Wednesday, September 22, 2021

 I watched the movie Incendies and it haunted me for days. The unbearable pain of life and how people receive that pain described in the film shook me. 

It also talks about the idea that how little children know about their parents' early life. I mean, sure if you're becoming a parent in the time of social media and cheaper ways to document events of life, then it's possible that your kids may draw a rough picture of how your life has been, (Your nature, world view, you meeting your partner, when you started sharing life , decides on welcoming children to the life , their childhood and so on)

Before that ? I know a few things that my parents chose to tell from what they remember. A few pictures that they keep as treasurers. Most of the beautiful / painful / random fun things they did in their childhood or teenage is lost on the memory lane. And that upsets me. 

The other day grandma was talking to me about her brother! You know, I didn't even know about his existence. Apparently he had wanderlust in his blood. He left home in his teenage, left no trace for the next 4 years. He came back, left again. No letters or information for another 4 years. He had joined the army. Sent few letters that my grandma still remember. He did that for major part of his life. Until one day , he came back. Tired , older and sick. He never married. Grandma tells me that there is no land that he hadn't touched. But the stories ? No information on that. He just sat there in the verandah. Staring sharply at the road. Everyone thought he would finally settle down. Enjoy the care and love at home. But he left again. Grandma doesn't know if he is alive or not. What a life right ? He was the Saint of disappearance. Prophet of wandering. Advocate of living just for the sake of living, Being bounded by nothing. 


I wonder how much of life is left untold !!

Saturday, July 17, 2021

കെട്ടിപ്പിടിക്കപ്പെടാൻ കൊതിക്കുന്ന ശരീരം അങ്ങേയറ്റം ദയനീയത നിറഞ്ഞതാണ്.
ഒട്ടും ലൈംഗികത ഇല്ലാത്ത
അൽപം മുറുക്കെ ഉള്ള ആ കിട്ടാ കെട്ടിപ്പിടുത്തത്തെ കാത്ത് ശരീരം കാറ്റ് കൊണ്ടെന്ന പോലെ അൽപം വീർത്തു പോകും.
ഞെരിഞ്ഞു അമർന്ന് അൽപനേരം നിന്നു  തൻ്റെ ശരീരം മറ്റു മനുഷ്യരാൽ കെട്ടിപ്പിടിക്കപ്പെട്ടത് ഓർത്ത് ആശ്വസിക്കാൻ ശരീരത്തിൻ്റെ ഉടമ രഹസ്യമായി കൊതിക്കും.
അത് കിട്ടാത്ത കാലത്തോളം
പെരു മഴയത്തെ,
മുറ്റത്ത് വലിച്ചു കെട്ടിയ കറുത്ത ടാർപോളിൻ കാരണം 
വെളിച്ചമെത്താത്ത മുറിയിലെ
ആദ്യ ആർത്തവ വേദനയുടെ നിസ്സഹായതയും വിമുഖതയും നിറഞ്ഞ കുട്ടിയെ പോലെ മനസ്സ് വെറുതെ കരയും.
പായൽ പിടിച്ച ചെരിഞ്ഞ വഴിയിൽ നടക്കുമ്പോഴുള്ള വഴുക്കുമോ എന്ന പേടിയും നടപ്പ് നിർത്തിയാൽ മറിഞ്ഞ് വീഴുമോ എന്ന നെഞ്ചിടിപ്പും പോലെ മനുഷ്യരെ കാണുമ്പോഴെല്ലാം അൽപം ആത്മ നിന്ദയോടും പ്രതീക്ഷയോടും കൂടെ നിലകൊള്ളും.
ഗുരുത്വാകർഷണം വിട്ടു പോയി ഭ്രമണ പഥമില്ലാതെ അലയുന്ന കരട് പോലെ മനുഷ്യ സ്നേഹം കിട്ടാത്ത മനുഷ്യർ തന്നിൽ നിന്നും മറ്റുള്ളവയിൽ നിന്നുമകന്ന് ചുറ്റിക്കറങ്ങിപോകും

Tuesday, June 22, 2021

വലിയ ചെറിയ വാക്കുകളുടെ നിശ്ശബ്ദ വഴക്കുകൾ

രസവും ഉരുളക്കിഴങ്ങ് ഉപ്പേരിയും മുട്ട ചിക്കിപ്പൊരിച്ചതും 
കഴിച്ചു കൊണ്ട് 
മഴ ചെളിക്കുണ്ടാക്കിയ ചുറ്റുവട്ടം നോക്കി ഇരിക്കുമ്പോഴാണ് 
പ്രേമത്തിൽ ആദ്യത്തേത് എന്ന് പറയാവുന്ന വലിയ പ്രതിസന്ധി അവർക്കിടയിൽ ഉണ്ടായത്. 
മലിനജലം ഒഴുകുന്ന ഒരു കനാലിൻ്റെ ഓരത്താണ് ഫ്ളാറ്റുകളുടടെയും ഹൗസിംഗ് കോളനികളുടെയും സമുച്ചയങ്ങൾ ഉള്ളത്. 
കനാലിൻ്റെ തീരത്ത് ഒരു വലിയ ആൽമരമുണ്ട്. അതിൽ നിറയെ പരുന്തുകളും മറ്റു പക്ഷികളും അണ്ണാൻമാരും കുടികൊള്ളുന്നു. 
അവരുടെ അപ്പാർട്ട്മെൻ്റിനു താഴെ അത് നോക്കി നടത്തുന്നയാളുടെ ഒരു ചെറിയ കൂര ഉണ്ട്. 
മഴ വെള്ളത്തിൽ ചാടി കളിച്ചു കൊണ്ടു അയാളുടെ നാല് പൊടിക്കുഞ്ഞുങ്ങൾ..
അവരെ നോക്കികൊണ്ട് മുറ്റത്തൊരു പ്ലാസ്റ്റിക് കസേരയിൽ അയാളിരുന്ന്  ബീഡി വലിക്കുന്നു.  ഇടയ്ക്ക് വാതിൽക്കൽ ഇരിക്കുന്ന ഭാര്യയോട്   ചിരിച്ചു കൊണ്ടു സംസാരിക്കുകയും ചെയ്യുന്നു.  
അവരുടെ വീടിനു മുന്നിലുള്ള അഴുക്ക് കനാലോ ചുറ്റുമുള്ള അപ്പാർട്ട്മെൻ്റുകളിലെ തിരക്കുള്ള, ആവശ്യത്തിന് പണവും ആഘോഷങ്ങൾ ഉള്ള ഞായറാഴ്ചകളും ഉള്ള ജീവിതങ്ങളോ ഒന്നും അവരെ ആ നിമിഷം ഒട്ടും ബാധിക്കുന്നില്ല  എന്നു അവള്ക്ക് തോന്നി. 
" നമ്മൾ ജോലിയെ പറ്റിയോ ഭക്ഷണത്തിന് എന്തുണ്ടാക്കണം എന്നതിനെ പറ്റിയോ അല്ലാതെ എന്തെങ്കിലും സംസാരിച്ചിട്ടു എത്ര കാലമായി!"
കേൾക്കാൻ ഇഷ്ടമല്ലാത്ത സത്യം കേട്ട് രണ്ടാളുടെയും ഹൃദയത്തിൻ്റെ പിന്നിൽ അതൊരു സങ്കടപ്പാട പോലെ കെട്ടി കിടന്നു. 
ബാൽക്കണിയുടെ ഭിത്തിയിൽ നിറയെ പല ചട്ടികളിലായി അവർ പരസ്പരം സമ്മാനിച്ച പൂച്ചെടികളും വള്ളിപ്പടർപ്പുകളും ഉണങ്ങി, ഇലകൾ കൊഴിച്ച് നിൽപ്പുണ്ട്. 
സ്നേഹിക്കപ്പെടാത്ത 
സ്പർശിക്കപ്പെടാത്ത 
നിറുകയും
മുതുകും 
തോളും
നെഞ്ചിൻകൂടിൻെറ ഏറ്റവും താഴത്തെ വാരിയെല്ലുകളും
ഹൃദയത്തിനുള്ളിലെ വളരെ ഏകാന്തമായ ഇരുട്ടുമുറികളുമായി
അവർ രണ്ടാളും ഉച്ച തിരിഞ്ഞ ആ സമയത്ത്  അങ്ങനെ ഒത്തിരി നേരം ഇരുന്നു. 
മഴ രണ്ടെണ്ണം വീണ്ടും പെയ്തു പോയി. 
ഉരുളക്കിഴങ്ങ് ഉപ്പേരിയിലെ മഞ്ഞൾ നഖങ്ങളിൽ ഒട്ടി. 
അവള് അപ്പോ അവളുടെ പുതിയ പ്രിയപ്പെട്ട വാക്കിനെ കുറിച്ചോർത്തു. എൻട്രോപ്പി എന്നതാണ് അത്. 
കുറച്ച് നാളുകളായി കാഴ്ചകൾക്കിടയിൽ ആകാശത്ത് മേഘങ്ങൾ തെളിയുന്ന പോലെ അത് കണ്ണിൻ്റെ മുന്നിൽ ലാവണ്യം നിറഞ്ഞ വാക്കിൻ്റെ ചലനം ആവുന്നു
ഉറങ്ങാൻ നേരം എൻട്രോപ്പി അതിൻ്റെ ദീർഘവും ആഴമുള്ളതുമായ സങ്കീർണ ആശയങ്ങളായി സ്വപ്നത്തിന് മുൻപേ വന്നു. 
അതിന് മുമ്പുള്ള അവളുടെ പ്രിയപ്പെട്ട വാക്ക് ഇനേർഷ്യ എന്നതായിരുന്നു. ചെറുവാക്കുകൾ പോലും ഹൃദയത്തില് വലിയ തിരക്ക് ഉണ്ടാക്കി 
പ്രേമത്തിൽ ആയപ്പോൾ 
പ്രേമിക്കുന്നു എന്ന വാക്ക് മാത്രം അർത്ഥം ഇല്ലാത്ത അക്ഷരങ്ങളുടെ കെട്ടായി രണ്ടാൾക്കിടയിലും നിന്ന് ചുറ്റിത്തിരിഞ്ഞു.

പ്രേമത്തിൻ്റെ വിങ്ങലോ അതി തീക്ഷ്ണതയോ ഇളം വെയിൽ പോലെ ഉള്ള സ്നേഹമോ കാത്തിരുന്നതല്ലാതെ ഒരിക്കലും എത്തിയില്ല എന്നവർ ഏകദേശം ഒരേ നേരത്ത് തിരിച്ചറിഞ്ഞു. 

 നിശ്ചലമായ ആ ഇരിപ്പിൽ നിന്ന് മറ്റേയാൾ ആദ്യം എണീറ്റ് കൈ കഴുകി പുറത്തേക്കോ അകത്തേക്കോ പോകണേ എന്നാഗ്രഹിച്ച് രണ്ടാളും കാത്തിരുന്നു. 

Wednesday, June 2, 2021

പുഷ്കർ


 മലകളിൽനിന്ന് വരുന്ന, തടാകം കടന്നെത്തുന്ന കാറ്റിൽ നിലാവും ചരസിൻ്റെ മണവും അലിഞ്ഞിരുന്നു. നിലാവുള്ളതിനാൽ ജനൽ തുറന്നിട്ട് നോക്കി ഇരുന്ന് ഞാൻ വളരെ കുറച്ചേ ഉറങ്ങിയുള്ളൂ. വെളുപ്പിനുണർന്ന് ഞാൻ നേരെ ഘാട്ടിലേക്ക് നടന്നു. അതിൻ്റെ പടിക്കെട്ടിൽ പൂജാരികൾ ഭക്തർക്ക് വഴിപാടുകളും നേർച്ചകളും പറഞ്ഞു കൊടുക്കുന്നു. ചിലർ പ്രാർത്ഥിച്ചുകൊണ്ട് സ്നാനം നടത്തുന്നു. തടാകത്തിൻ്റെ ആഴവും തണുപ്പും വെള്ളത്തിൽ ഇറങ്ങാതെ തന്നെ എനിക്ക് മനസ്സിലായിരുന്നു. വഴുവഴുപ്പുള്ള പടികളിൽ പിടിചിറങ്ങി ഞാൻ മുങ്ങി നിവർന്നപ്പോൾ സൂര്യൻ ചുവന്ന നിറത്തിൽ മലകളുടെ മുകളിൽ ഉദിച്ചു നിൽക്കുന്നു. തണുപ്പ് കൊണ്ട് എൻ്റെ ഉടൽ മുഴുവൻ വിറച്ചു. തിരിച്ചു നടക്കുമ്പോൾ വഴിവക്കിൽ നിന്നൽപം മാറി ഒരു ചായക്കടയിൽ കയറി. അയാളുടെ ആദ്യത്തെ കസ്റ്റമർ ഞാനായിരുന്നു. ചൂടുള്ള ചായ കടലാസു കപ്പിൽ ഒഴിക്കുന്നത് കണ്ടപ്പോൾ തണുത്തുറഞ്ഞ ഞാൻ പ്രത്യാശയോടെ കൈ നീട്ടി. പക്ഷേ അതെനിക്കല്ലായിരുന്നു. ഒരു കപ്പ് ചൂടുവെള്ളം , ഒരു കപ്പ് ചായ ഇത് രണ്ടും ആയാൾ നിലത്തൊഴിച്ച് അൽപനേരം കണ്ണടച്ച് പ്രാർത്ഥിച്ച് പിന്നീടു എനിക്ക് വേണ്ടി ചായ ഉണ്ടാക്കി. ഇവിടെ എല്ലാവരും ഇങ്ങനെയാണ്.താമസിക്കുന്ന ഹോസ്റ്റലിലെ ആളോട് ഇത് സ്വന്തം ഹോട്ടലാണോ എന്ന് ചോദിച്ചപ്പോൾ എല്ലാം ഭഗവാൻ്റെ അല്ലേ. ഇതെല്ലാം അൽപ സമയം നോക്കി നടത്തിയിട്ട് നമ്മളങ്ങ് പോകില്ലേ എന്ന് അയാൾ പറഞ്ഞു. എൺപതുകളിൽ ഹിപ്പികളുടെ ഒപ്പം നടത്തിയ യാത്രകളുടെ പടങ്ങൾ ഒരുപാട് മേശയിൽ ചില്ലിൻ്റെ അടിയിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അന്നത്തെ പടങ്ങളിൽ മുടി നീട്ടി വളർത്തിയിട്ടുണ്ട്. ചിരിയിൽ സ്വാതന്ത്ര്യവും സന്തോഷവുമുണ്ട്. ഇപ്പൊൾ കഷണ്ടി കയറി. രണ്ട് മക്കളുള്ള കുടുംബമുണ്ട്. പഴയ ഹിപ്പികളിൽ പലരും ഇനിയും വന്നേക്കും എന്നും, അപ്പോൾ ബൈക്കിൽ അവരുടെ ഒപ്പം ഒന്നുകൂടെ ഗോകർണയും ഹിമാചലും കറങ്ങണം എന്ന് പറഞ്ഞപ്പോൾ പഴയ പടങ്ങളിൽ ഉള്ള ആ കണ്ണിലെ പ്രകാശം അയാളുടെ മുഖത്ത് വീണ്ടും കണ്ടപോലെ എനിക്ക് തോന്നി. ഈ യാത്ര യുവത്വത്തിൻ്റെ ഓർമ്മക്ക് ഞാൻ മാറ്റി വെക്കുകയാണ്. പഴയ യാത്രക്കാർ എന്നെ കാണുമ്പോൾ അവരുടെ യുവത്വം ഓർത്തെടുക്കുന്നു. അവരെ നോക്കുമ്പോൾ വർഷങ്ങൾക്ക് ശേഷം ഞാനത് പോലെ ഉത്തരവാദിത്തവും പറയാൻ ഒത്തിരി കഥകളും , കയ്യിൽ സൂക്ഷിച്ച് വെച്ച ചിത്രങ്ങളും പലരായി തന്ന ചെറിയ സമ്മാനങ്ങളും ഒക്കെയായി ഇരിക്കുന്നത് സങ്കൽപ്പിക്കുന്നു. 


I don't think I'll ever comprehend the idea of love and death quite well
It requires emotional discipline and unconditional acceptance
I see my grandma going through the obituary page of newspaper every morning
After going through each words and each names
If she finds a friend or an acquaintance had passed away
With a sigh she will say a few words about them
I don't know how long you have to live to reach there , to peacefully wait for death
To grieve for friends quietly
I sleep late
But I still hear the muffled noise of my dad and mom talking and cracking jokes in the other room
Not ever getting tired of things to speak and plans for the next day
Silently saving pieces of favourite food for each other
Conflicting everyday and resolving them every time
I wish to understand love and death like in grace and in patience




ഒരു വൈകുന്നേരം പെട്ടെന്ന് മഴ തുടങ്ങി. വേനൽ മഴ കഴിഞ്ഞ എല്ലാ രാത്രികളിലും മിന്നാമിനുങ്ങുകൾ ഒരുമിച്ച് പറന്നു ഇറങ്ങുന്ന പ്രദേശമാണ് എൻ്റേത്. ലൈറ്റണച്ച് ഉറങ്ങാൻ കിടന്ന എൻ്റെ മുറി നിറയെ ഇളം മഞ്ഞ വെളിച്ചത്തിൻ്റെ തീപ്പൊരി കണങ്ങൾ പോലെ അവ . ഞാൻ ഉറങ്ങാൻ കഴിയാതെ സന്തോഷത്തോടെ ഓരോന്നിനെയും നോട്ടം കൊണ്ട് പിന്തുടർന്ന് കളിച്ചു. ജൈവ വൈവധ്യത്തെ കുറിച്ചും പ്രപഞ്ചത്തിൻ്റെ അനന്ത സൗന്ദര്യത്തെ കുറിച്ചും ചിന്തിച്ച് അത്ഭുതപ്പെട്ടു. മേൽക്കൂരയിൽ, ജനൽപ്പടിയിൽ, ജനലിൻ്റെ പുറത്തേക്ക് നോക്കിയാൽ കാണുന്ന ഇരുട്ടിൻ്റെ ഒറ്റത്തടാകത്തിൽ, എന്തിന്, എൻ്റെ തലയണയിൽ പോലും മങ്ങിയും തെളിഞ്ഞും വെളിച്ചത്തിൻ്റെ ആത്മാക്കളെ പോലെ അവ രാത്രി മുഴുവൻ ഉണ്ടായിരുന്നു. പിന്നീടുള്ള എല്ലാ ദിവസവും മഴ പെയ്തു. മഴ പെയ്ത എല്ലാ രാത്രികളിലും അവരെല്ലാം എത്തി. ചിലത് എൻ്റെ ദേഹത്ത് വന്നിരുന്നു. പലപ്പോഴും അവയുടെ വെളിച്ചം കടുപ്പത്തിൽ കാപ്പി പോലെ എൻ്റെ കണ്ണുകളെ ഉണർത്തി വെച്ചു. ഉറങ്ങാൻ പറ്റാതെ ഞാൻ കഴുത്തിൽ വന്നിരുന്ന ഒരു മിന്നാമിനുങ്ങിനെ തട്ടിയെറിഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഞാൻ അത് തിരിച്ചറിഞ്ഞത്. എൻ്റെ പ്രകൃതിയോടും സൗന്ദര്യത്തോടും ജീവനോടും ഉള്ള സമീപനം എൻ്റെ സൗകര്യത്തിന് അനുസരിച്ച് മാത്രം ആണ്. പൊള്ളയായ കുറെ അവബോധങ്ങൾ ഉണ്ടാക്കി അവയുടെ മുകളിൽ കയറിയിരുന്ന് ഞാൻ എല്ലാത്തിനെയും വിധിക്കാനും വില നിശ്ചയിക്കാനും ശ്രമിച്ചു. ആഴമുള്ള, സ്നേഹവും സൗന്ദര്യവും നിറഞ്ഞ നിമിഷങ്ങളെ അവ തീരുന്നതിനു മുൻപ് എഴുതി വെക്കാൻ ഞാൻ പരക്കം പാഞ്ഞിട്ടുണ്ട്. എല്ലാത്തിനെയും വാങ്ങാനും വിൽക്കാനും കഴിയുമെന്ന് ഉള്ളിൻ്റെ ഉള്ളിൽ , നന്മയുടെ, കരുണയുടെ , സ്നേഹത്തിൻ്റെ പുറം ചട്ടകൾക്ക് ഉള്ളിൽ ഒളിപ്പിച്ച് വെച്ചിരിക്കുകായിരിക്കാം. എനിക്ക് എന്നോട് കോപം തോന്നി. കോപം തിളച്ചു . ദംശനമേറ്റ പോലെ ഞാൻ പിടഞ്ഞു. അറ്റ്പോകുന്ന ചർമത്തിൻ്റെ വിടവുകളിൽ നിന്ന് ചിറകുകൾ മുളച്ചു. നിശാശലഭങ്ങൾ എവിടെ ഉറങ്ങുന്നു എന്നന്വേഷിച്ചു ഞാൻ അലയാൻ ആരംഭിച്ചു. 





പുതുതായി ഒന്നും പറയാൻ ഇല്ലാത്തത് എന്ത് വിഷമം ഉള്ള കാര്യമാണ്
പുതുതായി ഒന്നും പറയാൻ ഇല്ലാതാവുമ്പോ പറയാൻ ഉള്ളത് കൂടെ കേൾക്കാൻ ആളില്ലാതാവും
പല ചോദ്യങ്ങളും
 ചുറ്റുമുള്ള ഒറ്റപ്പെടലിൻ്റെ വലയത്തിനുള്ളിൽ പ്രകമ്പനം കൊണ്ടു മറ്റുള്ളവരുടെ കാതുകളെ തൊടാതെ എവിടെയോ ഇല്ലാതാകും
ഉത്തരമില്ലാതെ പോയ ആ ചോദ്യങ്ങളെ കുറിച്ചോർത്ത് രാത്രി മുഴുവന് ആലോചിച്ചു പോകും
വേദന ഉള്ള കാൽമുട്ട് തടവി 
മിന്നാമിനുങ്ങിൻ്റെ വെളിച്ചമോ ഒറ്റകിളിയുടെ കരച്ചിലോ കേട്ട് ഓരോ മിനിറ്റിലും ടോർച്ചടിച്ച് പുറത്തേക്ക് നോക്കുന്ന ഭയചകിതയായ അവരെ എല്ലാവരും അൽപം മടുപ്പോടെ കാണും
ഇനി ജീവിതത്തില് നടക്കാൻ മരണം മാത്രം ബാക്കി ആവുമ്പോ സംഭാഷണങ്ങൾ ഉണങ്ങി വരണ്ടതാവും
പുതുതായി ഒന്നും പറയാൻ ഇല്ലെങ്കിലും
പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞാലും എല്ലാവരും എല്ലാവരെയും കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ!
ആവലാതികൾക്ക് ആശ്വാസം നൽകിയിരുന്നെങ്കിൽ! 
പുതുതായി എന്തെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ !