്രം അർത്ഥം ഇല്ലാത്ത അക്ഷരങ്ങളുടെ കെട്ടായി രണ്ടാൾക്കിടയിലും നിന്ന് ചുറ്റിത്തിരിഞ്ഞു.

പ്രേമത്തിൻ്റെ വിങ്ങലോ അതി തീക്ഷ്ണതയോ ഇളം വെയിൽ പോലെ ഉള്ള സ്നേഹമോ കാത്തിരുന്നതല്ലാതെ ഒരിക്കലും എത്തിയില്ല എന്നവർ ഏകദേശം ഒരേ നേരത്ത് തിരിച്ചറിഞ്ഞു. 

 നിശ്ചലമായ ആ ഇരിപ്പിൽ നിന്ന് മറ്റേയാൾ ആദ്യം എണീറ്റ് കൈ കഴുകി പുറത്തേക്കോ അകത്തേക്കോ പോകണേ എന്നാഗ്രഹിച്ച് രണ്ടാളും കാത്തിരുന്നു. 

Wednesday, June 2, 2021

പുഷ്കർ


 മലകളിൽനിന്ന് വരുന്ന, തടാകം കടന്നെത്തുന്ന കാറ്റിൽ നിലാവും ചരസിൻ്റെ മണവും അലിഞ്ഞിരുന്നു. നിലാവുള്ളതിനാൽ ജനൽ തുറന്നിട്ട് നോക്കി ഇരുന്ന് ഞാൻ വളരെ കുറച്ചേ ഉറങ്ങിയുള്ളൂ. വെളുപ്പിനുണർന്ന് ഞാൻ നേരെ ഘാട്ടിലേക്ക് നടന്നു. അതിൻ്റെ പടിക്കെട്ടിൽ പൂജാരികൾ ഭക്തർക്ക് വഴിപാടുകളും നേർച്ചകളും പറഞ്ഞു കൊടുക്കുന്നു. ചിലർ പ്രാർത്ഥിച്ചുകൊണ്ട് സ്നാനം നടത്തുന്നു. തടാകത്തിൻ്റെ ആഴവും തണുപ്പും വെള്ളത്തിൽ ഇറങ്ങാതെ തന്നെ എനിക്ക് മനസ്സിലായിരുന്നു. വഴുവഴുപ്പുള്ള പടികളിൽ പിടിചിറങ്ങി ഞാൻ മുങ്ങി നിവർന്നപ്പോൾ സൂര്യൻ ചുവന്ന നിറത്തിൽ മലകളുടെ മുകളിൽ ഉദിച്ചു നിൽക്കുന്നു. തണുപ്പ് കൊണ്ട് എൻ്റെ ഉടൽ മുഴുവൻ വിറച്ചു. തിരിച്ചു നടക്കുമ്പോൾ വഴിവക്കിൽ നിന്നൽപം മാറി ഒരു ചായക്കടയിൽ കയറി. അയാളുടെ ആദ്യത്തെ കസ്റ്റമർ ഞാനായിരുന്നു. ചൂടുള്ള ചായ കടലാസു കപ്പിൽ ഒഴിക്കുന്നത് കണ്ടപ്പോൾ തണുത്തുറഞ്ഞ ഞാൻ പ്രത്യാശയോടെ കൈ നീട്ടി. പക്ഷേ അതെനിക്കല്ലായിരുന്നു. ഒരു കപ്പ് ചൂടുവെള്ളം , ഒരു കപ്പ് ചായ ഇത് രണ്ടും ആയാൾ നിലത്തൊഴിച്ച് അൽപനേരം കണ്ണടച്ച് പ്രാർത്ഥിച്ച് പിന്നീടു എനിക്ക് വേണ്ടി ചായ ഉണ്ടാക്കി. ഇവിടെ എല്ലാവരും ഇങ്ങനെയാണ്.താമസിക്കുന്ന ഹോസ്റ്റലിലെ ആളോട് ഇത് സ്വന്തം ഹോട്ടലാണോ എന്ന് ചോദിച്ചപ്പോൾ എല്ലാം ഭഗവാൻ്റെ അല്ലേ. ഇതെല്ലാം അൽപ സമയം നോക്കി നടത്തിയിട്ട് നമ്മളങ്ങ് പോകില്ലേ എന്ന് അയാൾ പറഞ്ഞു. എൺപതുകളിൽ ഹിപ്പികളുടെ ഒപ്പം നടത്തിയ യാത്രകളുടെ പടങ്ങൾ ഒരുപാട് മേശയിൽ ചില്ലിൻ്റെ അടിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അന്നത്തെ പടങ്ങളിൽ മുടി നീട്ടി വളർത്തിയിട്ടുണ്ട്. ചിരിയിൽ സ്വാതന്ത്ര്യവും സന്തോഷവുമുണ്ട്. ഇപ്പൊൾ കഷണ്ടി കയറി. രണ്ട് മക്കളുള്ള കുടുംബമുണ്ട്. പഴയ ഹിപ്പികളിൽ പലരും ഇനിയും വന്നേക്കും എന്നും, അപ്പോൾ ബൈക്കിൽ അവരുടെ ഒപ്പം ഒന്നുകൂടെ ഗോകർണയും ഹിമാചലും കറങ്ങണം എന്ന് പറഞ്ഞപ്പോൾ പഴയ പടങ്ങളിൽ ഉള്ള ആ കണ്ണിലെ പ്രകാശം അയാളുടെ മുഖത്ത് വീണ്ടും കണ്ടപോലെ എനിക്ക് തോന്നി. ഈ യാത്ര യുവത്വത്തിൻ്റെ ഓർമ്മക്ക് ഞാൻ മാറ്റി വെക്കുകയാണ്. പഴയ യാത്രക്കാർ എന്നെ കാണുമ്പോൾ അവരുടെ യുവത്വം ഓർത്തെടുക്കുന്നു. അവരെ നോക്കുമ്പോൾ വർഷങ്ങൾക്ക് ശേഷം ഞാനത് പോലെ ഉത്തരവാദിത്തവും പറയാൻ ഒത്തിരി കഥകളും , കയ്യിൽ സൂക്ഷിച്ച് വെച്ച ചിത്രങ്ങളും പലരായി തന്ന ചെറിയ സമ്മാനങ്ങളും ഒക്കെയായി ഇരിക്കുന്നത് സങ്കൽപ്പിക്കുന്നു. 


I don't think I'll ever comprehend the idea of love and death quite well
It requires emotional discipline and unconditional acceptance
I see my grandma going through the obituary page of newspaper every morning
After going through each words and each names
If she finds a friend or an acquaintance had passed away
With a sigh she will say a few words about them
I don't know how long you have to live to reach there , to peacefully wait for death
To grieve for friends quietly
I sleep late
But I still hear the muffled noise of my dad and mom talking and cracking jokes in the other room
Not ever getting tired of things to speak and plans for the next day
Silently saving pieces of favourite food for each other
Conflicting everyday and resolving them every time
I wish to understand love and death like in grace and in patience




ഒരു വൈകുന്നേരം പെട്ടെന്ന് മഴ തുടങ്ങി. വേനൽ മഴ കഴിഞ്ഞ എല്ലാ രാത്രികളിലും മിന്നാമിനുങ്ങുകൾ ഒരുമിച്ച് പറന്നു ഇറങ്ങുന്ന പ്രദേശമാണ് എൻ്റേത്. ലൈറ്റണച്ച് ഉറങ്ങാൻ കിടന്ന എൻ്റെ മുറി നിറയെ ഇളം മഞ്ഞ വെളിച്ചത്തിൻ്റെ തീപ്പൊരി കണങ്ങൾ പോലെ അവ . ഞാൻ ഉറങ്ങാൻ കഴിയാതെ സന്തോഷത്തോടെ ഓരോന്നിനെയും നോട്ടം കൊണ്ട് പിന്തുടർന്ന് കളിച്ചു. ജൈവ വൈവധ്യത്തെ കുറിച്ചും പ്രപഞ്ചത്തിൻ്റെ അനന്ത സൗന്ദര്യത്തെ കുറിച്ചും ചിന്തിച്ച് അത്ഭുതപ്പെട്ടു. മേൽക്കൂരയിൽ, ജനൽപ്പടിയിൽ, ജനലിൻ്റെ പുറത്തേക്ക് നോക്കിയാൽ കാണുന്ന ഇരുട്ടിൻ്റെ ഒറ്റത്തടാകത്തിൽ, എന്തിന്, എൻ്റെ തലയണയിൽ പോലും മങ്ങിയും തെളിഞ്ഞും വെളിച്ചത്തിൻ്റെ ആത്മാക്കളെ പോലെ അവ രാത്രി മുഴുവൻ ഉണ്ടായിരുന്നു. പിന്നീടുള്ള എല്ലാ ദിവസവും മഴ പെയ്തു. മഴ പെയ്ത എല്ലാ രാത്രികളിലും അവരെല്ലാം എത്തി. ചിലത് എൻ്റെ ദേഹത്ത് വന്നിരുന്നു. പലപ്പോഴും അവയുടെ വെളിച്ചം കടുപ്പത്തിൽ കാപ്പി പോലെ എൻ്റെ കണ്ണുകളെ ഉണർത്തി വെച്ചു. ഉറങ്ങാൻ പറ്റാതെ ഞാൻ കഴുത്തിൽ വന്നിരുന്ന ഒരു മിന്നാമിനുങ്ങിനെ തട്ടിയെറിഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ അത് തിരിച്ചറിഞ്ഞത്. എൻ്റെ പ്രകൃതിയോടും സൗന്ദര്യത്തോടും ജീവനോടും ഉള്ള സമീപനം എൻ്റെ സൗകര്യത്തിന് അനുസരിച്ച് മാത്രം ആണ്. പൊള്ളയായ കുറെ അവബോധങ്ങൾ ഉണ്ടാക്കി അവയുടെ മുകളിൽ കയറിയിരുന്ന് ഞാൻ എല്ലാത്തിനെയും വിധിക്കാനും വില നിശ്ചയിക്കാനും ശ്രമിച്ചു. ആഴമുള്ള, സ്നേഹവും സൗന്ദര്യവും നിറഞ്ഞ നിമിഷങ്ങളെ അവ തീരുന്നതിനു മുൻപ് എഴുതി വെക്കാൻ ഞാൻ പരക്കം പാഞ്ഞിട്ടുണ്ട്. എല്ലാത്തിനെയും വാങ്ങാനും വിൽക്കാനും കഴിയുമെന്ന് ഉള്ളിൻ്റെ ഉള്ളിൽ , നന്മയുടെ, കരുണയുടെ , സ്നേഹത്തിൻ്റെ പുറം ചട്ടകൾക്ക് ഉള്ളിൽ ഒളിപ്പിച്ച് വെച്ചിരിക്കുകായിരിക്കാം. എനിക്ക് എന്നോട് കോപം തോന്നി. കോപം തിളച്ചു . ദംശനമേറ്റ പോലെ ഞാൻ പിടഞ്ഞു. അറ്റ്പോകുന്ന ചർമത്തിൻ്റെ വിടവുകളിൽ നിന്ന് ചിറകുകൾ മുളച്ചു. നിശാശലഭങ്ങൾ എവിടെ ഉറങ്ങുന്നു എന്നന്വേഷിച്ചു ഞാൻ അലയാൻ ആരംഭിച്ചു. 





പുതുതായി ഒന്നും പറയാൻ ഇല്ലാത്തത് എന്ത് വിഷമം ഉള്ള കാര്യമാണ്
പുതുതായി ഒന്നും പറയാൻ ഇല്ലാതാവുമ്പോ പറയാൻ ഉള്ളത് കൂടെ കേൾക്കാൻ ആളില്ലാതാവും
പല ചോദ്യങ്ങളും
 ചുറ്റുമുള്ള ഒറ്റപ്പെടലിൻ്റെ വലയത്തിനുള്ളിൽ പ്രകമ്പനം കൊണ്ടു മറ്റുള്ളവരുടെ കാതുകളെ തൊടാതെ എവിടെയോ ഇല്ലാതാകും
ഉത്തരമില്ലാതെ പോയ ആ ചോദ്യങ്ങളെ കുറിച്ചോർത്ത് രാത്രി മുഴുവന് ആലോചിച്ചു പോകും
വേദന ഉള്ള കാൽമുട്ട് തടവി 
മിന്നാമിനുങ്ങിൻ്റെ വെളിച്ചമോ ഒറ്റകിളിയുടെ കരച്ചിലോ കേട്ട് ഓരോ മിനിറ്റിലും ടോർച്ചടിച്ച് പുറത്തേക്ക് നോക്കുന്ന ഭയചകിതയായ അവരെ എല്ലാവരും അൽപം മടുപ്പോടെ കാണും
ഇനി ജീവിതത്തില് നടക്കാൻ മരണം മാത്രം ബാക്കി ആവുമ്പോ സംഭാഷണങ്ങൾ ഉണങ്ങി വരണ്ടതാവും
പുതുതായി ഒന്നും പറയാൻ ഇല്ലെങ്കിലും
പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞാലും എല്ലാവരും എല്ലാവരെയും കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ!
ആവലാതികൾക്ക് ആശ്വാസം നൽകിയിരുന്നെങ്കിൽ! 
പുതുതായി എന്തെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ !



വഴികളോട് ഉള്ള പ്രേമം എന്ന് മുതൽ ഉള്ളതാണ് എന്ന് തന്നെ ഓർമയില്ല. കാടുവഴികൾ, കടലിലേക്ക് നീണ്ടു പോകുന്ന വെള്ളമണൽ വഴികൾ, വളഞ്ഞും പുളഞ്ഞും പുഴക്കൊപ്പം പോകുന്ന നനവുള്ള വഴികൾ ഒക്കെ ഇഷ്ടമാണ്. എന്നാലും ഏറ്റവും ഇഷ്ടം മലകളിലേക്ക് ഉള്ള വഴികളായിരിക്കും. ഏതോ ക്ലാസ്സിലെ പാഠപുസ്തകത്തിൽ പുഴയുടെ ഉത്ഭവം കണ്ട് പിടിക്കാൻ ഒരു ചോദ്യം ഉണ്ടായിരുന്നു. ഞാനും അമലുവും മാത്രമായിരിക്കും ആ ജോലി കാര്യമായി എടുത്തത്‌. ചുവന്ന, മഞ്ഞച്ച തളിരിലകൾ കൊണ്ട് ചെമ്പിച്ച കാട്ടിലൂടെ ഞങൾ പുഴ എവിടെ ജനിക്കുന്നു എന്ന് കാണാൻ ഒത്തിരി മല കയറി. പുഴ, വിലക്കപ്പെട്ട രഹസ്യം പോലെ ഉറവിടം കാണിക്കാതെ ഞങ്ങളിൽ നിന്നും മറഞ്ഞു ഉൾക്കാടിലേക്കും ചെങ്കുത്ത് മലകളിലേക്കും നീണ്ടു കിടന്നു . പുഴയുടെ തീരത്തെ ഇലഞ്ഞി പൂത്ത് വെള്ളത്തിന് സ്വർഗീയ സുഗന്ധം പിടിപെട്ടിരുന്നു. നിലത്ത് വീണ പൂക്കൾ അവള് ഇലയിൽ പൊതിഞ്ഞെടുത്തു. തിരുക്കുടുംബത്തിന്റെ രൂപത്തിന് ചുറ്റും മാലയായി തൂക്കാനും വർഷം മുഴുവൻ വീട്ടിൽ സുഗന്ധം നിറയാനും. ഒരു മലയുടെ അപ്പുറത്ത് ഞങ്ങളുടെ മറ്റൊരു കൂട്ടുകാരി ഉണ്ടായിരുന്നു. അവളെ കാണാൻ പഠിക്കാനെന്നും പശുക്കളെ മെയ്ക്കാനും എന്ന് ഒക്കെ കാരണം ഉണ്ടാക്കി ഞങൾ മല കയറി. മലയുടെ മുകളിൽ എത്തുമ്പോൾ ഒരു പ്രത്യേക കാറ്റുണ്ട്. അവിടെയുള്ള രണ്ടു മൂന്നു വലിയ മരങ്ങളുടെ ഏതിന്റെയോ ചോട്ടിൽ മണ്ടച്ചുരുട്ടി പാമ്പ് ഉണ്ടെന്ന് കേട്ടിട്ടുള്ളത്‌ കൊണ്ട് ഞങൾ തിടുക്കത്തിൽ മലയിറങ്ങും. ഇല്ലിക്കാടിന്റെ ഉണങ്ങിയ ഇലകൾ ചവിട്ടി മെതിച്ച് ഞങൾ ഓടും. മലയുടെ അപ്പുറത്ത് നിന്നുള്ള കാഴ്ചയും ഭാവങ്ങളും വേറെയാണ്. ഓടി ഓടി എത്തുമ്പോൾ മല കയറി കാട് കടന്നു അവള് എത്തിയിട്ടുണ്ടാവും. കാടും നാടും വേർതിരിക്കുന്ന ജണ്ടയിൽ കയറിയിരുന്നു ഞങൾ അവലോസു പൊടിയും, പേരക്കയും വാളൻ പുളിയും, ഞാവൽക്കയും കഴിക്കും. കഥകൾ പറയും. സ്വപ്നം കാണും. സ്കൂൾ കഴിഞ്ഞാൽ എന്ന് നമ്മൾ കാണും എന്ന് ആലോചിച്ച് വിഷമിക്കും. വഴി തിരിച്ചു കയറും. മലയിറങ്ങും. വഴികൾ നീണ്ടു നീണ്ടു നമ്മളിലേക്ക്, നമ്മളിൽ നിന്ന് അനന്തതയിലേക്ക് നീണ്ടു കൊണ്ടേയിരിക്കും. നമ്മൾ വഴികളാവും , വഴികളുടെ സുവിശേഷം നമ്മളെയെല്ലാം തേടി വരും. 

ritual


ഇളം നിലാവിൽ ഇരുന്നപ്പോൾ എനിക്ക് പെട്ടെന്ന് പഴയ ഒരു കഥ ഓർമ വന്നു. 
കഥ എന്നാല് കഥയിലെ ഒരു രംഗം. നിലാവിൽ ഇലകളിൽ എല്ലാം മുത്തും വൈരവും പതിച്ച കാട്ടിലൂടെ നടന്നു പോകുന്ന ഏതോ നാട്ടിലെ ഏതോ രാജാവും പെൺമക്കളും. കഥയിൽ നിന്ന് സ്വതന്ത്രരായി അവർ ഒരേ ഒരു രംഗത്തിൽ കുടി കൊണ്ട് എൻ്റെ ഹൃദയത്തില് തങ്ങി നിൽക്കുന്നു. നിലാവുള്ളരാത്രികളിൽ ഞാൻ അവരെ ഓർക്കുന്നു. കഥാ പശ്ചാത്തലം ഇല്ലാത്ത തുടക്കവും ഒടുക്കവും മറന്നു പോയ ഒരു രംഗം. നിലാവ് ഇപ്പോള് വളരെ മാർദവം നിറഞ്ഞു തണുപ്പോടെ എൻ്റെ ചുറ്റും നിന്നു. ഇലകളിൽ നിന്ന് ഇലകളിലേക്ക് ഒഴുകി. മരച്ചുവട്ടിൽ നൂല് പോലെ വന്നു വീണു. എൻ്റെ ഈ നിലാവിൻ്റെ അടിയിലെ ഇരുപ്പ് ആരുടെ കഥയിലെ ഏതു രംഗമായിരിക്കും?


മരത്തിന് ചുറ്റും
വള്ളിപ്പടർപ്പുകൾ ആയിരുന്നു
അവയിലെല്ലാം നിറം പൊടിച്ചിട്ട പോലെ പൂക്കൾ ഉണ്ടായിരുന്നു
പതിഞ്ഞു മിണ്ടുന്നൊരാൾ 
ആ പൂക്കൾ പോലെ ചിരിക്കുമായിരുന്നു
വെയില് പോലെ തെളിഞ്ഞ നിസംഗതയുള്ള ഒരുത്തിയോടു ഇവക്കൊക്കെ പ്രേമമായിരുന്നു


ഇളം നിലാവിൽ ഇരുന്നപ്പോൾ എനിക്ക് പെട്ടെന്ന് പഴയ ഒരു കഥ ഓർമ വന്നു. 
കഥ എന്നാല് കഥയിലെ ഒരു രംഗം. നിലാവിൽ ഇലകളിൽ എല്ലാം മുത്തും വൈരവും പതിച്ച കാട്ടിലൂടെ നടന്നു പോകുന്ന ഏതോ നാട്ടിലെ ഏതോ രാജാവും പെൺമക്കളും. കഥയിൽ നിന്ന് സ്വതന്ത്രരായി അവർ ഒരേ ഒരു രംഗത്തിൽ കുടി കൊണ്ട് എൻ്റെ ഹൃദയത്തില് തങ്ങി നിൽക്കുന്നു. നിലാവുള്ളരാത്രികളിൽ ഞാൻ അവരെ ഓർക്കുന്നു. കഥാ പശ്ചാത്തലം ഇല്ലാത്ത തുടക്കവും ഒടുക്കവും മറന്നു പോയ ഒരു രംഗം. നിലാവ് ഇപ്പോള് വളരെ മാർദവം നിറഞ്ഞു തണുപ്പോടെ എൻ്റെ ചുറ്റും നിന്നു. ഇലകളിൽ നിന്ന് ഇലകളിലേക്ക് ഒഴുകി. മരച്ചുവട്ടിൽ നൂല് പോലെ വന്നു വീണു. എൻ്റെ ഈ നിലാവിൻ്റെ അടിയിലെ ഇരുപ്പ് ആരുടെ കഥയിലെ ഏതു രംഗമായിരിക്കും?


I think the air of any pilgrim centre
Any spiritual hub is filled with grief , helplessness and
tears of regret
There is a pause
A pause to remember how greedy we have been
How ungrateful we have been to life
How transactional we have become
How happiness escaped from us like sand in an hourglass
How loveless each day has been
No matter how much commercial the places have become ,
The air has this very sharp pain of sorrow
The surrendering to something we don't know quite
Seeking reassurance and redemption to something no one ever understood the nature of
People walking on and along the thin thread of devotion and madness
The lady was standing next to me when we were inside,
She couldn't pray
She cried and cried
Loud
As if she just gotten her heart broken
Everyone asked her to push through the crowd and go outside to cry
I couldn't stop my tears seeing her cry
She urged everyone around to weep about existence, silently
The very misery of ignorance of it
It's been an hour since I've been sitting close to her
Close enough to see her
Far enough to keep her prayers only between her and her god 


സ്നേഹം എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത പല കെട്ടുപാടുകളിലും
പെട്ട്
എന്നും ഉറങ്ങുന്നതിന് മുൻപ് നാളെ മുതൽ നന്നായി സ്നേഹിക്കണം എന്ന് തീരുമാനിച്ച് കിടക്കുന്ന മനുഷ്യരിൽ പെട്ടവരാണോ നിങ്ങൾ
ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ഇത് വായിക്കുന്നത് നിർത്താം
താഴേക്ക് ഉള്ളത് സ്നേഹം എന്താണെന്ന് ഇതുവരെ മനസ്സിലാവാത്ത എൻ്റെ കുറെ സംശയങ്ങളും അനുഭവങ്ങളുമാണ്
പുതിയ സ്ഥലങ്ങളിലെ ആദ്യമായി കാണുന്ന മരങ്ങളുടെ കൊഴിഞ്ഞ ഇലകൾ, ചില പൂക്കളുടെ ഇതളുകൾ ഒക്കെ പെറുക്കി ബാഗിലിട്ട് പിന്നെ അതൊരു പുസ്തകത്തിൽ ഞാൻ അടച്ചു വെക്കുന്നത് എന്നെങ്കിലും 
നിന്നെ കണ്ടു മുട്ടുമ്പോൾ അത്തരം ഇലകളും പൂക്കളും ഒട്ടിച്ച കടലാസിൽ നിൻ്റെ പിറന്നാളിനോ മറ്റോ പ്രേമലേഖനം എഴുതാനാണ്
നോക്കൂ നിന്നെ എനിക്കു അറിയുക പോലുമില്ല. 
നിന്നെ കണ്ടുമുട്ടാൻ ഉള്ള സാധ്യത പോലും ആയിരത്തിൽ ഒന്നായിരുന്നിട്ടും
ഞാനിങ്ങനെ പൂക്കളും എഴുത്തുകളും കാത്തു സൂക്ഷിച്ചു വെക്കുന്നത് ആയിരിക്കാം സ്നേഹം
അന്നൊരിക്കൽ കൂട്ടുകാരി പറഞ്ഞിട്ടുണ്ട്
അവളുടേ അമ്മയുടെ അനിയത്തിയും ഭർത്താവും സ്വന്തം മക്കൾ വേണ്ട എന്നു വെച്ച് ചേച്ചിയുടെ മക്കൾക്ക് വേണ്ടി ഭക്ഷണവും സ്നേഹവും ഒക്കെ പകുത്തു കൊടുക്കുന്നത്
അതായിരിക്കാം സ്നേഹം
ഒരു മനുഷ്യരിലും സ്നേഹത്തെ പിടിച്ചു കെട്ടിയിടാതെ അലഞ്ഞ് തിരിഞ്ഞ് അവനവനെ ലോകത്തിന് വെറുതേ കൊടുക്കുന്ന കുറെ ആളുകളില്ലേ 
അത് സ്നേഹമായിരിക്കും
ക്ഷമിക്കാൻ പറ്റാത്ത പല ദുഷ്ടതകളും ചെയ്ത നമ്മളെ തന്നെ ഇടക്ക് നമ്മൾ ചേർത്ത് നിർത്താരില്ലെ? 
വല്ലാതെ വേദനിച്ച് ഇരിക്കുമ്പോൾ എല്ലാം ശരിയാകുമായിരിക്കും എന്ന് പറഞ്ഞ് ചുരുങ്ങി കൂടി സ്വയം ഒരു കുഞ്ഞിനെ പോലെ സ്വയം സമാധാനിപ്പിക്കാറില്ലെ? 
അതെല്ലാം സ്നേഹം തന്നെ ആയിരിക്കാം
ജീവിച്ച് ജീവിച്ച് എന്തെല്ലാം സ്നേഹമല്ല  എന്നും നമ്മളെല്ലാവരും മനസ്സിലാക്കിയിട്ടുണ്ടല്ലോ


ഞാൻ കണ്ട മരങ്ങളും
കാട്ടുപൂക്കളും 
പുഴയുടെ ശക്തിയും മയവും
കേട്ട ശബ്ദങ്ങളും 
ഞാൻ മരിച്ചാൽ എവിടെ പോകും!
കഥകൾ അറ്റം മുറിഞ്ഞ് അലഞ്ഞ് പോവില്ലെ? 
സ്നേഹം പാതി വഴിയിൽ ദുഃഖത്തിൻ്റെ വലയത്തിൽ പെട്ടുപോവില്ലെ?
പിറ്റേന്ന് ചായ ഉണ്ടാക്കാൻ വാങ്ങി പാലിൻ്റെ കവർ വിറങ്ങലിച്ചു പോവില്ലേ?
അവധിക്ക് പോവാൻ തീരുമാനിച്ച സ്ഥലങ്ങൾ ഞാനെവിടെ എന്നോർത്ത് കാത്തിരിക്കില്ലെ?
ഞാൻ ക്ഷമിക്കാൻ ബാക്കി ഉള്ള ഒന്നോ രണ്ടോ ആത്മാക്കളുടെ ഹൃദയത്തില് ഭാരം തോന്നില്ലെ?
എന്നോട് ക്ഷമിക്കാൻ കാത്തിരുന്ന ചിലർക്ക് വേദന തോന്നില്ലേ?
ജീവിതം ഇത്ര പുതുമയുള്ളതും
ആഴമുള്ളതും ആയിട്ടും ഒരാൾക്ക് പോലും നിത്യത ബാക്കി വെക്കാത്ത വ്യവസ്ഥ എന്നെ വേദനിപ്പിക്കുന്നു, ശ്വാസം മുട്ടിക്കുന്നു
ജീവിക്കുമ്പോഴും ജീവിക്കുന്നില്ല എന്ന് തോന്നിപ്പിക്കുന്നു


മലയിൽ പാറ അറ്റമില്ലാത്ത പോലെ നീണ്ടു. ഇടക്കു മണ്ണുള്ളിടത്ത് വളർന്ന പുല്ലിലെല്ലാം പൊട്ടു പോലെ പൂക്കൾ. മലയുടെ തുമ്പത്ത് ഒരു മരമുണ്ട്. മരത്തിൻ്റെ ചോട്ടിൽ ആരൊക്കെയോ കുടിച്ച കുപ്പികൾ ഉടഞ്ഞു മണ്ണോടു ചേർന്നത് പോലെ കിടക്കുന്നു. മരത്തിൻ്റെ ചില്ലകൾ യക്ഷിയുടെ മുടി പോലെ ഞങ്ങളെ മൂടി. ഞങ്ങളുടെ ഉമ്മകൾക്കിടയിൽ ആര്യേപ്പിലയുടെ കയ്പ്പ് പെട്ടു. പുറം ലോകത്ത് നിന്നു കാണാത്ത വിധം വേപ്പ് മരവും ഞങ്ങളും മറഞ്ഞിരുന്നു. ചുംബനങ്ങൾക്കു മഴയുടെ തണുപ്പ് തോന്നി, വേപ്പിലകളാൽ എൻ്റെ ചുണ്ടുകൾ മൂടിയപ്പോൾ അവൻ ചിരിച്ചു. ഇലകൾ മാറ്റാതെ തന്നെ വീണ്ടും ചുംബിച്ചു. സന്ധ്യയുടെ വെളിച്ചവും ഇരുട്ടും കുഴഞ്ഞ നേരത്ത് കയ്പും മധുരവും തൊട്ടെടുത്ത് സ്നേഹവും പ്രേമവുമല്ലാത്ത ചെറിയ വേദനയിൽ നിറഞ്ഞു ഞാൻ നിന്നു. 



പേരക്കമാങ്ങ മൾബറി ചാമ്പങ്ങ മുതലായ എല്ലാ പഴങ്ങളും മരങ്ങളും ഞങ്ങളുടെയായിരുന്നു. വഴിയിലെ വലിയ കിണറ്റിലെ പാതാള ആഴങ്ങളിലേക്ക് കപ്പിയും കയറുമിട്ട് കോരുന്ന തണുത്ത വെള്ളം കുടിച്ച് കരിയിലകൊണ്ട് സ്വന്തം മൂടിയിട്ട്‌ ഒളിച്ചു കളി കളിച്ചു ഇടക്കു കാറ്റ് വീശുമ്പോൾ റബർ ഇല ഏറ്റവും കൂടുതൽ കയ്യിലാക്കുന്ന പുതിയ കളി ഉണ്ടാക്കി അങ്ങനെ നടന്നു നടന്നാണ് സ്കൂൾ വിട്ട് വീട്ടിൽ പോയിരുന്നത്. പാതി വഴിക്ക് ഒരു നല്ല അമ്മ ഉണ്ട്. അവിടെ വെള്ളം കുടിക്കാൻ ഞങൾ കൂട്ടമായി പോകും. അവർ ഞങ്ങൾക്ക് കഞ്ഞിവെളളമാണ് തരുക . അശ്രദ്ധയോടെ എന്ന പോലെ വളരെ ശ്രദ്ധയോടെ അതിൽ കുറെ ചോറ് വറ്റുകൾ കാണും. ഇന്നവരുടെ തല നരച്ചു. ഹൃദ്രോഗം പിടിപെട്ടു.  ആ കഞ്ഞിവെള്ളവും ചോറുവറ്റും കാരണം തടി നന്നായ ഞങ്ങളൊക്കെ വലുതായി പല നാട്ടിലെത്തി. 

Sunday, January 31, 2021

 ഇല കൊഴിയുന്നുതും 

മരം ഉണങ്ങുന്നതും 

മനുഷ്യർ മരിക്കുന്നതും മാത്രം കാണുന്ന ഒരുത്തി ആയിരുന്നു അവൾ.

കാമുകനെ ചുംബിക്കുമ്പോൾ അവള് ഇങ്ങനെ ഓർത്തു

ഈ നെറ്റി ഒരു ദിവസം തണുത്തു മരയ്ക്കും

കൈകൾ കോർത്ത് പിടിച്ച് നടക്കുമ്പോ അവള്ക്ക് പ്രേമം തോന്നിയില്ല

കൈകൾ അഴുകുന്നതും 

അസ്ഥി വെളിവാകുന്നതും ആലോചിച്ചു അവൾക്ക് പേടിയും രസവും തോന്നി.

അവളുടേ ചെടികൾ വെള്ളം ഒഴിക്കപ്പെടാതെ ശുശ്രൂഷിക്കപ്പെടാതെ ശോഷിച്ചു.

ഒരിക്കല് മരിച്ചു മണ്ണാകുന്ന അതിനോട് അവൾക്ക് വലിയ പ്രതിബദ്ധത തോന്നിയില്ല.

കുഞ്ഞുങ്ങളെ നോക്കി ചിരിക്കാനും 

ഇടക്കു അമ്മയുടെ കഴുത്ത് തിരുമ്മി കൊടുക്കാനും

തെരുവുപട്ടികൾക്ക് ബിസ്ക്കറ്റ് കൊടുക്കാനും അവള്ക്ക് ജാള്യത തോന്നി.

അവയെല്ലാം മരിക്കുമ്പോൾ ജീവൻ്റെ തുരുത്തിൽ ഒറ്റപ്പെടുന്നത് ഓർത്ത് അവള്ക്ക് അറപ്പ് തോന്നി.


ഒരു രാത്രി , വേനൽ ഉരുകി ഒട്ടിയ ദേഹത്ത് മെല്ലെ തണുപ്പ് മിന്നിക്കയറി

പെരുവിരൽ തൊട്ട് തലമുടി വരെ തണുത്ത്, ഹൃദയം നിലച്ചു പോയ ആ സ്വപ്നത്തില് അവള് മരണത്തെ അറിഞ്ഞു

കത്തിയേക്കാവുന്ന, വെള്ളം കയറി ചീർത്ത് പോയേക്കാവുന്ന 

തണുത്താൽ അഴുകിയേക്കാവുന്ന അവളുടേ സ്വന്തം ദേഹത്തെ അന്നവൾ ശരീരത്തിൽ നിന്നൽപം മാറി നിന്നു കണ്ടു. 

ഭയന്ന്, മരണത്തിൻ്റെ ശക്തിയോട് യാചിച്ച് അവളാ രാത്രി തിരിച്ച് വാങ്ങി.

ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാത്തിനോടും അതിപുരാതനമായ സ്നേഹം തോന്നി.

കല്ലിനും മണ്ണിനും മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ,

മുൾചെടികളെ ചുംബിച്ച, 

 അരുവികളെ നോക്കി ഒരുപാട് നേരം പുഞ്ചിരിച്ച അവളെ അന്ന് മുതൽ എല്ലാവരും ഭാന്തിയെന്നും കൂടോത്രക്കാരി എന്നും വിളിച്ചു. 


Thursday, January 28, 2021

പണ്ടിവിടെ ഒരു പൊട്ടക്കിണർ ഉണ്ടായിരുന്നു. റബ്ബർ ഷീറ്റ് അടിക്കാൻ ഉള്ള മെഷീൻ പുരക്ക് അടുത്ത് ആഴം ധ്യാനിച്ച് ആദി മുതലുള്ള ഒരു കിണർ. മനുഷ്യരുടെ കഥകളിലെ പോലെ വൈകാരികത നിറഞ്ഞ ഒരു സംഭവമായിരുന്നു അത്. ടൈഗറിന്റെ കഥ. അടുത്ത വീട്ടിലെ പട്ടിയുടെ പേരാണ് ടൈഗർ.  സൗമ്യതയും സരക്ഷണവും ഒക്കെ നിറഞ്ഞ അവന് ആ പേരു ഒട്ടും ചേർന്നില്ല. തെരുവു പട്ടികളുടെ ഒരു സംഘം വന്നു. അവള് ആണ് നേതാവ്. എല്ലാവരെയും ഭയപ്പെടുത്തി ആവശ്യത്തിന് കുരുത്തക്കേടുകൾ ഒക്കെയായി അവർ മലയും കാടും കയറി നടന്നു. കറുത്ത മുത്ത് എന്ന ഒരു പേരും നാട്ടുകാർ അവൾക്ക് കൊടുത്തു. അതിൽ പരിഹാസമുണ്ടായിരുന്നു. ടൈഗറും കറുത്ത മുത്തും കൂട്ടായി. അവളുടെ വയറു വീർത്തു വന്നു. നായ സംഘത്തെ കാണാതെയും ആയി. അലഞ്ഞു നടക്കുന്ന ഇവളൊന്നും നായ്ക്കുഞ്ഞുങ്ങളെ ശരിക്ക് നോക്കില്ല എന്ന് ചിലർ പറഞ്ഞു . മനുഷ്യ മൂല്യ ബോധങ്ങൾ വെച്ച് അവളെ എല്ലാവരും വിധിക്കുന്നത് കണ്ട് ടൈഗറിന്  പോലും ചിരി വന്നു കാണും. അങ്ങനെ അവള് 7 പട്ടിക്കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു ഉച്ച നേരത്ത് വെറുതെ തെങ്ങിന് ചോട്ടിൽ കിടന്ന ടൈഗറിന് മുൻപിൽ വന്നു  അവള് നിലത്ത് കിടന്നു പ്രത്യേക സ്വരത്തിൽ കരഞ്ഞു. അവൻ അവൾക്കൊപ്പം പാഞ്ഞു പോകുന്നതും അടുതെവിടെയോ കല്ലിടുക്കിനിടയിൽ മക്കളെ കണ്ട് അവൻ തിരിച്ച് വന്നതും ഞങൾ എല്ലാവരും കണ്ട് നിന്നതാണ്. ആരും അവൾക്ക് തീറ്റ കൊടുത്തിരുന്നില്ല. അവള് കെഞ്ചിയിട്ടുമില്ല. പക്ഷേ പ്രസവം കഴിഞ്ഞു അവള് വീടിന് അടുത്ത് വന്നു നിൽക്കാരുണ്ടായിരുന്ന്. ഒരിക്കൽ തീറ്റ കൊടുത്താൽ അത് പിന്നെ ഒരു ഒഴിയാ ബാധ ആകുമെന്ന് അച്ഛൻ പറഞ്ഞെങ്കിലും എന്റെ അമ്മ ഒരു പാത്രത്തിൽ ചോറും പഴകിയ മീൻചാറും ഒഴിച്ച് കൊടുത്തു. അവള് പെട്ടെന്ന് അത് തിന്നിട്ട്‌ വീണ്ടും ഓടി. പെറ്റ വയറിന്റെ വിഷമം പെറ്റവർക്കല്ലെ അറിയൂ  എന്ന് അമ്മ എന്നോട് മാത്രം പറഞ്ഞു. നാട്ടുകാരുടെ പൊതുധാരണയെ തെറ്റിച്ചു കൊണ്ട് അവള് കുഞ്ഞുങ്ങളെ കാത്ത് രക്ഷിച്ചു. ഇടക്കൊക്കെ ടൈഗരിന്റെ അടുത്ത് വന്നു കൊഞ്ചി. അല്പം ജാള്യത നിറഞ്ഞ ഒരു നോട്ടം ഞങ്ങളെ നോക്കി അവൻ അവളുടെ കൂടെ നടന്നു പോയി. ഒരു ഉച്ചക്കാണ് അത് നടന്നത്. ചില നാട്ടുകാരും അവരുടെ മക്കളും ചേർന്ന് പിഞ്ച് പാകമായ 7 നായ്ക്കുഞ്ഞുങ്ങളെയും മോഷ്ടിച്ചു. അവള് ഇല്ലാത്തപ്പോൾ തന്നെ. കണ്ണ് തുറക്കാൻ പാകമായ പട്ടിക്കുഞുങ്ങളെ കച്ചവടമാക്കി. മൂന്നു പെൺപട്ടി കുഞ്ഞുങ്ങളെ വളരെ ലാഘത്തോടെ പൊട്ടക്കിണറ്റിൽ എറിഞ്ഞു. പിന്നെ എപ്പഴോ അവള് കരച്ചിൽ തുടങ്ങി. കല്ലിടുക്ക് എല്ലാവരും കൂടെ തകർത്തിരുന്നു. അവള് ഹൃദയഭേതകമായ ശബ്ദത്തിൽ ഒരിയിട്ട്‌ എല്ലായിടത്തും ഓടി നടന്നു. ടൈഗറും കൂടെ ഓടി.
പിന്നീട് കറുത്ത മുത്ത് മല കയറി വരാതെയായി. കഴിഞ്ഞയിടക്ക് ടൈഗർ എന്തോ രോഗം വന്ന് മരിച്ചു എന്നറിഞ്ഞു. ഒറ്റക്ക് നടക്കാനിറങ്ങി തിരിച്ച് വരുമ്പോൾ പൊട്ടക്കിണറ്റിൽ ഇപ്പോഴും കുഞ്ഞു പട്ടികളുടെ ആത്മാക്കൾ ഉണ്ടാവാം എന്നു ഞാൻ വിചാരിച്ചു. 

 You write poems in my heart 

I am moth looking at your light from far away 


 

പാറകൾക്ക് ഇടയിൽ അവൾ ഇരുന്നു

പാറയിൽ പായൽ പൂത്തത് അവളുടെ സിംഹാസനം പോലെ

അവളുടെ പീലികൾ ഓരോന്നും നിറയെ കണ്ണുകൾ

അവളുടേ തീക്ഷ്ണത കൊണ്ടു വെയിൽ തണുത്ത് മാറി നിന്ന്

അവളൊരു പേടിയുള്ള കരിമ്പൂചയായി

അതിൻ്റെ കണ്ണിൽ മഞ്ഞ വെളിച്ചം ആകുലപ്പെട്ട് നാലു പാടും ചിതറി

പേടി ആയിരുന്നൂ അതിൻ്റെ ശക്തി

പാതി ഇരുട്ടത്ത്

പാതി വെയിലിൽ അത് അവളെ തന്നെ നോക്കി

പിന്നെയവൾ കാട്ടു പോത്തായി

കാമവും അക്രമവും പെരുത്ത് നിന്നിടത്ത് കറുത്ത മണ്ണ് മുഴുവന് അവള് കുത്തിയിളക്കി

മുരണ്ടു. 

കോടിയിലകൾ ഉള്ള വന്മരത്തിലെ ഒരു പൊടി ഇലയായി. കാറ്റ് വന്നപ്പോൾ ശബ്ദമില്ലാതെ, കൂട്ടത്തിലുള്ള ഇലകളോട് മിണ്ടാൻ പറ്റാതെ കൊഴിഞ്ഞു കറുത്ത മണ്ണിൽ ഇല്ലാതായി

പക്ഷിയായത് ഏറ്റവും ഒടുവിലായിരുന്നു. 

ചുവപ്പ് നെഞ്ചിൻ്റെ ഉള്ളിൽ ജീവിക്കാനുള്ള ദാഹം തിളച്ചു

കഥ പറയാൻ ഓർത്തു ഓർത്തു 

ഉള്ളിലെ കഥകളെല്ലാം ചത്തപ്പോൾ 

അവള് വീണ്ടും അവളായി.

ആയിരിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു സത്യമില്ല എന്നറിഞ്ഞു പായലിൽ ചേർന്ന് പാറയിൽ ചേർന്ന് വെയിലിൽ അലിഞ്ഞ് അങ്ങനെ ഇരുന്നു.