Thursday, December 3, 2015

ഒരിക്കലും തീവണ്ടി നിര്‍ത്താത്ത സ്റ്റേഷനിലെ
മാസ്റ്ററിനെ പോലെ
കൂകിപ്പാഞ്ഞകലുന്ന ജീവിതത്തിനു
വെറുതെ  പച്ചയും ചുവപ്പും
കൊടികള്‍ ഉയര്‍ത്തി കാണിക്കുന്ന ഞാന്‍...!


Monday, November 30, 2015

കണ്ണീര്‍ ഉറഞ്ഞു മഞ്ഞു കണങ്ങളായ
എന്‍റെ കണ്‍പീലിത്തുമ്പത്ത്
ഏതോ സ്വപ്നത്തിന്‍റെ വെയില്‍
തിളങ്ങിത്തെളിയുമ്പോള്‍
ഇനിയും പൂക്കുമെന്നു കരുതി
ഹൃദയത്തിന്‍റെ ആഴത്തില്‍
സൂക്ഷിച്ച ഉണങ്ങിയ മരക്കൊമ്പില്‍
 ഭൂതകാലത്തിന്‍റെ മരം കൊത്തികിളി
മുറിവുകള്‍ തീര്‍ക്കുന്നു

Wednesday, November 25, 2015

ആത്മാവ് പെയ്യുമ്പോള്‍

തണുപ്പിന്‍റെ വേഗത്തിനൊപ്പം പറന്നെത്തിയ
മഴയുടെ ചിറകുകള്‍ എനിക്ക് ചുറ്റും വിടർന്നു ..
നിനച്ചിരിക്കാതെ കണ്ടതില്‍ മതിമറന്നു
 നിലാവും മഴയും ചുംബിച്ചത് ഇഷ്ടപ്പെടാതെ
ഒരു മേഖം ചന്ദ്രനെ  വലയില്‍'
ഇട്ടു പിടിച്ചു കൊണ്ട് പോയി.!
മഴയുടെ മങ്ങലില്‍
 മണ്ണും മരവും വിറകൊള്ളുമ്പോള്‍
ഓരോ തനുപ്പുതുള്ളിയും
 മണ്ണില്‍ വീണു മരിക്കുമ്പോള്‍
ഞാന്‍ എന്‍റെ ചില്ലുകൂട്ടിലെ
പച്ചപ്പിനെ താലോലിച്ചു.
കാറ്റില്‍ മരങ്ങള്‍ അനങ്ങാതെ നില്‍ക്കുന്നതും
എന്റെ മുറിയും ജനലചില്ലുകളും ഞാനും  മാത്രം ആടിയുലയുന്നതും
ഞാന്‍ കൌതുകത്തോടെ അറിഞ്ഞു..
ഞാനും ചെടിക്കുപ്പിയും പറന്നു പോകാതെ
എവിടെയോ മുറുക്കെപിടിച്ചു ഇരുന്നു
കടുത്ത വിഷാദം ഇട്ടു ഇളക്കിയെടുത്ത
സുലൈമാനികളില്‍ ഞാനെന്‍റെ
ഓര്‍മ്മകള്‍ കൊയ്തു..
എന്റെ ചില്ലുകുപ്പിയിലെ വെള്ളത്തില്‍
തിണര്‍ത്ത ആ ഇലക്കൂമ്പുകള്‍
പുറത്തെ മഴയില്‍ ഇറങ്ങണമെന്ന് നിലവിളിച്ചപ്പോള്‍
ഞാന്‍  അതിനെ  തുറന്നു വിട്ടു.
രാത്രിയിലെ കനത്ത മഴ കഴിഞ്ഞു
പിറ്റേന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍
വെയില്‍ വിരിച്ച  ചുറ്റുപാടു കണ്ടപ്പോള്‍
എനിക്ക് ചരി വന്നു.
 കുപ്പിച്ചില്ലു കൊണ്ട് ചോര പൊടിഞ്ഞ്
എന്‍റെ ചെടിയുടെ ഇലക്കുഞ്ഞുങ്ങള്‍
മണ്ണില്‍ മരിച്ചു കിടന്നു..
ആര്‍ക്കും പിടി കൊടുക്കാതെ
എന്‍റെ ഹൃദയം  ഹൈഡ്രജന്‍ബലൂണ്‍ പോലെ
ഉയര്‍ന്നു പോകുന്നത് നോക്കികൊണ്ട്
 ഞാന്‍ അടുത്ത യാത്രക്കൊരുങ്ങി..!

Friday, November 6, 2015


my love was like the snow..
cold ,white and melting...!
Little did I know you loved the warmest, intense colors ..

Saturday, October 31, 2015

തനിച്ചാകുന്ന കാഴ്ചകള്‍

 നിന്‍റെ മുഖത്തിന്‍റെ സ്ഥാനത്ത് ഇരുട്ട് ..
ശബ്ദത്തിനൊപ്പം അനങ്ങുന്ന കണ്ണുകള്‍
കാണാന്‍ കഴിഞ്ഞില്ല ..
മങ്ങിയ വെളിച്ചത്തില്‍ നുരഞ്ഞ  പകലുകള്‍...
കൊതുകും ചൂടും പുകകൊട്ടാരത്തില്‍ നിറഞ്ഞു പരന്നു
നിന്നെ പ്രണയിച്ചു ..
ഉറക്കവും മയക്കവും സ്വപ്നവും സത്യവും 
ഒന്നായി ഒഴുകിനിറഞ്ഞ എന്‍റെ ബോധപ്പുഴകളില്‍
നിന്‍റെ ഓര്‍മ പായല്‍ പോലെ പടര്‍ന്നു
പൊട്ടിച്ചിരികളുടെ കിടങ്ങുകളിലേക്ക്
ഒരുമിച്ചു എടുത്തു ചാടാനും
രാവും പകലും തമ്മില്‍ വേര്‍തിരിക്കുന്ന
അതിരുകള്‍ വരെ നീന്താനും
എന്‍റെ ചുവന്ന പൊട്ടുകളുടെ നിറം കൂട്ടാനും
ശക്തമായ സ്നേഹത്താല്‍ എന്നെ കടപുഴക്കി എറിയാനും
ഇനി നീ ഇല്ലെന്നറിഞ്ഞു
വിങ്ങി എന്‍റെ ശ്വാസം പിടക്കുമ്പോള്‍
കാലത്തിന്‍റെ ഏതോ കോണില്‍ നിന്നു
വെളിച്ചത്തേക്ക് തെളിഞ്ഞു വന്ന ഒരു മുഖം കാണാം,
എന്‍റെ ഹൃദയമിടിപ്പോളം നേര്‍ത്ത
ഒരു തീവണ്ടിയുടെ കൂകല്‍ കേള്‍ക്കാം

ഇരുട്ടിന്‍റെ നിറം

രാവ് എല്ലാം ഒന്നാക്കി മാറ്റും...
വരണ്ട നിലമെന്നോ മഴക്കാടെന്നോ
മലകളെന്നോ താഴ്വര എന്നോ വിത്യാസപ്പെടുത്താതെ
മണ്ണായ മണ്ണിനെല്ലാം ഒരേ നിറം കൊടുക്കും...!
ഇവിടെ ആകാശം മണ്ണില്‍ വന്നു മുട്ടുന്ന ഈ ശൂന്യതയില്‍
ഞാന്‍ ....
അന്ന്... നക്ഷത്രങ്ങളുടെ കൊട്ടാരത്തിലെ തണുപ്പില്‍
 ഞാന്‍ വരച്ച , നീ നിറം കൊടുത്ത ആ സ്വപ്‌നങ്ങള്‍
കഷ്ണങ്ങളായി പൊട്ടി ചിന്നി ചിതറി പറന്നു പോയി...
രക്തക്കുഴലുകള്‍ പോലെ വളഞ്ഞു പുളഞ്ഞു സങ്കീര്‍ണമായ തെരുവുകളുടെ വെളിച്ചം മാത്രം കാണാം അങ്ങകലെ
അറ്റം മുറിച്ച മുടിയഴിചിട്ട അരയാല്‍ എന്നെ ഭയപെടുത്തി
വഴിയങ്ങനെ നീണ്ടു പായവേ എനെ കണ്ണുകള്‍ മാത്രം കാണുന്ന ചില നിറങ്ങള്‍ ഒപ്പിയെടുത്തു ഞാനെന്‍റെ മനസഞ്ചിയില്‍ പെറുക്കി വെച്ചു...
നിയോണ്‍ബള്‍ബുകളുടെ മഞ്ഞമണത്തിനു കീഴില്‍ എങ്ങുമെത്താതെ
വഴിയുടെ കറുപ്പില്‍ അലിഞ്ഞ് ഞാന്‍ !
ആകാശം കുട പോലെ എല്ലാ അരികുകളും മണ്ണില്‍ മുട്ടിച്ചു ഇപ്പോള്‍
എനിക്ക് ചുറ്റും നിവര്‍ന്നു
മണ്ണില്‍ മുഖം അമര്‍ത്തി ഞാന്‍ പടര്‍ന്നപ്പോള്‍ ,
എന്നെ മാത്രം ലോകമെന്നാക്കി ആകാശം എന്നെ മൂടിയപ്പോള്‍ ,
നക്ഷത്രബംഗ്ലാവ് ഞാനായി മാറി
അരികു ചെത്തിയ ചന്ദ്രനും വെള്ളിപ്പൊട്ടുകളായി നക്ഷത്രങ്ങളും....
നീ മാത്രം ഇല്ല  !
ഏകാന്തത കാച്ചിക്കുടിച്ചു ഞാന്‍ അങ്ങനെ കാത്തു കിടന്നു
മണ്ണിന്റെയും വിണ്ണിന്‍റെയും  സിദ്ധാന്തങ്ങള്‍
 ഒന്നാണോ എന്നറിയാന്‍...

Sunday, October 4, 2015

Forgive us oh rose bud!

threads of water falls on her 
she stands on the empty earth where nothing grows 
the smell of the cold ,dark sorrow
tries to engulf her soul 
her existence shrinks and becomes and exclamatory sign
in that she kept herself and locked it 
nobody knows where she's gone 
except the creepy silence of the night 
but the rain falls again 
not knowing 
what happened to that girl 
who did put the sky as her veil 
laughter as her chastity 
playfulness as affaibility 
who puts veil on a rosebud?

to the memories of a eight year old girl-child who was killed by her own father for not putting veil on head

Wednesday, September 23, 2015

ഭ്രാന്തില്‍ നിറങ്ങള്‍ പൂക്കുമ്പോള്‍

പിങ്കും ഓറഞ്ചും നിറങ്ങളെ
 ഒന്നിച്ചു വിഴുങ്ങി
 പൂക്കളായി വിസര്‍ജിച്ച
കുറെ ബോഗന്‍വില്ല
ചെടികള്‍  എനിക്കു ചുറ്റും...

കറുത്ത ആകാശത്തിലെ
 ഇല്ലാത്ത നക്ഷത്രങ്ങളെ നോക്കി ഞാന്‍ നിന്നു

എന്നിലെ
പല ഞാനുകളുമായി
കണക്കു പറഞ്ഞു ഓഹരി എഴുതിയ ഞാന്‍
 ഭ്രാന്തിന്‍റെയും വിഷാദത്തിന്‍റെയും
നേര്‍ത്ത ഭിത്തികള്‍ക്ക്‌ നടുവില്‍
 എന്നെ തന്നെ കുഴിച്ചു മൂടി...

എന്‍റെതു മാത്രമായ സ്വപ്നങ്ങള്‍
ഞാന്‍ കൊടുക്കാത്ത
 പല നിറങ്ങളും വാരിപ്പൂശി
 എന്നെ ഭയപ്പെടുത്തി ഉറഞ്ഞു തുള്ളി

ശബ്ദങ്ങളില്‍ ,ശ്വാസങ്ങളില്‍,
മൂളിപ്പാട്ടുകളില്‍  ഉരുക്കി
മുറിവിന്റെ അച്ചുകളില്‍
ഞാന്‍ എന്നെ ഒഴിച്ച് വെച്ചു..
.
പകലിനും രാത്രിക്കും ഇടയില്‍ ഉള്ള
 സര്‍വേക്കല്ലുകള്‍ കാണാതെ
 കണ്ണീരിന്‍റെ പുഴകളില്‍
ഞാന്‍ ചങ്ങാടം ഓടിച്ചു

ഭ്രാന്ത് പെരുത്തപ്പോള്‍
ആത്മാവിനെ മുറിച്ചു
ചരടായി പിന്നിയെടുത്തു
ചെവിപൊട്ടുന്ന മന്ത്രങ്ങള്‍ ജപിച്ചു
ഞാന്‍ എന്നെ വരിഞ്ഞു കെട്ടി

കടും നിറങ്ങള്‍ പടര്‍ന്ന
ഭ്രാന്തിന്‍റെ ദ്വീപുകളില്‍ നിന്ന്
 വന്‍കരകളുടെ ബ്ലാക്ക്‌&വൈറ്റ് മണ്ണിലേക്ക്
 ഞാന്‍ കുടിയേറി

പക്ഷെ ചരടിലെ
 ഏലസ് കിലുങ്ങാന്‍ കാത്തിരിക്കും.
സമയവും ഇരുട്ടും വെളിച്ചവും
 പൂക്കളും ശബ്ദവും പാട്ടും ഇല്ലാത്ത
തുരങ്കങ്ങളില്‍ ചേക്കേറണം
എനിക്ക്



Friday, September 18, 2015

അക്ഷരസങ്കേതങ്ങള്‍

മറവി കൊണ്ട്  ചിതല്‍പുറ്റ്‌ കെട്ടി
 ഓര്‍മകളെ എല്ലാം അതില്‍ വെച്ച്
അടക്കാന്‍ കഴിയുമോ?
സങ്കടമെല്ലാം കൂന കൂട്ടിയിട്ടു
കത്തിച്ചു
ചാരം കണ്ണീരില്‍
ഒഴുക്കിക്കളയാന്‍ പറ്റുമോ?
ഭൂതകാലത്തിലേക്ക് റീവൈന്‍ഡ ചെയ്യാനോ
 ഇഷ്ടമില്ലാത്ത  രംഗങ്ങള്‍ ഡിലീറ്റ്
ചെയ്യാനോ കഴിയുമോ?
ഈ നിമിഷം അവസാനിക്കാതെ ഇരിക്കട്ടെ
എന്ന ആഗ്രഹം ഒരിക്കലെങ്കിലും
സാധിച്ചു കിട്ടുമോ?
മണ്ണപ്പത്തിന്‍റെ സമൃദ്ധിയിലോ
ഊഞ്ഞാലിന്‍റെ തുമ്പത്തെ ആശ്ചര്യത്തിലോ
ജീവിതത്തെ ചെറുതാക്കി എടുക്കാനുള്ള വരം
എവിടുന്നെങ്കിലും കിട്ടുമോ?
പ്രണയക്കനലിന്‍റെ പൊള്ളല്‍
ഏല്‍ക്കാതിരിക്കാന്‍ പറ്റുമോ?
മകരക്കുളിരും ചാറ്റല്‍ മഴയുടെ കുസൃതിയും
പൌര്‍ണമികളുടെ നനഞ്ഞ വെട്ടവും
തിരകളുടെ താലപ്പൊലിയും
എല്ലാം ചെപ്പില്‍ അടച്ചു കാത്ത് വെക്കാന്‍ പറ്റുമോ?
ഇതൊന്നും കഴിയാത്ത കാലങ്ങളോളം
ഹൃദയത്തിന്‍റെ പായല്‍ പിടിച്ച ഭിത്തികളില്‍
 കരിക്കട്ട കൊണ്ട് എഴുതുന്ന
എന്റെ കവിതകള്‍ ഈറ്റുനോവ്
എടുത്തു ജനിച്ചുകൊണ്ടിരിക്കും...

ഇലപ്പൊരുളുകൾ

ഞെട്ടറ്റു വീണപ്പോള്‍ പഴുത്തില കരഞ്ഞത്
തളിര്‍ക്കുമ്പോഴെ കരിഞ്ഞു കൊഴിയുന്ന
പല പച്ചിലകളെയും ഓര്‍ത്തായിരുന്നു

കെട്ടുകഥ

കവിളില്‍ ചായം പുരട്ടി
 സന്ധ്യ എവിടെയ്ക്കോ പോവാന്‍ നിന്ന നേരം
 ഒരു കുയില്‍
പൂക്കളില്ലാത്ത  വാകമരത്തിന്‍റെ
കൊമ്പില്‍ വന്നിരുന്നു
വാകമരം കുയിലിനോട് ചോദിച്ചു
"കാക്കയുടെ കൂട്ടില്‍ മുട്ട ഇട്ടതിനു
വഞ്ചന കുറ്റം ചുമത്തി
ജയിലില്‍ അടച്ച കുയില്‍ അല്ലെ നീ ?"
കുയില്‍ വിദൂരതയില്‍ നോക്കി മറുപടി പറഞ്ഞു.
".അതെ....കഠിനതടവ്‌
കഴിഞ്ഞു വരുന്ന വഴിയാണ്
എനിക്ക് കൂടില്ലാഞ്ഞിട്ടല്ല
മുട്ട വിരിയിക്കാനും മക്കളെ വളര്‍ത്താനും
ഒന്നും എനിക്കറിയില്ല ..
പാട്ട് പാടാനും
പുലര്‍ച്ചയ്ക്ക് സംഗീതം കേള്‍പ്പിച്ചു
മറ്റുള്ളവരുടെ മനസ് സന്തോഷിപ്പിക്കാനുമേ എനിക്കറിയു.."
വാക മരം ഒരു നെടുവീര്‍പ്പോടെ പറഞ്ഞു...
"കുയില്‍ ഇല്ലാത്ത കാടും നാടും എന്തിനു കൊള്ളും?
നിന്റെ പാട്ടില്ലാതെ ഇവിടമെല്ലാം ഉറങ്ങി പോയി..
നിന്‍റെ മുട്ടകള്‍ ശത്രുമൃഗങ്ങള്‍ ഭക്ഷണമാക്കി
നിന്‍റെ കുഞ്ഞുങ്ങള്‍ കൊത്തിയോടിക്കപ്പെട്ടു..
കാലവും സമയവും  മറന്നു
ഞാന്‍ പൂക്കാന്‍ പോലും മറന്നു നില്‍ക്കുന്നത് കണ്ടില്ലേ ?
കാക്കയും, കാക്ക പണം കൊടുത്തു
 വശപ്പെടുത്തിയ നിയമവ്യവസ്ഥയും
 ഇവിടം ഒരു നരകമാക്കി.."
കാലം  മറന്നു വസന്തം വന്നതറിയാതെ
 പൂക്കാന്‍ മറന്ന പൂവാകയുടെ കൊമ്പില്‍ നിന്നും
 കുയില്‍ എവിടെക്കോ പറന്നു...
ചിറകടി യുടെ ശബ്ദം പോലും കേള്‍ക്കാത്ത
 നിശബ്ദതയുടെ,
 ഏതോ തമോഗര്‍ത്തത്തിന്‍റെ ചുഴികളില്‍
നിന്ന് കുയിലിന്‍റെ കിതപ്പ്
മാത്രം അലിഞ്ഞില്ലാതെയായി...


Thursday, July 30, 2015

ത്രാസ്...

ജനല്ചില്ല് തുറന്നപ്പോള്‍ കാറ്റില്‍ കുഴഞ്ഞ
നിലാവെട്ടം അകത്തുവന്ന്
മുറിയുടെ കോണില്‍ പതുങ്ങി നിന്നു.
പുറത്തെ പേരറിയാത്ത ഏതോ മരത്തിന്റെ
 ഇലകളുടെ ഇടയില്‍ നിന്ന് വലയില്‍ കുടുങ്ങിയ
 മീനിനെ പോലെ   പോലെ ചന്ദ്രന്‍ വേദനയോടെ 
എന്നെ നോക്കി
ഞാന്‍ തൂക്കുകയര്‍ വിധിച്ച കൊലയാളി
  ഇപ്പോള്‍ ചലനമറ്റ്, അടയാത്ത കണ്ണുകളോടെ ലോകത്തെ നോക്കി തൂങ്ങിയാടുന്നുണ്ടാകും...!
നിലാവിന്റെ കൂടെ വന്ന പേടി ,
മൂര്‍ച്ചയുള്ള നാവുകൊണ്ട് 
എന്റെ അടുത്തേക്ക് വന്നപ്പോള്‍ 
പൊതുനീതിയെന്ന പുതപ്പുകൊണ്ട്‌ 
എന്റെ കണ്ണുമൂടി ഉറക്കം നടിച്ചു ഞാന്‍ കിടന്നു

Tuesday, July 7, 2015

ഇരുട്ടില്‍ ഒളിപ്പിച്ചത്..

അവൾ അന്വേഷിച്ചു കൊണ്ടിരുന്നു
"പൂമ്പാറ്റകൾ എവിടെയാണ് ഉറങ്ങുന്നത് ?
ഒരു കരിമേഘം മാറിയപ്പോൾ കുത്തിയൊഴുകി വന്ന
നിലാവ് അവിടെയാകെ തളം  കെട്ടി
രാവിന്റെ പരമ രഹസ്യങ്ങൾ വെളിവാകാൻ തുടങ്ങിയതിൽ
മനം നൊന്തു പ്രകൃതി ഒന്നു  തേങ്ങി
വഴിയിൽ കണ്ട കുറച്ചു കരിവണ്ടുകളോട് അവൾ
ചിത്രശലഭങ്ങൾ എവിടെ പാർക്കുന്നുവെന്നു തിരക്കി  ...
"അവ ഉറങ്ങാറില്ലല്ലോ  ..നിറവും അഴകുമെല്ലാം
കയ്യിൽ  ഇരിക്കുമ്പോൾ അവ എങ്ങനെ ഉറങ്ങും ...
രാത്രിയുടെ കറുപ്പിൽ അവ ലയിച്ചു  ചേരുകയാണ് പതിവ് ..
പക്ഷെ നീ എന്തിനാണ് ഈ കാട്ടിലേക്ക് വന്നത്?
നിന്റെ അഴകും നിറവുമെല്ലം അത് പോലെ ഇല്ലാതാക്കാനുള്ള വിദ്യ നിനക്കറിയുമോ ?"
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു...
"ഞങ്ങൾ നാട്ടിലെ പൂമ്പാറ്റകൾക്ക്   ഇതൊന്നും അറിയില്ല ..."
വണ്ട്‌ അവളെ അനുഗ്രഹിച്ചു
കരിനീല നിറം അവളിൽ നിറഞ്ഞു
പിന്നീടാരും അവളെ കണ്ടില്ല ...
മായാത്ത ഇരുട്ടിൽ  എവിടെയോ
തൻറെ  ചിറകുകളും ഒളിപ്പിച്ചു അവൾ ലയിച്ചു ചേർന്നിരുന്നു



Friday, April 24, 2015

മഴയും പ്രണയവും

മഴ പെയ്യുമ്പോള്‍ വെള്ളത്തുള്ളികള്‍
 മാത്രമാണോ താഴേക്ക്‌ വരുന്നത് ?
മണ്ണിനെ മനസാക്കി എഴുതിയ കുറെ കവിതകള്‍
മുളകളായി പൊട്ടിവിരിയാന്‍
സ്വര്‍ഗം അനുഗ്രഹിക്കുന്നതു അപ്പോഴല്ലേ ?
നന്മയും സന്തോഷവും വിരഹവും പ്രണയവും
ദുഖവും മരണവുമെല്ലാം പല നിറങ്ങളില്‍ പെയ്യുന്നില്ലേ ?
മഴതുള്ളിയില്‍ നിറമില്ല എന്നാരാ പറഞ്ഞെ ?
ഒരായിരം മഴവില്ലിനെ
ഗര്‍ഭം ധരിച്ചല്ലേ ഓരോ തുള്ളിയും താഴേക്ക്‌ പറക്കുന്നത്?
ഓരോ മഴത്തുള്ളിയും ഒരായിരമായി
വേര്‍പിരിഞ്ഞു കവിളില്‍ വന്നു
ചുംബിക്കും പോലെയാണ് പ്രണയം
എന്നവനു തോന്നി
പനിചൂടില്‍ ഉരുകുമ്പോള്‍
നെറ്റിയില്‍ നനച്ചിട്ട തുണിതുമ്പില്‍ നിന്ന്
കിട്ടുന്ന തണുപ്പിന്റെ സുഖം പോലെ....
"പുതുമഴ കൊള്ളേണ്ട...പനിപിടിക്കും"
എന്ന വാക്കുകളെ മുറിച്ചു
പെരുമഴക്കാട്ടിലേക്ക് ഓടിക്കയറുന്ന
കുട്ടിയുടെ വാശി പോലെ ...
വെയില്‍ അധ്വാനിക്കാനും
മഴ പ്രണയിക്കാനും ഓര്‍മിപ്പിക്കുന്നു എന്ന്
 പണ്ടാരോ പറഞ്ഞപോലെ
പ്രണയത്തിന്റെ ഓരോ നിറങ്ങളും
ഒരു മഴക്കും മറ്റു മഴക്കും ഇടയിലുള്ള
ആ തണുത്ത കാറ്റിനേക്കാള്‍ സുഖകരമാണ്
എന്ന് അവന്‍ ഓര്‍ത്തു...
പ്രണയപ്പനി പിടിക്കും എന്നറിഞ്ഞിട്ടും
എന്തെ പുതുമഴ നനഞ്ഞത്‌ ?
പനി വരുന്നത് നല്ലതാ...
ഉള്ളിലെ ആശുധികളെ
ചൂടാല്‍ ഉരുക്കി അത് പുറം തള്ളുന്നില്ലേ..



Wednesday, April 1, 2015

കൊലച്ചതികള്‍....!

വയറ്റില്‍ അതേ  ഇടിയും തൊഴിയുമാണ്...
എന്ത് കുറുമ്പനായിരിക്കും അകത്തു
ഉള്ളതെന്നോര്‍ത്തു അവള്‍ മെല്ലെ
ചിരിച്ചു...
ഇപ്പോള്‍ തീരെ വയ്യതായിട്ടുണ്ട്...
ക്ഷീണവും അസ്വസ്ഥതയും കൂടുതല്‍ ആണ്...
ഒന്നും കഴിക്കാനും കഴിയുന്നില്ല..
എന്നാ ഇവന്‍ ഒന്ന് പുറത്തു വരുക...!
വയറില്‍ തഴുകി കൊണ്ട് അവള്‍ ഓര്‍ത്തു...
മുറിക്കു വെളിയില്‍...കഴിക്കാത്ത ഭക്ഷണം പാത്രത്തില്‍ നിന്ന് മാറ്റാന്‍ അവളുടെ ഭര്‍ത്താവ് വന്നു നില്‍പ്പുണ്ടായിരുന്നു...
കുഞ്ഞു ജീവൻ തുടിപ്പ്  വെച്ച നാളിൽ  കീചകവധം ആട്ടക്കഥ
 ഡോക്ടര്‍ക്ക്‌വന്‍തുക കൊടുത്തു അവളുടെ വയറ്റില്‍ കളിപ്പിച്ചപ്പോള്‍ അയാള്‍ അറിഞ്ഞിരുന്നില്ല ആ ജീവന്റെ സത്തെല്ലാം ഊറി വന്നു അവളുടെ കാലിലെ ചങ്ങല ക്കഷ്ണങ്ങളായി
രൂപമെടുക്കുമെന്ന്‍....!
പക്ഷെ....അവള്‍  അപ്പോഴും വയറ്റില്‍ ചുമക്കുന്നുണ്ടായിരുന്നു
എപ്പോഴും ഉള്ള അനക്കങ്ങളായി....
ചവിട്ടലും കുത്തലുകളുമായി...
ആ കുറുമ്പുകാരനെ ...!
വര്‍ഷങ്ങളായി ചുമക്കുകയാണ്...ഒരിക്കലും  വെളിച്ചം കാണാന്‍ സമ്മതിക്കാതെ...
.അവളുടേത്‌ മാത്രമായി അങ്ങനെ....

Friday, March 20, 2015

ശംഖും കല്ലും...

ശംഖും കല്ലും ഒരിക്കല്‍ കണ്ടു മുട്ടി.
 വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ കല്ല്‌ ചോദിച്ചു.
"എങ്ങനെ ഈ കടലിന്‍റെ അടിമത്വത്തില്‍ കഴിയുന്നു..?.
എനിക്ക് ജലത്തെ തന്നെ വെറുപ്പാണ്.
സ്വന്തമായി ഒരു ആകൃതിയുമില്ല.
എന്നാലും ഒരു കല്ലിനെപ്പോലും ഉരച്ചുരച്ചു ആകൃതി മാറി ഇല്ലാതാക്കി കളയും.."
ശംഖുപറഞ്ഞു.."പക്ഷെ.എനിക്കെല്ലാം ജലമാണ്..
കടലിന്റെ അടിമത്വം ഞാന്‍ ആസ്വദിക്കുന്നു
തിരകള്‍ എന്നിലേക്ക്‌ പാഞ്ഞടുക്കുമ്പോള്‍ ഞാന്‍ എതിര്‍ക്കാറില്ല...
കടല്‍ സ്നേഹിച്ചു സ്നേഹിച്ചാണ് എന്നെ അടിമപ്പെടുത്തിയത്..
ദാ..ഇപ്പോള്‍ എന്നെ കാതോരം ചേര്‍ത്ത് നോക്കൂ.."
കല്ല്‌ ഒരു നിമിഷം സ്തംഭിച്ചുപോയി...
കടലിനെ മാത്രമല്ല...ഏഴു സമുദ്രങ്ങളും അവയുടെ കരിനീലനിറമുള്ള രഹസ്യങ്ങളും ഉള്ളിലാക്കിയ ശംഖിനെക്കണ്ട്..."
അമ്പരന്നു കണ്ണ് നിറഞ്ഞുകല്ലിന്..
കല്ല്‌ നിര്‍ത്താതെ കരഞ്ഞു...ഒപ്പം മണലായി മാറിയ പല കല്ലുകളുംചേര്‍ന്ന് കരഞ്ഞു...
അങ്ങനെ മണല്‍ത്തരികള്‍ കരഞ്ഞു കരഞ്ഞു കടലിന് ഉപ്പുരസമായത്രേ....!!!

Tuesday, March 17, 2015

ഒരു കവിത പിറക്കാന്‍...

ചിതല്‍പുറ്റ് പോലെ  ജീവന്‍റെ വേരുകളിലേക്ക്  പടര്‍ന്ന വാക്കുകള്‍...
വരികളും വാക്കുകളും മറന്ന കവിതയായി ഞാനൊഴുകി...
അക്ഷരങ്ങളോട് പിണക്കം ആയിരുന്നു...
എടുത്തു തീര്‍ന്ന അക്ഷരങ്ങളും
ഒരിക്കലും എടുക്കാത്ത അക്ഷരങ്ങളും
ഏടുമുറികളില്‍ കലപില കൂട്ടി....
എന്‍റെ കവിത എന്നൊന്നില്ലായിരുന്നു..
കാരണം ഞാന്‍ കവിത ആയിരുന്നു
സര്‍പ്പക്കാവും അമ്പലക്കുളവും തല നീട്ടിയ കവിത
മഷിത്തണ്ടും മയില്‍പ്പീലിയും നിധിയായി കുഴിച്ചിട്ട കവിത
മാങ്ങാച്ചുനയും കൈതപ്പൂവും മണക്കുന്ന കവിത
മാടനും  മറുതയും ഒടിയനും കണ്ണുരുട്ടിയ കവിത
വിപ്ലവം വേരാഴ്ന്ന, തോക്കും ബോംബും ഒളിപ്പിച്ച കവിത
ചോരപ്പുഴയും അഴുകിയ തെരുവും ചുടലനൃത്തം ചവിട്ടിയ കവിത
പക്ഷെ അക്ഷരങ്ങളെ എഴുത്താണിയാല്‍
താളില്‍ തറയ്ക്കാന്‍ കഴിഞ്ഞില്ല
വരികള്‍ക്കു ശ്വസിക്കാന്‍ കഴിയാതെ പിടഞ്ഞു ചത്തു
വാക്കുകള്‍ കൂട് തുറന്നു വിട്ട കിളിയായി പറന്നകന്നു
 ജീവന്റെ കവിതയില്‍ ചിതല്‍ മൂടിയിരുന്നു...
യുഗങ്ങളായികാത്തിരിപ്പിലാണ്...
ഇനി എന്നെങ്കിലും എപ്പോഴെങ്കിലും
വാല്‍മീകിയായി പുറത്തു വരാന്‍...





Wednesday, March 4, 2015

വേട്ടനീതി ?

ചോര തളംകെട്ടുന്നു...
തലച്ചോറില്‍..,നെഞ്ചില്‍...പ്രാണനില്‍..
അവന്‍ ഒന്നുകൂടി ഞെരങ്ങി...
ഇപ്പോള്‍ കളിപ്പാട്ടത്തിന്‍റെ മിന്നാമിന്നി നിറം ഇല്ല..
കഥപുസ്തകത്തിലെ  താമരനൂല്തിന്നുന്ന അരയന്നവും
ആഴത്തിലേക്ക്ഊളിയിട്ടുപോയി..
കണ്ണില്‍ ചോര മാത്രം
കളിയ്ക്കാന്‍ കൂട്ടാത്തതിനു
 കെറുവിച്ച കവിളും
 മഴയിൽ കളിയ്ക്കാൻ കൊതിയുള്ള കണ്‍പീലിയും,
അപ്പോഴും പുറത്തെ  തൊടിയിൽ
  ചുറ്റി തിരിയുന്നുണ്ടായിരുന്നു
ഒന്നാം തരത്തിലെ
പാഠപുസ്തകത്തിലെ വേട്ടക്കാരൻ
ഇപ്പോൾ കണ്മുന്നിൽ ....
തലയിൽ  പുഴു അരിക്കുന്ന അസ്വസ്ഥതയും,
കണ്ണിൽ നിന്ന് കൊള്ളിയാൻ പായുന്ന വേദനയും
 ഇപ്പോൾ അറിയുന്നേ ഇല്ല..
"എന്താ മോനേ ....പേടിക്കണ്ടാ..
നിന്റെ ചേട്ടനല്ലേ.. ദാ..ഇങ്ങു അടുത്തേക്ക്   വാ .."
കരയാൻ അറിയാഞ്ഞിട്ടല്ല;
കരച്ചിൽ പണ്ടേ മറന്നു തുടങ്ങിയിരുന്നു ...
വേട്ടക്കാരൻ  കരുതിയ പോലെ തന്നെ കാര്യങ്ങൾ നടന്നു... കുഞ്ഞാണ്‍കിളിയുടെ   തൂവലും
 പിഞ്ചു എല്ലുകളും  പോലും അയാൾ വിഴുങ്ങി...
പല വട്ടം  അയാൾക്ക്   മുന്നില് അവൻ മരിച്ചു വീണു...
എല്ലാ മാസവും മുടിയില്ലാത്ത കൊച്ചുതലയിൽ
 പതിക്കുന്ന ശക്തിയേറിയ കിരണങ്ങളെക്കാളും
മൂർച്ചയായിരുന്നു  അയാളുടെ
അഴുകിയ വാക്കുകള്‍ക്കു  എന്ന് അവനു തോന്നി...
ഓരോ തവണയും വേട്ടവന്യതക്കാടിൽ  നിന്നോടിതളർന്നു,
 ജന്മങ്ങളുടെ കാറ്റു പോയ ബലൂണുകൾ  പോലെ
 അവൻ ...
'വയ്യാത്ത കുഞ്ഞല്ലേ പാവം'എന്ന്  പറഞ്ഞു
അവനെ  ഓർത്തു നൊന്തു അമ്മക്കിളി ..
ഒരു നനഞ്ഞ പകലിൽ ആ പിഞ്ചു,
ശക്തിയായി നിലവിളിച്ചു...
'മുട്ടായിചേട്ടൻ' പുറകെ വരുന്ന സ്വപ്നം കണ്ട് ...
അന്നാണ്‌ ഇരപിടിയൻ നീർക്കോലിയും
 ഒറ്റക്കണ്ണി കാക്കപ്പെണ്ണും ..
കാറ്റിനോട് സത്യം പറഞ്ഞത്...
കാറ്റ് ആ കഥ പറഞ്ഞെത്തും  മുൻപേ
 അവൻറെ ചങ്കിലെ പിടച്ചിൽ
അനിശ്ചിത കാലസമരം തുടങ്ങിയിരുന്നു,,,

ചോരക്കുറിപ്പ് ; പെണ്ണിന്റെ മറയാത്ത ശരീരത്തിൻറെ അളവും അവൾ ഇരുട്ടിൽ പുറത്തിറങ്ങുന്ന മണിക്കൂറുകളുടെ കണക്കും കൂട്ടിക്കിഴിച്ചു അവയും ബലാത്സംഗങ്ങളുമായി ഉള്ള കൃത്യമായ ബന്ധം കണ്ടുപിടിക്കുന്ന മാന്യശാസ്ത്രജ്ഞരോട്,,,  നേരെ നില്ക്കാൻ ആരോഗ്യമില്ലാത്ത ഒരു പിഞ്ചുബാലനും പ്രതികരിക്കാൻ കഴിവില്ലാത്ത പശുക്കിടാവും ഏതു കാമദാഹമാണ് 'ശ്രേഷ്ഠപുരുഷനിൽ' ഉണർത്തുന്നതെന്നതിനു കൂടി ഒരു സിദ്ധാന്തം വൈകാതെ കണ്ടെത്തണമെന്ന് അപേക്ഷ ...



Tuesday, February 24, 2015

ഒരു ചെറിയ ഭൂമികുലുക്കം...!

               ഒരു ചെറിയ ഭൂമികുലുക്കം ...!

അനിയനു വിട്ടുമാറാത്ത പനിയും  ക്ഷീണവും  ഉണ്ട് എന്ന് കഴിഞ്ഞ ദിവസം വീട്ടില് നിന്ന് വിളിച്ചപ്പോൾ അറിഞ്ഞു...
വിഷമില്ലാത്ത പച്ചക്കറികളും നല്ല ആരോഗ്യശീലങ്ങളും രോഗങ്ങളില്ലാത്ത ബാല്യവും ഉണ്ടായിരുന്ന കാലത്തേ പറ്റി ഞാൻ അപ്പോഴാണ് ഓർത്തത്‌...
പക്ഷേ അതിനു ഒരുപാടു കാലം പഴക്കമില്ല....ഒരു രണ്ടു  തലമുറ  മുന്നോട്ടു പോയാൽ  മതി ..
കഥ നടക്കുന്നത് മലബാറിൽ ...
തിരുവിതാങ്കൂറിൽ നിന്നുള്ള   കുടിയേറ്റം  അതിന്റെ ഉച്ചസ്ഥായിയിൽ നില്ക്കുകയാണ്...
എൻറെ അച്ഛന്റെ  അച്ഛന്റെ അച്ഛൻ ...അതായതു മുത്തച്ഛൻ ആണു നായകൻ 
(ഏഴു അടി ഉയരം ,അതിനൊത്ത വണ്ണം ...അജാനുബാഹു എന്നോ ആരോഗദ്രിഢഗാത്രൻ  എന്നോ മൂപ്പരെ വിളിക്കാം...)
സന്ധ്യക്ക്‌ അദ്ദേഹത്തിന്റെ ഭാര്യ കുട്ടികൾക്ക്   (എന്റെ വല്യപ്പനും അടങ്ങുന്ന 5 പേർ ) ഭക്ഷണം കൊടുക്കുകയാണ്...അപ്പൻ ഇതുവരെയും എത്തിയില്ല...ചെറിയ മഴക്കോളുണ്ട് ...
ഈ  ഭക്ഷണം എന്ന് കേട്ട് ആരും തെറ്റിധരിക്കരുത് ...ഒരു വീട്ടിലുള്ള എല്ലാ വയറുകളും നിറക്കാൻ ഒന്നും ഉള്ളതൊന്നും അന്നുണ്ടായിരിക്കില്ല  ... ഒരുവിധം എല്ലാ ഇടത്തും അവസ്ഥ ഇതു തന്നെ ...കുഞ്ഞുങ്ങൾക്കും  അപ്പനും വല്ലതും കൊടുക്കാനേ  അവ തികയു...ആപ്പോൾ സ്ത്രീകളായ.ഭാര്യമാരായ,അമ്മമാരായ,ഒരുപാടു ജോലികൾ  ചെയ്യുന്ന  കുടുംബിനികളോ  ? ഈ ചോദ്യം , കഥ പറഞ്ഞു തന്ന എൻറെ വല്യമ്മയോടും ഞാൻ   ചോദിച്ചു...ഉണക്കമരച്ചീനിയോ   കഞ്ഞിയോ കഴിക്കും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ച മറുപടി .."അവർ മുണ്ടു മുറുക്കിയുടുക്കും"
  എന്റെ അമ്മച്ചി നെടുവീർപ്പോടെ  പറഞ്ഞു ...
ശരി  കഥയിലേക്ക് വരാം ..
അങ്ങനെ കുഞ്ഞുങ്ങൾ  ഭക്ഷണം കഴികുമ്പോൾ പെട്ടെന്നൊരു മുഴക്കം ...വീട് ചെറുതായി ഒന്ന് കുലുങ്ങി...ഇടിമുഴക്കം   ആണോ ഭൂമികുലുക്കം ആണോ എന്നറിയാതെ അമ്മയുടെ നെഞ്ചിലേക്ക് മുഖം അമർത്തി   കുഞ്ഞുങ്ങൾ ...
"എടി കുഞ്ഞുപ്പെണ്ണേ .."അപ്പന്റെ സ്വരം .....!
ഭയഭക്തിബഹുമാനത്തോടെ ചാടി എണീറ്റു  വാതിൽ മറവിൽ പോയി നിന്ന് ചോദിച്ചു ...."എന്നതാ ഏതാണ്ടു വല്യ ഒച്ചയും മൊഴക്കവും ...?"
 അമ്മയുടെ മുണ്ടിൻറെ വാലിൽ നിരയായി കുട്ടികളും...
  അവർ അപ്പന്റെ  കയിലെ പൊതിയിലെ  സാധ്യതകളെ പറ്റി സ്വപ്നം കാണാൻ   തുടങ്ങിയിരുന്നു  ...
തൻറെ സ്ഥായിയായ നിസംഗ ഭാവത്തിൽ മൂപ്പർ
".ഓ  ... അതെന്റെ കൈമുട്ടു   ഈ ഭിത്തിയിൽ ഒന്നിടിച്ചതാ ..നീ ഇച്ചിരി വെള്ളം കോരിവെക്ക് .."
എന്ന് പറഞ്ഞു  അകത്തേക്ക് കയറിപ്പോയത് തുറന്ന വായോടെ നോക്കി  നിൽക്കാനേ ഭാര്യക്കും കുഞ്ഞുങ്ങൾക്കും കഴിഞ്ഞുള്ളൂ...
                                                               ***
 ഇതായിരുന്നു അന്നത്തെ ആളുകൾ ..!കാട്ടുമൃഗങ്ങളുടെ അലർച്ചയും വിഷസർപ്പങ്ങളുടെ സീൽക്കാരവും ഉള്ള കറുത്ത കാടുകൾ വെട്ടിത്തെളിച്ച് കപ്പയും കാച്ചിലും തെങ്ങും കവുങ്ങും വെച്ചുപിടിപ്പിക്കാനും ,മലമ്പനിയും വസൂരിയും ദയ ഇല്ലാതെ തങ്ങളുടെ എണ്ണം കുറയ്ക്കാൻ  അടുത്തെത്തുമ്പോൾ മനസാന്നിധ്യത്തോടെ  നിൽക്കാനും     ഒന്നുമില്ലാത്ത പട്ടിണി കർക്കിടകങ്ങളിൽ പ്രതീക്ഷ കളയാതെ മുന്നോട്ടു പോവാനും .അവർക്ക് ...കഴിഞ്ഞു ..അദ്ധ്വാനത്തിന്റെ ഫലം കാണാൻ കഴിയാതെ വേർപിരിയുന്ന തൻറെ  ഇണയുടെയും മക്കളുടെയും ഓർമകളുമായി  ജീവിക്കാൻ അവർക്കു  കഴിഞ്ഞു ..ആരോഗ്യമുള്ള മനസും ശരീരവുമായി ...

പിൻകുറിപ്പ് :ഒരുപാടു വിയർപ്പൊഴുക്കി ചോര നീരാക്കി മണ്ണിനോടു  പോരാടിയ എന്റെ പൂർവികർക്കും എല്ലാ കുടിയേറ്റ കർഷകർക്കും  സമര്പ്പിക്കുന്നു...അവരുടെ വിയര്പ്പിന്റെയും സ്നേഹാനുഗ്രഹങ്ങളുടെയും  ഫലമാണ് ഞാനടങ്ങുന്ന എന്റെ തലമുറ അനുഭവിക്കുന്നത്   എന്നറിഞ്ഞു കൊണ്ട് തന്നെ ...
അവരുടെ കഥകളും ഓർമകളും  സ്വപ്നങ്ങളും   ഒന്നും ഇല്ലതായിട്ടില്ല ...അവ ഈ  മണ്ണിൽ തന്നെ ഉണ്ട് ... ചില വേരുകൾ  പോലെ ...അടുത്ത  മഴയിൽ വീണ്ടും തളിരിടാൻ ...


Thursday, February 19, 2015

ശവപ്പെട്ടിയിലെ പൂക്കള്‍

ശവപ്പെട്ടിയിലെ പൂക്കൾ ....
അവ ആർക്കു വേണ്ടിയാണു ?
ആരാണ് അതിൻറെ ഭംഗി ആസ്വദിക്കുന്നത്‌ ?
ഒരു പകൽ മായും  മുൻപേ കരിഞ്ഞു കൊഴിയുന്ന അവ ..
എന്താണ് മൗനമായി പറയുന്നത് ?
ചുവപ്പും മഞ്ഞയും നിറ ത്തിൽ  കത്തുന്ന ആ നാളങ്ങൾ
 മങ്ങാൻ വെറും ഒരു ദിവസം മതി  ....
ഒരുപാടു പ്രണയങ്ങളും സ്വപനങ്ങളും  ആഘോഷങ്ങളും ...
എല്ലാം കണ്ടു ഒടുവിൽ ഉണങ്ങിപോകുന്ന ആ പൂക്കൾ പോലെ ...
വെയിൽ  ഉള്ള പ്രഭാതത്തിൽ   അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെ ...
ആ പെട്ടിയിൽ മറ്റൊരു ജീവിതവും ഇല്ലാതാവുന്നത് ആരാണ് കണ്ടത് ?



Wednesday, February 11, 2015

ജന്മമേഘശകലം

നിറം മങ്ങിയ മയിൽ‌പീലി പോലെ ....
ശബ്ദം നഷ്ടപ്പെട്ട കുയിലിനെപോലെ ...
ഉണങ്ങിയ മഷിത്തണ്ടു പോലെ ...
എന്റെ ആത്മാവിൽ നിന്നു ഉള്ചൂടു   നഷ്ടമായി ...
ജീവന്റെ വറ്റി  വരണ്ട മേഘത്തുണ്ടിൽ ...
ഞാൻ ...ഒരു തപസ്വിനിയായി മയങ്ങി ....
അടുത്ത പുതുമഴയിൽ എങ്കിലും മോക്ഷം കിട്ടി ...
മണ്ണിന്റെ നെഞ്ചിൽ   വീണുടയാ.ൻ ..

Tuesday, February 10, 2015

എന്‍റെ വേരുകള്‍ പറയാതിരുന്നത്....

എന്റെ  വേരുകൾക്ക്‌ ഒര്പാടു പറയാൻ ഉണ്ടായിരുന്നു ....അവർ പറഞ്ഞത്‌ എഴുതിവെക്കാൻ അന്നു തൂലിക ഇല്ലായിരുന്നു..കാലത്തിന്റെ പായൽ പിടിച്ച ചുവരിൽ കരിക്കട്ട കൊണ്ട് അവ കോറിയിടാൻ കഴിയുമെന്നു പ്രതീക്ഷിച്ചുകൊണ്ടു തുടങ്ങട്ടെ ....