Thursday, November 23, 2017

മഴ, ഹൃദയമില്ലാത്ത ഒരു ഭ്രാന്തിയെപ്പോലെ
ക്രൂരമായി  മണ്ണിന്‍റെ നെഞ്ചു മാന്തിപ്പൊളിക്കുകയാണ്
തണുത്തു വിറച്ചിട്ടും പനി പെരുത്തിട്ടും
ഇരുട്ടുമുറിയിൽ അനാഥയായി
പുതക്കാതെ ഞാൻ.
പുക  പിടിച്ച എന്‍റെ ശ്വാസകോശത്തിന്റെ
ചുവരുകൾക്കുള്ളിൽ നിന്ന്
മരണ വണ്ടിയുടെ താളത്തിൽ  
ഒരു മൃഗത്തിന്റെ കുറുകൽ 
നരകം കണ്ടവന് പിന്നെ മരണം ഭയാനകമാകില്ല 
തലയ്ക്കുള്ളിലോ വാരിയെല്ലുകൾക്കിടയിലോ
എന്ന് ഉറപ്പിക്കാനാവാത്ത ഒരു  കെട്ടലാണത് 
വിഷാദം മറ്റാരും കാണാതെ വന്നു ഭവിച്ച
ഒരു അപകടം പോലെയാണ്
പ്രിയപ്പെട്ടവർ എത്തുമ്പോഴേക്കും 
ആന്തരാവയങ്ങൾ തകർന്നു 
രക്തം ഉള്ളിൽ കട്ടപിടിച്ചു 
നാം പിടയ്ക്കുന്നുണ്ടാവും
 പ്രാണൻ പോകുന്ന വേദനയും
 മരണ ഭയവും ആരും അറിയില്ല
എനിക്ക്, ഞാൻ മരിച്ച കാലം മുതൽ
എന്റെ മരണാന്തര ചടങ്ങുകൾ
ഞാൻ കൃത്യമായി നടത്തിപോന്നിരുന്നു
ഓർമ്മകൾ, ജീവന്റെ അവശേഷിക്കുന്ന കോശങ്ങൾ  ഭക്ഷിക്കുന്നതു  കണ്ടു  ഞാൻ  കിടന്നു
പതിയെ , വളരെ  സാവധാനത്തിൽ  കൊണ്ടുപൊയ്ക്കൊള്ളുക 


Monday, November 20, 2017

ഭയപ്പാട്

രുദ്രാക്ഷംകൊണ്ടുള്ള  കിടക്ക..   
നീ വിയർക്കുന്നതും ഞാൻ ചിരിക്കുന്നതും കടുത്ത തവിട്ടു നിറമുള്ള രുദ്രാക്ഷങ്ങൾ !
എന്‍റെ വാരിയെല്ലുകൾക്കിടയിൽ നിന്ന് രുദ്രാക്ഷം പൂക്കുന്ന വള്ളിച്ചെടി വളരുന്നു
ഞാൻ ഞെട്ടി ഉണർന്നു നിന്നെ തിരഞ്ഞു
ഉറങ്ങാൻ ഭയമാകുന്നു 
ഉറക്കത്തിന്റെ   ചുഴികളിലൊക്കെയും സ്വപ്‌നങ്ങൾ കത്തി  കയ്യിലൊളിപ്പിച്ചു
എന്നെ കാത്തിരിപ്പുണ്ട്

Friday, November 10, 2017

ആകാശം മുഖം നോക്കിയാണ് കടലിനു നീല നിറമായത്‌
മുറിഞ്ഞ മരത്തിന്റെ ചോര വീണാണ് മണ്ണ് കറുത്തതു

Tuesday, November 7, 2017

ഉള്ളിലിരുന്നു സത്യം പറയാൻ തുടങ്ങുന്ന എന്നെ എത്ര തവണയാണെന്നോ ഞാൻ കഴുത്തു ഞെരിച്ചു കൊന്നിട്ടുള്ളത് !

എന്‍റെ കണ്ണീരെല്ലാം പാപത്തിൽ തിളച്ചു ഇരുട്ടിന്റെ ചുവരുകളിൽ  കറകളായി  തീർന്നിരുന്നു 
നിന്‍റെ കണ്ണീരാകട്ടെ  മോക്ഷം കിട്ടാത്ത  ലാവ  തുള്ളികളായി ,
ആത്മാവിൽ  അർബുദമായി  ,
ചതിക്കപ്പെട്ട  രോദനങ്ങളായി 

Thursday, November 2, 2017

കേൾക്കുന്ന  പാട്ടിലും   ചുറ്റുമുള്ള   വായുവിലും  എന്‍റെ നഷ്ടബോധത്തിന്റെ  കയ്പ്പു  കലർന്നിട്ടുണ്ട് 
ഉന്മാദത്തിന്റെയും  സ്വപ്നത്തിന്റെയും  കൂടിക്കാഴ്ചകളിൽ  അബോധം  ഉറങ്ങുന്നിടത്തു  നിന്‍റെ ഹൃദയം കഴുത്തു കുരുങ്ങി  പിടക്കുന്നതു  എനിക്ക് കാണാം