Wednesday, December 6, 2017

നിന്‍റെ ശബ്ദവും എന്‍റെ ഹൃദയമിടിപ്പും ഒരേ താളത്തിൽ ആവുന്ന നിമിഷമേ
എന്‍റെ ആത്മാവിനു എന്നിൽ നിന്നും മോക്ഷം കിട്ടൂ

സ്നേഹം കാണുമ്പോൾ ഭയപ്പെട്ടു പോകുന്ന രീതിയിൽ ഒരു ഹൃദയത്തെ അനാഥമാക്കി വിടുന്നതാണ് ഏറ്റവും വലിയ കൊലപാതകം

Thursday, November 23, 2017

മഴ, ഹൃദയമില്ലാത്ത ഒരു ഭ്രാന്തിയെപ്പോലെ
ക്രൂരമായി  മണ്ണിന്‍റെ നെഞ്ചു മാന്തിപ്പൊളിക്കുകയാണ്
തണുത്തു വിറച്ചിട്ടും പനി പെരുത്തിട്ടും
ഇരുട്ടുമുറിയിൽ അനാഥയായി
പുതക്കാതെ ഞാൻ.
പുക  പിടിച്ച എന്‍റെ ശ്വാസകോശത്തിന്റെ
ചുവരുകൾക്കുള്ളിൽ നിന്ന്
മരണ വണ്ടിയുടെ താളത്തിൽ  
ഒരു മൃഗത്തിന്റെ കുറുകൽ 
നരകം കണ്ടവന് പിന്നെ മരണം ഭയാനകമാകില്ല 
തലയ്ക്കുള്ളിലോ വാരിയെല്ലുകൾക്കിടയിലോ
എന്ന് ഉറപ്പിക്കാനാവാത്ത ഒരു  കെട്ടലാണത് 
വിഷാദം മറ്റാരും കാണാതെ വന്നു ഭവിച്ച
ഒരു അപകടം പോലെയാണ്
പ്രിയപ്പെട്ടവർ എത്തുമ്പോഴേക്കും 
ആന്തരാവയങ്ങൾ തകർന്നു 
രക്തം ഉള്ളിൽ കട്ടപിടിച്ചു 
നാം പിടയ്ക്കുന്നുണ്ടാവും
 പ്രാണൻ പോകുന്ന വേദനയും
 മരണ ഭയവും ആരും അറിയില്ല
എനിക്ക്, ഞാൻ മരിച്ച കാലം മുതൽ
എന്റെ മരണാന്തര ചടങ്ങുകൾ
ഞാൻ കൃത്യമായി നടത്തിപോന്നിരുന്നു
ഓർമ്മകൾ, ജീവന്റെ അവശേഷിക്കുന്ന കോശങ്ങൾ  ഭക്ഷിക്കുന്നതു  കണ്ടു  ഞാൻ  കിടന്നു
പതിയെ , വളരെ  സാവധാനത്തിൽ  കൊണ്ടുപൊയ്ക്കൊള്ളുക 


Monday, November 20, 2017

ഭയപ്പാട്

രുദ്രാക്ഷംകൊണ്ടുള്ള  കിടക്ക..   
നീ വിയർക്കുന്നതും ഞാൻ ചിരിക്കുന്നതും കടുത്ത തവിട്ടു നിറമുള്ള രുദ്രാക്ഷങ്ങൾ !
എന്‍റെ വാരിയെല്ലുകൾക്കിടയിൽ നിന്ന് രുദ്രാക്ഷം പൂക്കുന്ന വള്ളിച്ചെടി വളരുന്നു
ഞാൻ ഞെട്ടി ഉണർന്നു നിന്നെ തിരഞ്ഞു
ഉറങ്ങാൻ ഭയമാകുന്നു 
ഉറക്കത്തിന്റെ   ചുഴികളിലൊക്കെയും സ്വപ്‌നങ്ങൾ കത്തി  കയ്യിലൊളിപ്പിച്ചു
എന്നെ കാത്തിരിപ്പുണ്ട്

Friday, November 10, 2017

ആകാശം മുഖം നോക്കിയാണ് കടലിനു നീല നിറമായത്‌
മുറിഞ്ഞ മരത്തിന്റെ ചോര വീണാണ് മണ്ണ് കറുത്തതു

Tuesday, November 7, 2017

ഉള്ളിലിരുന്നു സത്യം പറയാൻ തുടങ്ങുന്ന എന്നെ എത്ര തവണയാണെന്നോ ഞാൻ കഴുത്തു ഞെരിച്ചു കൊന്നിട്ടുള്ളത് !

എന്‍റെ കണ്ണീരെല്ലാം പാപത്തിൽ തിളച്ചു ഇരുട്ടിന്റെ ചുവരുകളിൽ  കറകളായി  തീർന്നിരുന്നു 
നിന്‍റെ കണ്ണീരാകട്ടെ  മോക്ഷം കിട്ടാത്ത  ലാവ  തുള്ളികളായി ,
ആത്മാവിൽ  അർബുദമായി  ,
ചതിക്കപ്പെട്ട  രോദനങ്ങളായി 

Thursday, November 2, 2017

കേൾക്കുന്ന  പാട്ടിലും   ചുറ്റുമുള്ള   വായുവിലും  എന്‍റെ നഷ്ടബോധത്തിന്റെ  കയ്പ്പു  കലർന്നിട്ടുണ്ട് 
ഉന്മാദത്തിന്റെയും  സ്വപ്നത്തിന്റെയും  കൂടിക്കാഴ്ചകളിൽ  അബോധം  ഉറങ്ങുന്നിടത്തു  നിന്‍റെ ഹൃദയം കഴുത്തു കുരുങ്ങി  പിടക്കുന്നതു  എനിക്ക് കാണാം      

Monday, October 30, 2017

ഇനിയെങ്കിലും നന്നാവൂ എന്നോർമിപ്പിക്കാൻ ഞാൻ എന്നെ തന്നെ മരണ രംഗങ്ങൾ കാണിച്ചു പേടിപ്പിക്കാറുണ്ട്
ഇന്ന് കണ്ട  സ്വപ്നത്തിൽ  മരിച്ച ഞാൻ മഞ്ഞ നിറമായി മാറി
മഞ്ഞയുടെ ഭയപ്പെടുത്തുന്ന നിത്യതയിൽ കുടുങ്ങി എന്‍റെ ആത്മാവ് ശബ്ദമില്ലാതെ  നിലവിളിച്ചു

Thursday, October 19, 2017

ഭ്രാന്തിയുടെ കരച്ചിലിന്റെയും പൊട്ടിചിരിയുടെയും 
കാരണം പോലെ നിഗൂഢമായ ,
എന്‍റെ നെറ്റിയിൽ നിന്ന് നിന്‍റെ വിയർപ്പിലേക്കു  അലിയുന്ന 
കുങ്കുമം  പോലെ ശക്തമായ  എന്തോ ഒന്ന് !

നീ  ഉണ്ടെന്നും ഇല്ലെന്നുമുള്ള
ഉറപ്പുകളിലും ഉറപ്പില്ലായ്മകളിലും കുരുങ്ങിക്കിടക്കുന്ന
എന്‍റെ മനസമാധാനം !

Wednesday, October 18, 2017

നെഞ്ചിൻറെ പടിയ്ക്കൽ സ്നേഹം
തിരിപോലെ കത്തിച്ചു  ഇനി നീ കാത്തിരിക്കരുത് 
ഓർമയുടെ തണുപ്പിടങ്ങളിൽ
എന്റെ പേര് കുത്തി നിറയ്ക്കരുത്
നീയും നീയുമായുള്ള വാഗ്‌വാദങ്ങളിൽ
എന്റെ നരച്ച ആത്മാവിനെ ന്യായീകരിക്കരുത്
സ്വപ്നങ്ങളുടെ ആഴക്കയത്തിൽ
എന്റെ ഹൃദയത്തുരുത്തിലേക്കുള്ള വഴി തേടരുത്
എന്റെ കണ്ണീരിന്റെ ചിലമ്പൽ കേൾക്കാൻ പാകത്തിന്
നിന്റെ ഉള്ളിലെ ശബ്ദങ്ങളെ വെട്ടിയൊതുക്കരുത്
കരിഞ്ഞു തുടങ്ങുന്ന മുറിവുകളെ വീണ്ടും വലുതാക്കരുത്
നിന്റെ ആത്മാവിന്റെ
മൃദുല ചര്മത്തിലെന്റെ ചിത്രം പച്ച കുത്തരുത്
അറ്റമില്ലാത്ത താഴേക്കു വലിക്കുന്ന
ഇരുട്ടിന്റെ  തിരികല്ലുകളിലാണ് എന്റെ ഹൃദയം ഉറങ്ങുന്നത്
അതിനെ പൊതിയുന്ന ആയിരം കണ്ണുകൾ
കാഴ്ചയും ചോരയുമില്ലാത്ത പ്രേതങ്ങളെ പ്രസവിക്കുന്നു
എന്റെയും നിന്റെയും ഉലകങ്ങൾ രണ്ടാവട്ടെ
മയക്കത്തിന്റെ നിലാവുള്ള കിനാക്കാടുകളിൽ നാമിനി കണ്ടുമുട്ടാതിരിക്കട്ടെ
സ്നേഹത്തെ കോർത്തിട്ട ചൂണ്ടയിൽ
നിന്റെ പാവം ആത്മാവ് കൊത്തി  വലിയാതിരിക്കട്ടെ
എനിക്ക് നീയും നിനക്ക് ഞാനുമുള്ള നുണക്കഥ
മറവിയുടെ കടലിലേക്കു എറിഞ്ഞു കളയാം 

Saturday, September 23, 2017

പെൺചിലന്തി

വാകപ്പൂക്കളുടെ ഇതളുകൾ ഉണക്കി
ഞാൻ നിനക്കയച്ച കുറിപ്പുകൾ
നീ എന്നും പ്രാണനോട് ചേർത്തുവെച്ചു ...
എന്‍റെ ഹൃദയം പോലെ ക്രൂരമായ,
എന്‍റെ കൈകളിലെ കൊലച്ചോര വീണ, കനിവില്ലാത്ത വിഷപ്പൂക്കൾ  ആണെന്നറിയാതെ നീ
നീലച്ചു മരിച്ചു
സത്യത്തിൽ കറുപ്പ് കലക്കി
ഞാൻ നിനക്ക് കുടിക്കാൻ തന്നത്
നരക തീ ആയിരുന്നു
ഹൃദയം പൊട്ടിപ്പൊളിഞ്ഞു
ജീവനിൽ   മുറിവേറ്റു
നിന്‍റെ ആത്മാവ് മരുക്കാട്ടിലൂടെ അലയുന്നത്
ഈ ഇരുട്ടിൽ ഇരുന്നു നിസ്സംഗതയോടെ ഞാൻ കണ്ടു
നീ അറിഞ്ഞില്ല
എന്‍റെ പ്രേമം മുഴുവൻ  അർപ്പിക്കാനായി ഞാൻ തേടിയിരുന്നത്
നരകത്തിന്റെ ഛായ   ഉള്ള മരണത്തെ
ആയിരുന്നെന്ന് !

Friday, September 22, 2017

ശാന്തി കിട്ടാൻ നീ ദൂരേക്ക് പോകണം
എന്‍റെ കണ്ണിൽ നിന്ന് മറഞ്ഞത് കൊണ്ടായില്ല
ഭ്രാന്തനായി അലഞ്ഞിട്ടും കാര്യമില്ല
ആത്മാവ് കൊണ്ട് അകലൂ
എന്‍റെ വിറങ്ങലിച്ച കണ്ണീർ വീണു നിന്‍റെ ജീവൻ നനയാതിരിക്കട്ടെ
നിന്‍റെ നെഞ്ചിന്റെ പിടച്ചിൽ ഞാൻ കേൾക്കാതിരിക്കട്ടെ
ഇരുട്ടും വഞ്ചനയും വിഷവും മാത്രമേ ഇവിടെയുള്ളൂ
പുകയുന്ന , ക്രൂരതയുള്ള നിത്യമായ നരകമാണിത്
ദൂരേക്ക് പോകൂ
ആത്മാവ് കൊണ്ട് അകലൂ

Tuesday, August 29, 2017

'ഊരുതെണ്ടി'

എനിക്ക് വേണ്ടത് രണ്ടു രൂപയാണ് .വെറും രണ്ടു രൂപയെന്നോ ഒരു വലിയ തുക എന്നോ സാഹചര്യങ്ങൾക്ക് അനുസരിച്ചു വിശേഷിപ്പിക്കാവുന്നതാണല്ലോ പണം . ഇപ്പോൾ അത്  തുക തന്നെ. കാരണം സുരക്ഷിത സ്ഥാനത്തെത്താൻ  രണ്ടു രൂപ കൂടെ ആവശ്യമുണ്ട് .കുടിക്കാൻ കുറച്ചു വെള്ളവും അല്പം ഭക്ഷണവും  വേണം. പക്ഷെ പെണ്ണിന് ഈ നാട്ടിൽ വിശപ്പിനേക്കാളും മുൻഗണന കൊടുക്കേണ്ടത് സുരക്ഷിതത്വത്തിനാണല്ലോ .വെള്ള ചായമടിച്ച പള്ളി എന്റെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിന്നു . നേരം 9  കഴിയാനായി .പ്രാർത്ഥിക്കാനെത്തിയ വിശ്വാസികളും പള്ളി കാണാൻ വന്നവരും അവിടം വിട്ടു തുടങ്ങി. എന്റെ കണ്ണിൽ നിന്ന് അറിയാതെ പുറത്തേക്കു ഒഴുകി കൊണ്ടിരുന്ന കണ്ണീർ അടുത്തിരുന്നയാളുടെ രണ്ടു  വയസോളം പ്രായം ഉള്ള കുട്ടി ശ്രദ്ധിക്കുന്നു. ഇല്ല !  ശാന്തത ആണ് ആദ്യ നിയമം . എങ്ങനെ ഇവിടെ വന്നു പെട്ടെന്നും 2 രൂപയുടെ കുറവ് എങ്ങനെ വന്നെന്നും ഓർത്തു പോയി . പലപ്പോഴായി പാഴാക്കിയ നോട്ടുകളും  നാണയങ്ങളും  ഓർത്തു തല പെരുത്തു .
ഇനിയും വൈകിയാൽ അവസാന ബസും പോകും . ഇരുട്ടിൽ നഗരത്തിന്റെ ഭയാനകതയിൽ ഞാൻ നഷ്ടപ്പെടും . പ്രപഞ്ചമേ പൊറുക്കൂ.. 200 നയാ പൈസക്കുള്ള  വഴി കാണിക്കൂ ..
     അഭിമാനം ,സ്വയംപര്യാപ്തത ,നാണം. മാനം എന്നതൊക്കെ വെറും പൊള്ളയായ സങ്കല്പങ്ങളായിരിക്കണം . കാരണം അപരിചിതനായ ഒരു വൃദ്ധനോട് അടുത്ത നിമിഷം ഞാൻ 2 രൂപയ്ക്കു വേണ്ടി കൈ നീട്ടി.
അവിശ്വസനീയത , സംശയം , സഹതാപം,പുച്ഛം   അങ്ങനെ പല പ്രതികരണങ്ങളും ...
 ഞാൻ ശബ്ദം വിറച്ചു കരയാതിരിക്കാൻ പാട് പെട്ട് നിലത്തു നോക്കി. അദ്ദേഹം ദൈന്യതയോടെ എന്നെ നോക്കി. എവിടേക്കു പോകുന്നുവെന്ന് തിരക്കി. വാക്കുകൾ തേങ്ങലിൽ കുരുങ്ങി തൊണ്ടയിൽ തടഞ്ഞു പോയിരുന്നു .. 10  രൂപ എടുത്തു  നീട്ടി അയാൾ ." 2  രൂപ മതി"
ഞാൻ പറഞ്ഞു ."വെച്ചോളൂ എന്റെ കയ്യിൽ ചില്ലറ ഇല്ല.". നന്ദിക്കു പകരം രണ്ടു തുള്ളി കണ്ണീർ പുറത്തേക്കു ചാടി. .. തല ഉയർത്താതെ ഞാൻ തിരിഞ്ഞു നടന്നു. പള്ളിയുടെ ഗേറ്റിൽ സ്ഥിരം കാണാറുള്ള ഭിക്ഷക്കാരിയെ ഇന്ന് കാണുന്നില്ല. വിയർക്കുന്ന നഗരത്തിന്റെ തിരക്കിലൂടെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഞാൻ നടന്നു

ലോക യുദ്ധങ്ങൾ

ഒരു യുദ്ധം അവസാനിച്ചു 
നാം രണ്ടും അറിയാതെ ആരംഭിച്ച യുദ്ധം ..
തമ്മിൽ അറിയാതെയുള്ള യുദ്ധം 
നിന്റെ ഓർമകളിൽ നിന്ന് ഇടം നഷ്ടപ്പെട്ടു ഞാൻ തോറ്റു 
ഹൃദയത്തിൽ നിന്ന് രക്തം പൊടിഞ്ഞു നീയും തോറ്റു 
 യുദ്ധം തോറ്റു  പിരിയുമ്പോൾ ചോര വീണു മണ്ണ് പോലെ നമ്മുടെ മനം കറുത്തു 
ആരും ജയിച്ചില്ല 
യുദ്ധങ്ങൾ അങ്ങനെ ആണല്ലോ !

വിട ..

മരണം ...
ഒരു നിമിഷത്തിന്റെ പകുതി മാത്രം ആവശ്യമുള്ള സംഗതിയാണ്
ഒരു മഴതുള്ളി നിലത്തു വീണുടയുന്നതിന്റെ
അത്ര ലാഘവമുള്ളത്
പക്ഷെ ഈ മെല്ലെയുള്ള മരണങ്ങൾ
അതി ദൈന്യമാണ്‌
മരുക്കാറ്റിന്റെ ചൂടും പൊടിയുമുള്ള വിങ്ങൽ
ഹൃദയത്തെ ബാധ പോലെ വലയ്ക്കുന്നു
ഞാൻ ഒന്നുമില്ലായ്മയുടെ
കറുത്ത കയ്പ്പിൽ വീണു പൊലിയുന്നു
നുണയുടെ വിരിയിട്ടു വെച്ചതെല്ലാം
വെളിവായി
ആത്മാവിൽ പടുകുഴികൾ തീർക്കുന്നു
മരിച്ചത് മണ്ണിനും ചെളിക്കും  അവകാശപ്പെട്ടതല്ലേ
എന്റെ ആത്മാവിനെ ഇരുട്ടിനു പണ്ടേ ഞാൻ തീറെഴുതി കഴിഞ്ഞതല്ലേ
നീ പോകൂ
വെളിച്ചവും ഇരുട്ടും ഒന്നിക്കുന്നത്
ദുരന്തമാണ്...
 അന്ത്യമാണ് ..
പറന്നകലൂ
മരിച്ചവയെ മണ്ണിനു വിടൂ 
കടലിൽ പെയ്യുന്ന മഴയും
 ചങ്കിൽ കുളിരു നിറക്കുന്ന കാറ്റും
നിന്റെ കരളു പോലെ കനിവുള്ള നിലാവും
 നനുത്ത പുലര്കാലങ്ങളും
തിരകളുടെ പാട്ടും
ഇന്ന് എന്റെ പ്രാണനിൽ വിള്ളലാകുന്നു
പറയാൻ  വെച്ചതെല്ലാം
തേങ്ങലും കിതപ്പും ചേർന്ന്
കൊള്ളിയാൻ പോലെ
നെഞ്ചിലാകെ പിടപിടക്കുന്നു 

Saturday, July 22, 2017

നിന്റെ ചോര മഷിയാക്കി
ഞാൻ എഴുതിയ കവിത
ഇന്ന്   ഇരുട്ടിൽ വന്നെന്റെ കഴുത്തു ഞെരിക്കുന്നു
നമ്മൾ ഒരുമിച്ചു പൂക്കാൻ കാത്തുവെച്ച
സ്വപ്നങ്ങളുടെ നിറമുള്ള നാളെകൾ
എന്റെ നുണയുടെ വിഷം തൊട്ടു നൊന്തു പിടയ്ക്കുന്നു 
കാട്ടുമുല്ല  പൂക്കാരിയെ ഭയക്കുന്നില്ല
ആത്മാവ് തൊട്ട പ്രണയം വിരഹത്തെയും !
മരിച്ച പുഴയുടെ  വേരുകൾ
മരത്തിന്റെ  ഉണങ്ങിയ ഹൃദയത്തിലിന്നുമുണ്ട് 
വെട്ടിവീണ തള്ളവാഴയെ കണ്ടു
കൃഷിക്കാരനോട്
പ്രതികാരം ചെയ്യാൻ  തുനിഞ്ഞ
മകനെ നോക്കി വാഴ പറഞ്ഞു
"കൊല  ചെയ്യണ്ട മോനെ,കുല കൊടുത്താൽ മതി !"
വീട്ടാൻ കഴിയാത്ത  കടങ്ങളുടെ പാടാണ് കടപ്പാട് 
പുറത്തു മഴ പെയ്യുന്നു
എനിക്കും നിനക്കുമിടയിലെ നേർത്ത നൂൽ പൊട്ടിയത് മുതൽ
മഴ, വെറും ആത്മാവില്ലാത്ത വെള്ളത്തുള്ളികളാണ് 
നിലക്കണ്ണാടികൾ ഇല്ലാത്ത ചുവരുകൾക്കുള്ളിൽ
ഞാൻ എന്നെ തന്നെ പൂട്ടി ഇടട്ടെ !
നീ പ്രണയിച്ച ചുവന്ന പൊട്ടില്ലാതെ
നീ സങ്കല്പിച്ച നൈർമല്യം ഇല്ലാതെ
മഞ്ഞോളം നനുത്ത സ്വപ്നങ്ങളില്ലാതെ
എന്റെ പ്രതിബിംബം വികൃതമാണ് 

Wednesday, May 31, 2017

ഭ്രാന്തി പുഴ

ഞാനൊരു നദിയായിരുന്നു
ചെറുതെങ്കിലും വന്യമായത്‌...
കരിമ്പച്ച കാട് വഴികളിലൂടെ ഞാൻ പാഞ്ഞൊഴുകി
ഉന്മാദം, നിറങ്ങൾ ഉള്ള കൊച്ചു കല്ലുകളിൽ ഒളിച്ചു എന്‍റെ ഒപ്പമൊഴുകി
നിന്നിലെത്തും വരെ..

നീ എന്‍റെ കടൽ ആണോ എന്ന് എനിക്ക് ഇന്നും അറിയില്ല
നീ ആഴമായിരുന്നു
നീ കടും നീല സ്വപ്‌നങ്ങൾ  ആയിരുന്നു
നീ ഭ്രാന്ത് പിടിപ്പിക്കുന്ന നിഗൂഢത ആയിരുന്നു
എന്‍റെ കടൽ നീ അല്ലാതെ മറ്റെന്താവാനാണ് !

എന്‍റെ യാത്ര നിന്നിൽ നിലച്ചു പോയി
കാലം ഏതോ ചുഴിയിൽ പെട്ട് നഷ്ടമായി
എനിക്ക് മുന്നോട്ട് ഒഴുകണം എന്നുണ്ട്..
പക്ഷെ പിരിച്ചെടുക്കാനാവാത്ത വിധം ഞാൻ നിന്നിൽ കലർന്ന് പോയില്ലേ !
എന്‍റെ കടൽ നീ അല്ലാതെ മറ്റെന്താവാനാണ് !

Sunday, January 22, 2017

ഇരുട്ടിന്റെ പാതി

ഇവിടെയീ ജലധാര തേങ്ങുന്ന കോണിലെൻ പരമാത്മാവ് പതിഞ്ഞു പാടുന്നു
ഉടയാട നേർത്ത നിലാവൊളി പുറകിലായ്  മരണസംഗീതം പോലെ പൊലിയുന്നു

തവളയും രാവിന്റെ മാത്രമാം   പറവയും പൊടിമഴ പോലെ ചിലച്ചു പാടുന്നു
പ്രണയവും പാപവും അലയുന്ന കാറ്റിന്റെ  അലകളിൽ അറിയാതെ അലയുന്നു മറയുന്നു

നിനവിൽ നീയിന്നെന്റെ അരികിലുണ്ടെങ്കിലും
കെടുതിയിൽ നീയെന്റെ തുണയായിരുന്നിട്ടും
വരുമൊരു         പുലരിയോടൊപ്പമുണരുവാൻ വിറയാർന്നതെന്തേ  ഭയപ്പാടിതെന്തേ ?

നീ പാടും കവിത തൻ ഗദ്ഗദം കേട്ടെന്റെ ഇടനെഞ്ചു പൊട്ടിത്തകർന്നതോർക്കുന്നുവോ
ഹൃദയവിളക്ക് തെളിച്ചു നീ എന്റെയാ വഴികളൊക്കെയും താണ്ടുവാൻ കനിവേകി

തലയോടിനുള്ളിൽ  പുളച്ചൊരഴലിന്റെ
മറനീക്കി മൃദുലമായ് മനമോടുയർത്തി നീ    
ജീവന്‍റെ പരമാണു പോലെ ചുരുങ്ങി ഞാൻ നിൻ പ്രാണനെന്റെ പോൽ പ്രിയമാക്കി ഞാനും

നരവീണ മറവിയെൻ മുന്നിലൂടൊഴുകുന്നു
വ്രണമേറി രോഗശാപങ്ങളും കാണുന്നു
വയറൊട്ടി നോവുന്ന കത്തലിൻ് കൂത്തുകൾ
പറയാതെ ഇരുൾ വീഴും കഠിനമാം മരണവും

യുവമാം തുടിപ്പുകൾ വരമായ നേരങ്ങൾ പതിർ പോ്ലെ കത്തിയമരുമെന്നറിയിലും  പ്രണയവും  പ്രഭവമാം  നാളും മടുപ്പിന്റെ കാലാന്ധകാരത്തിനിടയിൽ മറഞ്ഞിടാം

കാലഭൂതങ്ങൾ എത്താപ്പരപ്പിൽ
മലിനമാം മനചിന്ത കാണാ തലത്തിൽ
നാമുണ്ട് നമ്മുടെ പരമമാം പ്രേമവും  വിധിയുടെ താളിൽ നാം ആദി തൻ ബിന്ദുക്കൾ

ഉദയരേഖകൾ മിന്നുന്ന കോണിലേക്കിനിയെന്റെ മനമൊന്നുയർത്തട്ടെ ഞാനും
നിണമൂട്ടി
മിഴിനീർ നനച്ചൊരീ പ്രണയത്തിനിനിയില്ല പതിവ് പോൽ ആദിയും അന്തവും