Friday, July 31, 2020

കാഴ്ചപ്പാടിന്റെ കഥകൾ

ഞങ്ങളുടെ കാഴ്ചകൾ മുകളിൽ നിന്ന്

ചെറുപ്പത്തിൽ വിശാലമായ തട്ടിൻപുറം മറ്റൊരു ലോകം തന്നെയായിരുന്നു. അതിനു മുകളിൽ ഇരുന്നു പ്രേതകഥകൾ പറയുക, പിണങ്ങുമ്പോൾ കുറെ നേരം മുകളിൽ മുഖം വീർപ്പിച്ച് ഇരിക്കുക ഇതൊക്കെ ശീലമായിരുന്നു. അതിനു മുകളിൽ നിന്ന് കാണുന്ന വീടും അതിലെ ആളുകളും ഞങ്ങൾക്ക് തമാശ ആയിരുന്നു. വീടിന് തൊട്ടടുത്ത് ഒരു വലിയ, ഒരുപാട് വലിയ ജാതിമരം ഉണ്ട്. ഒരു കടലാസിൽ ഉപ്പുകല്ലു പൊതിഞ്ഞെടുത്ത് മരത്തിന്റെ ഏറ്റവും മണ്ടയിൽ കയറി ഇരുന്നു അത് ജാതിക്കയോടോപ്പം കഴിക്കും. മരത്തിന്റെ ചോട്ടിൽ ചാരുകസേരയിലിരുന്ന് കൊന്ത ചൊല്ലുന്ന ചാച്ചനെ നോക്കും. ചാചന്റെ അടുത്ത് തന്നെ നിലത്ത് എപ്പഴും ഒരു വലിയ ജഗ് നിറയെ കുടിവെള്ളം ഉണ്ടാകും. താഴത്തെ വീട്ടിൽ ചാച്ചന്റെ സുഹൃത്ത് മറ്റൊരു ചാച്ചനുണ്ട്. അവിടെ പോയിരുന്നു ചീട്ടു കളിക്കുമ്പൊഴും ഉണ്ടാവും അടുത്ത് തന്നെ സ്റ്റീൽ ജഗ്‌ നിറയെ വെള്ളം.
കാഴ്ചകൾ താഴെ നിന്ന്

വീട്ടിൽ നിന്ന് വഴക്ക് കേട്ടാൽ പിന്നെ ചേട്ടനെ കാണാൻ കിട്ടില്ല. ഞാൻ ഇവിടുന്ന് പോകുവാ എന്ന് പറഞ്ഞു അപ്രത്യക്ഷമാകും. ഒരിക്കൽ പുല്ല് തീറ്റിക്കാൻ കൊണ്ട് പോയ പശുക്കളെ മറന്നു ചേട്ടൻ ചെക്കന്മാർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയി. നിരന്ന ഇടങ്ങളില്ലാത്ത ഞങ്ങളുടെ മലയോരത്ത് ക്രിക്കറ്റ് കളിക്കാൻ വേണ്ടി ദൈവം സൃഷ്ടിച്ച പോലൊരു ഗ്രൗണ്ടും ഉണ്ടായിരുന്നു. ഒരു മലയുടെ ഉച്ചിക്ക്‌. സ്വതന്ത്രരായ  പശുക്കൾ റബ്ബറിന്റെ ഇല തിന്നു. വീണ്ടും തിന്നു. ഒരുപാട് തിന്നു( പശുക്കളുടെ മരണം പോലും സംഭവിക്കാം). ഡാഡി കോപാകുലനായി. വടി വീട്ടിൽ നിന്ന് തന്നെ വെട്ടിയെടുത്ത് ചേട്ടനെ തല്ലാൻ ചെന്നു. കൂട്ടുകാരുടെ മുന്നിൽ വേച്ചേറ്റ അപമാനം കൊണ്ട് നാട് വിടുകയാണെന് പ്രഖ്യാപിച്ച് ചേട്ടൻ അപ്രത്യക്ഷ നായി. ഒരുപാട് നേരം എല്ലാരും ഭയന്നുപോയി. പല ഇടത്തേക്ക് ആളു പോയി. വൈകിട്ട് എപ്പോഴോ കട്ടിലിന്റെ അടിയിൽ നിന്ന് എന്നെ നോക്കി ചിരിച്ചു കൊണ്ട് എണീറ്റ് വന്നത് ഇപ്പോഴും ഓർമ ഉണ്ട്.
മലകളും പാറകളും ഗുഹകളും നിറയെ ഉള്ള ഇടമായത് കൊണ്ട് ഞങൾ തിരി കത്തിച്ച് വെച്ച് ഗുഹകളിൽ ഒത്തുകൂടിയിരുന്നു. ഞങൾ എന്നാൽ ഞങൾ കുട്ടികൾ എല്ലാവരും. ആദ്യമായി വാങ്ങിയ 5 രൂപയുടെ മാഗ്ഗി പാക്കറ്റ് പാകം ചെയ്തു അതുപോലും ഒരുമിച്ച് കഴിച്ചിരുന്ന ഞങൾ എല്ലാവരും. വേനൽക്കാലത്ത് തോട്ടിലെ ഞണ്ടുകൾക്ക്‌ ഞങൾ പേടി സ്വപ്നം ആയിരുന്നു. ഞണ്ട് വറുത്തത്, പെറുക്കാനേൽപിച്ച കശുവണ്ടി ചുട്ടത്, ചക്ക, മാങ്ങ, കൊപ്ര , വാളൻപുളി, ജാതിക്ക, ചവർപ്പുള്ള കശുമാങ്ങ അങ്ങനെ എല്ലാം ഞങ്ങൾക്ക് ആഘോഷമായി. ഗുഹകളിൽ ഞങൾ ചിത്രങ്ങൾ ഒട്ടിച്ചു വെച്ചു. പേരിട്ടു ഞങ്ങളുടെ സ്വന്തമാക്കി.( ആദ്യമായി ഒരു അശ്ലീല സിഡി നേരിൽ കാണുന്നതും ഇവയിൽ ഒരു ഗുഹയുടെ അടുത്ത് കരികിലകൾക്ക്‌ ഇടയിൽ ആയിരുന്നു )

കാഴ്ചകൾ ഇരുട്ടിൽ

അമ്മയുടെ അഭിപ്രായം ചേട്ടനെ ചെറുപ്പത്തിൽ ഒത്തിരി തല്ലി ( അതുകൊണ്ട് നന്നായി ) എന്നും എനിക്കും അനിയനും തീരെ തല്ല് കിട്ടിയില്ല ( സ്വാഭാവികമായി നന്നായില്ല ) എന്നുമാണ്. ഒരിക്കൽ ഞാൻ രാവിലെ എണീററപ്പോൾ എല്ലാവരും ഉറങ്ങുകയാണ്. എനിക്ക് ബോറടിച്ചു. അമലുവിനെ കാണാൻ പോകാൻ തോന്നി. അമലു എന്നാല് എന്റെ ജീവനായ ഓർമ വെച്ച കാലം തൊട്ടുള്ള കൂട്ടാണ്. ഞാൻ ചെറിയ ഇരുട്ടൊന്നും നോക്കിയില്ല. നേരെ കയറ്റം കയറി അവളുടെ വീട്ടിലേക്ക് നടന്നു. രാവിലെ വിരിയുന്ന ഒന്നോ രണ്ടോ മുല്ലപ്പൂവും പറിക്കാം എന്നായിരുന്നു എന്റെ ചിന്ത. അവിടെ എത്തി അവളുടെ അമ്മ പോലും എണീറ്റ് വരുന്നതെ ഉള്ളു.
 " കൊച്ചു വീട്ടിൽ പറഞ്ഞിട്ടാണോ വന്നെ "
മുല്ലപ്പൂ മണത്തു കൊണ്ട് ഞാനോർത്തു അതിനിപ്പോ ഇവിടെന്ത് പ്രസക്തി. എനിക്ക് അമലുനെ കാണണ്ടേ. മുല്ലപ്പൂ പറിക്കണ്ടെ?
" അവർ ഒന്നും എനീട്ടിട്ടില്ലാ"
" കൊച്ചു എന്നാല് അവരോട് പറഞ്ഞിട്ട് വാ. അല്ലെങ്കിൽ അവർ പേടിക്കും "
ഞാൻ വീട്ടില് എത്തിയപ്പോ എല്ലാവരും മുറ്റത്ത് ഉണ്ട്. അമ്മ ഒരു ചൂട്ട് മടക്കി പിടിച്ചിട്ടുണ്ട് കയ്യിൽ  ( ഉണക്ക തെങ്ങോല) . അമ്മ ഇപ്പോഴും പറയാറുണ്ട്. അത് വെച്ചാണ് നിന്നെ തല്ലിയിരുന്നത്. ചേട്ടനെ കിട്ടുന്ന വടി വെച്ച് തല്ലിയിട്ടുണ്ട് എന്ന്. മുകളിലെ റബർ തോട്ടത്തിൽ നിന്ന് ജോലി ചെയ്യുന്ന ഡാഡിയോട് താഴെ നിന്ന് ഞാൻ വിളിച്ചു പറയുമായിരുന്നു.
" ഡാഡി റബ്ബർ പൂളു കൊണ്ട് വരണേ"
റബ്ബർ വെട്ടുമ്പോൾ നിലത്തേക്ക് വീഴുന്ന ചെറിയ  മരത്തൊലി ആണ് ഉദ്ദേശിക്കുന്നത്. ഇത് കിട്ടിയിട്ട് എന്താണ് കാര്യം എന്ന് അറിയില്ല. എന്നാലും എല്ലാ ദിവസവും ഡാഡി കൃത്യമായി കൊണ്ട് വന്നു തന്നിരുന്നു. അത് വെച്ച് ഞാൻ കഞ്ഞിയും കറിയും വെച്ച് കളിച്ചോ ആരുടേയെങ്കിലും തലയിൽ ഇട്ടോ എന്നൊന്നും ഓർമ ഇല്ല.

കാഴ്ചകൾ തല തിരിഞ്ഞ്

മരത്തിൽ കയറുന്നത് , ഊഞ്ഞാലിൽ നിന്ന് കൊണ്ട് ആകാശം മുട്ടുന്ന പോലെ  ആടുന്നത് , തോട്ടിൽ മൂങ്ങാങ്കുഴി ഇടുന്നത് ഒക്കെ അപ്പൊൾ കാണുന്ന കാഴ്ചകളുടെ ചന്തം കൊണ്ടായിരുന്നു. അങ്ങനെ കാണുന്ന എനിക്ക് എല്ലാം തല കുത്തി നിന്ന് കാണുന്നത് മറ്റൊരു ട്രിപ് ആയിരിക്കുമെന്നു ഊഹിക്കാലോ. ഒരിക്കൽ അനിയന്റെ ഒപ്പം സ്കൂളിൽ പോകുമ്പോ എന്റെ ഇൗ വലിയ വിദ്യ പഠിപ്പിച്ചു കൊടുത്തു. ഞാൻ ബാഗ് ഒക്കെ ഊരി അഭ്യാസിയെ പോലെ തല കുത്തി നിന്ന് ലോകം കണ്ടൂ. മരങ്ങൾ , വഴി , പാറകൾ പട്ടി പൂച്ച അടങ്ങുന്ന ലോകമായ ലോകം മുഴവൻ.
അവൻ കുഞ്ഞ്, പാവം , ബാഗും ഇട്ടു തല കുത്തി നിക്കാൻ നോക്കി. ബാഗിന്റെ ഭാരം കാരണം റോഡിലെ കരിങ്കല്ലിൽ തല കുത്തി മുറിഞ്ഞു. ചോര കണ്ട് ബാക്കി കൂട്ടുകാർ നിലവിളിച്ചു. അവന്റെ തല നിറയെ ഉള്ള മുടിക്കിടയിൽ ഇപ്പോഴും ആ ചെറിയ പാടുണ്ട്.

Friday, July 3, 2020

Forbidden

Our ancestors grazed cattle
Through these hills and valleys
We moved along with goats, bulls, cows and ducks
I don't know any other job
Neither did my parents
Today
I stand under the tree
It's raining mildly
Tree breathed in heavily
 It's lush green gave me guilty thoughts
The velvety skin of the cows had tiny droplets of rain on them
My  cloak had the same glittering
 They looked like stars in green sky
I was stuck in a summer dream as they would call it
The thing that elders hate
The thing that can form storms in poor hearts
Which makes all the flowers in the world worthy  All feelings , powerful
And all people brave but conflicted
Yes!
I had fallen for a monk
At nights I cried out so the love wouldn't eat me
During days I try to meditate
Like how he does
Like how my cows do when they eat thick green grass
I wear faded colours like his other monk friends
We have no gods and  goddesses
Our legs are covered in ticks and thorns
Our redemption is these hills
Our salvation is in the milk that the cows produce
My ducklings would follow me like I'm their mother
I don't know anything about nirvana or revolution
But
I think it would be very political
And spiritual
If we both go for walks you know!
All I know is these grass and streams
And that I had fallen for a monk

ഇന്നെന്റെ അറുപത്തിഏഴാമത്തെ പിറന്നാളാണ്.
 വൈകിട്ട് ഒരു നേഴ്സ് എല്ലാവരോടും പണം പിരിച്ചു വാങ്ങി എന്നെക്കൊണ്ട് മുറിപ്പിച്ച ഒരു ബ്ലാക്ക് ഫോറസ്റ്റ് എമ്പക്കം എനിക്ക് തികട്ടി വരുന്നുണ്ട്.

ആദ്യത്തെ ഇരുപത് വർഷങ്ങൾ അമ്പലത്തിലും പള്ളിയിലും പോയി
പിന്നീടുള്ള കുറെ പിറന്നാളിൽ രാവിലെ മുതൽ രാത്രി വരെ കട്ടിലിൽ കരഞ്ഞു കരഞ്ഞു കഴിച്ചു കൂട്ടി
ചില പിറന്നാളിൽ പഴയ കാമുകരുടെ ഫോൺ വിളികൾ
ചിലതിൽ ആരോടും പറയാതെ എവിടേക്കോ പോകുന്ന യാത്രകൾ
മഴ നനഞ്ഞു നടന്ന ദിവസങ്ങൾ

ഇനി പിറന്നാള് പത്രക്കോളത്തിൽ വരുന്ന ഒരു തിയതി മാത്രമാവും
പല വട്ടം തർക്കിച്ചു വില പേശി നീട്ടിക്കൊണ്ടു പോയ മരണം ഇനി ഒരു ഉച്ച നേരത്ത് വെറുതെ അങ്ങ് കടന്നു വരും
തണുത്ത കൺപോളകൾ അടക്കുമ്പോൾ എന്റെ പ്രിയപ്പെട്ട നേഴ്സ് ദുഃഖം കലർന്ന വിറയലോടെ ഞാൻ അവരുടെ കുഞ്ഞിന് കൊടുത്തയച്ച ചോക്കലേറ്റ് കളെ പറ്റി ഓർക്കും
കൂടെയുള്ള മറ്റു വൃദ്ധർക്ക്‌ 2 ദിവസം വേദനയാവും
പിന്നെ എന്റെ ഇൗ കട്ടിലിലേക്ക് അവരിൽ ഒരാൾ ചേക്കേറും

എനിക്ക് മാത്രം ഭയം ഉള്ള ഒരു നിമിഷം ഒളിപ്പിച്ച ജന്മദിനവും മരണ ദിനവും എന്നെ കാത്ത് എവിടെയോ നിൽക്കുന്നു
ജനലുകൾ അടച്ചതറിയാതെ
മുറിക്കുള്ളിൽ ഒരു മിന്നാമിനുങ്ങ് കുടുങ്ങി
അതിന്റെ വെളിച്ചം എന്റെ മുറിയെ പൗർണമി രാത്രിയാക്കി
മുകളിൽ നിന്നൊരാൾ ആറ് കൽഭരണികളിൽ നിന്നുള്ള മുഴുവൻ വീഞ്ഞും മഴയായി ഒഴുകുന്നുണ്ടായിരുന്നു
അരണ്ട വെളിച്ചത്തിൽ ഭിത്തി നിറയെ ഞാൻ എഴുതി
കണ്ണുകൾ അടച്ച്
വിരൽ കൊണ്ട് അതിന്റെ ഉയർച്ച താഴ്ചകൾ
കണ്ടുപിടിച്ചു എഴുതി
മിന്നാമിനുങ്ങ് മരിച്ചിരുന്നു
അതിന്റെ കെട്ടുപോയ ജീവനെ  ഓർത്തു ഒരു കാറ്റ് വീശി
എന്നെ ഉപദ്രവിച്ചവരേ
നിങ്ങളോട് ഞാനിതാ ക്ഷമിക്കുന്നു
ഞാൻ ഉപദ്രവിച്ചവരേ
നിങ്ങളെന്നോട് ക്ഷമിക്കൂ
കുറ്റബോധത്തിന്റെയും
പുനർജനനത്തിന്റെയും
സുവിശേഷമാണ് ഞാൻ എഴുതുന്നത്
മിന്നാമിനുങ്ങിന്റെയും
അനേകം നിശാശലഭങ്ങളുടെയും
മൃതദേഹങ്ങൾ സാക്ഷി
എന്റെ ഭാരിച്ച ഹൃദയം സാക്ഷി