Thursday, January 28, 2021

പണ്ടിവിടെ ഒരു പൊട്ടക്കിണർ ഉണ്ടായിരുന്നു. റബ്ബർ ഷീറ്റ് അടിക്കാൻ ഉള്ള മെഷീൻ പുരക്ക് അടുത്ത് ആഴം ധ്യാനിച്ച് ആദി മുതലുള്ള ഒരു കിണർ. മനുഷ്യരുടെ കഥകളിലെ പോലെ വൈകാരികത നിറഞ്ഞ ഒരു സംഭവമായിരുന്നു അത്. ടൈഗറിന്റെ കഥ. അടുത്ത വീട്ടിലെ പട്ടിയുടെ പേരാണ് ടൈഗർ.  സൗമ്യതയും സരക്ഷണവും ഒക്കെ നിറഞ്ഞ അവന് ആ പേരു ഒട്ടും ചേർന്നില്ല. തെരുവു പട്ടികളുടെ ഒരു സംഘം വന്നു. അവള് ആണ് നേതാവ്. എല്ലാവരെയും ഭയപ്പെടുത്തി ആവശ്യത്തിന് കുരുത്തക്കേടുകൾ ഒക്കെയായി അവർ മലയും കാടും കയറി നടന്നു. കറുത്ത മുത്ത് എന്ന ഒരു പേരും നാട്ടുകാർ അവൾക്ക് കൊടുത്തു. അതിൽ പരിഹാസമുണ്ടായിരുന്നു. ടൈഗറും കറുത്ത മുത്തും കൂട്ടായി. അവളുടെ വയറു വീർത്തു വന്നു. നായ സംഘത്തെ കാണാതെയും ആയി. അലഞ്ഞു നടക്കുന്ന ഇവളൊന്നും നായ്ക്കുഞ്ഞുങ്ങളെ ശരിക്ക് നോക്കില്ല എന്ന് ചിലർ പറഞ്ഞു . മനുഷ്യ മൂല്യ ബോധങ്ങൾ വെച്ച് അവളെ എല്ലാവരും വിധിക്കുന്നത് കണ്ട് ടൈഗറിന്  പോലും ചിരി വന്നു കാണും. അങ്ങനെ അവള് 7 പട്ടിക്കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു ഉച്ച നേരത്ത് വെറുതെ തെങ്ങിന് ചോട്ടിൽ കിടന്ന ടൈഗറിന് മുൻപിൽ വന്നു  അവള് നിലത്ത് കിടന്നു പ്രത്യേക സ്വരത്തിൽ കരഞ്ഞു. അവൻ അവൾക്കൊപ്പം പാഞ്ഞു പോകുന്നതും അടുതെവിടെയോ കല്ലിടുക്കിനിടയിൽ മക്കളെ കണ്ട് അവൻ തിരിച്ച് വന്നതും ഞങൾ എല്ലാവരും കണ്ട് നിന്നതാണ്. ആരും അവൾക്ക് തീറ്റ കൊടുത്തിരുന്നില്ല. അവള് കെഞ്ചിയിട്ടുമില്ല. പക്ഷേ പ്രസവം കഴിഞ്ഞു അവള് വീടിന് അടുത്ത് വന്നു നിൽക്കാരുണ്ടായിരുന്ന്. ഒരിക്കൽ തീറ്റ കൊടുത്താൽ അത് പിന്നെ ഒരു ഒഴിയാ ബാധ ആകുമെന്ന് അച്ഛൻ പറഞ്ഞെങ്കിലും എന്റെ അമ്മ ഒരു പാത്രത്തിൽ ചോറും പഴകിയ മീൻചാറും ഒഴിച്ച് കൊടുത്തു. അവള് പെട്ടെന്ന് അത് തിന്നിട്ട്‌ വീണ്ടും ഓടി. പെറ്റ വയറിന്റെ വിഷമം പെറ്റവർക്കല്ലെ അറിയൂ  എന്ന് അമ്മ എന്നോട് മാത്രം പറഞ്ഞു. നാട്ടുകാരുടെ പൊതുധാരണയെ തെറ്റിച്ചു കൊണ്ട് അവള് കുഞ്ഞുങ്ങളെ കാത്ത് രക്ഷിച്ചു. ഇടക്കൊക്കെ ടൈഗരിന്റെ അടുത്ത് വന്നു കൊഞ്ചി. അല്പം ജാള്യത നിറഞ്ഞ ഒരു നോട്ടം ഞങ്ങളെ നോക്കി അവൻ അവളുടെ കൂടെ നടന്നു പോയി. ഒരു ഉച്ചക്കാണ് അത് നടന്നത്. ചില നാട്ടുകാരും അവരുടെ മക്കളും ചേർന്ന് പിഞ്ച് പാകമായ 7 നായ്ക്കുഞ്ഞുങ്ങളെയും മോഷ്ടിച്ചു. അവള് ഇല്ലാത്തപ്പോൾ തന്നെ. കണ്ണ് തുറക്കാൻ പാകമായ പട്ടിക്കുഞുങ്ങളെ കച്ചവടമാക്കി. മൂന്നു പെൺപട്ടി കുഞ്ഞുങ്ങളെ വളരെ ലാഘത്തോടെ പൊട്ടക്കിണറ്റിൽ എറിഞ്ഞു. പിന്നെ എപ്പഴോ അവള് കരച്ചിൽ തുടങ്ങി. കല്ലിടുക്ക് എല്ലാവരും കൂടെ തകർത്തിരുന്നു. അവള് ഹൃദയഭേതകമായ ശബ്ദത്തിൽ ഒരിയിട്ട്‌ എല്ലായിടത്തും ഓടി നടന്നു. ടൈഗറും കൂടെ ഓടി.
പിന്നീട് കറുത്ത മുത്ത് മല കയറി വരാതെയായി. കഴിഞ്ഞയിടക്ക് ടൈഗർ എന്തോ രോഗം വന്ന് മരിച്ചു എന്നറിഞ്ഞു. ഒറ്റക്ക് നടക്കാനിറങ്ങി തിരിച്ച് വരുമ്പോൾ പൊട്ടക്കിണറ്റിൽ ഇപ്പോഴും കുഞ്ഞു പട്ടികളുടെ ആത്മാക്കൾ ഉണ്ടാവാം എന്നു ഞാൻ വിചാരിച്ചു. 

No comments:

Post a Comment